നാലുവര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനം എവിടെ?പൈലറ്റ് ബോധപൂര്‍വം വിമാനം അപകടത്തില്‍പ്പെടുത്തിയതോ ? അന്വേഷണങ്ങള്‍ അവസാനിപ്പിക്കുമ്പോള്‍ ആ 239 പേര്‍ക്ക് എന്തു സംഭവിച്ചു എന്ന ചോദ്യം ബാക്കിയാവുന്നു…

ക്വാലാലംപുര്‍: 239 യാത്രക്കാരുമായി നാലു വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370നെക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങളും പൂര്‍ണമായി അവസാനിപ്പിക്കുന്നു.2014 മാര്‍ച്ച് എട്ടിന് ക്വലാലംപൂരില്‍ നിന്നും ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേയാണ് 239 യാത്രക്കാരുമായി ബോയിങ് 777 വിമാനം അപ്രത്യക്ഷമാകുന്നത്.

വിമാനത്തിന്റെ പൈലറ്റായ സഹാറി അമദ് ഷാ മനഃപൂര്‍വം ചെയ്ത കുറ്റകൃത്യമായാണ് ഇപ്പോള്‍ അപകടത്തെ ലോകപ്രശസ്ത ഏവിയേഷന്‍ വിദഗ്ധര്‍ കാണുന്നത്. ഞായറാഴ്ച രാത്രി പ്രക്ഷേപണം ചെയ്ത 60 മിനിറ്റ് വരുന്ന ടിവി പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഏവിയേഷന്‍ വിദഗ്ധര്‍ തങ്ങളുടെ പുതിയ അനുമാനങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ ആ വിമാനം എവിടെ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എംഎച്ച് 370 പറന്നുയര്‍ന്ന ഉടന്‍ റഡാറിനെ വെട്ടിച്ച് രഹസ്യമായി നീങ്ങിയത് പൈലറ്റ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത നീക്കമാണെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇത് പൈലറ്റ് ദീര്‍ഘകാലമായി ആസൂത്രണം ചെയ്ത അപകടമായിരുന്നുവെന്നും മനഃപൂര്‍വം ചെയ്ത പ്രവൃത്തിയായിരുന്നുവെന്നുമാണ് മുന്‍ ഓസ്ട്രേലിയ ട്രാന്‍സ്പോര്‍ട്ട് ബ്യൂറോ തലവനായ മാര്‍ടിന്‍ ഡോലന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

മലേഷ്യയുടെയും തായ് മിലിട്ടറിയുടെയും റഡാറില്‍ നിന്നും വിമാനത്തെ ഒഴിവാക്കുന്നതിനായി പൈലറ്റ് ഈ വിമാനത്തെ അതിര്‍ത്തിയിലൂടെ പറപ്പിക്കുകയായിരുന്നുവെന്നാണ് ബോയിങ് 777 പൈലറ്റും ഇന്‍സ്ട്രക്ടറുമായ സൈമണ്‍ ഹാര്‍ഡി പരിപാടിയില്‍ പങ്കെടുത്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്. പൈലറ്റ് ഷാ വിമാനത്തെ ബോധപൂര്‍വം വീഴ്ത്തിയതാണെന്നാണ് അവര്‍ ഏക സ്വരത്തില്‍ വാദിക്കുന്നത്.

ആര്‍ക്കും എളുപ്പം കണ്ടെത്താന്‍ സാധിക്കാത്ത വിദൂരസ്ഥമായ സ്ഥലത്ത് വിമാനത്തെ വീഴ്ത്തി പൈലറ്റ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അതിന് 239 യാത്രക്കാരെയും ക്രൂ മെമ്പര്‍മാരെയും ബലിയാടുകളാക്കിത്തീര്‍ക്കുകയായിരുന്നുവെന്നുമാണ് പ്രമുഖ എയര്‍ക്രാഷ് ഇന്‍വെസ്റ്റിഗേറ്ററായ ലാറി വാന്‍സ് ഈ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് വിശദീകരിക്കുന്നത്. മുന്‍ ഓസ്ട്രേലിയ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബ്യൂറോ ഹെഡായ മാര്‍ട്ടിന്‍ ഡോലനാണ് രണ്ട് വര്‍ഷം ഈ വിമാനത്തിനായി നടത്തിയ തെരച്ചിലിന് നേതൃത്വം നല്‍കിയിരുന്നത്. കടലില്‍ 120,000 ചതുരശ്രകിലോമീറ്റര്‍ ഭാഗത്ത് തെരച്ചില്‍ നടത്തിയിരുന്നു.

ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഈ തെരച്ചിലിന് ഫലമൊന്നുമുണ്ടാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇത് അവസാനിപ്പിക്കുകയയും ചെയ്തിരുന്നു. എംഎച്ച് 370 കടലില്‍ വീണിരിക്കാമെന്ന ഊഹത്തെ തുടര്‍ന്നായിരുന്നു ഈ തെരച്ചില്‍.

വിമാനത്തെ മുന്‍കൂട്ടി നിശ്ചയിക്കാത്ത വഴികളിലൂടെ പറത്തിയ പൈലറ്റ് തന്റെ ഹോംടൗണായ പെനാംഗിന് മുകളിലൂടെ അവസാന നിമിഷങ്ങളില്‍ അതിനെ കൊണ്ട് പോയിരുന്നുവെന്നും ഹാര്‍ഡി അഭിപ്രായപ്പെടുന്നു. തന്റെ ഹോം ടൗണിലെ വീട്ടിലുള്ള ആരെങ്കിലും ഇത് നോക്കി നില്‍ക്കുന്നുണ്ടാവുമെന്നും അവരോട് വിടപറയാനായിരിക്കും പൈലറ്റ് ഇത് ചെയ്തതെന്നും ഇത് വളരെ വൈകാരികമായിട്ടാണ് പൈലറ്റ് നിര്‍വഹിച്ചതെന്നും ഹാര്‍ഡി അനുമാനിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഏവിയേഷന്‍ നിഗൂഢതതകളിലൊന്നായിട്ടാണ് ഈ വിമാനത്തിന്റെ തിരോധാനം വിലയിരുത്തപ്പെടുന്നത്. വിമാനത്തിന്റെ അവസാന ചലനങ്ങള്‍ ഫോറന്‍സിക്കലായി പുനസൃഷ്ടിച്ചാണ് അവര്‍ തിരോധാനത്തിന് പിന്നില്‍ പൈലറ്റിന്റെ ബോധപൂര്‍വമായ നീക്കമുണ്ടെന്ന് സമര്‍ത്ഥിക്കുന്നത്. എന്തായാലും വിമാനത്തിന്റെ തിരോധാനം ഒരു ചുരുളഴിയാത്ത രഹസ്യമായി അവശേഷിക്കുകയാണ്.

Top