സമ്മാനമായി മലയാളിക്ക് ആറരക്കോടി രൂപ

37 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കിയ ഏതാനും ദിവസം മുമ്പ് നാട്ടിലേക്ക് തിരിച്ചെത്തിയ 58കാരന്‍ മലയാളിക്ക് പ്രവാസത്തിന്റെ സമ്മാനമായി ലഭിച്ചത് 10 ലക്ഷം യുഎസ് ഡോളര്‍ (ആറര കോടി രൂപ). യുഎഇയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന കളപ്പറമ്പത്ത് മുഹമ്മദ് അലി മുസ്തഫയ്ക്കാണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനെയര്‍ നറുക്കെടുപ്പിലൂടെ വന്‍തുക സമ്മാനമായി ലഭിച്ചത്. ഈ വര്‍ഷം നറുക്കെടുപ്പിലൂടെ കോടികള്‍ സമ്മാനം ലഭിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതം മതിയാക്കി അവസാനമായി വിമാനം കയറുന്നതിന് മുന്‍പ് എടുത്ത ടിക്കറ്റ് ഇദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവരികയായിരുന്നു. ജുമൈറ ബീച്ച് ഹോട്ടലില്‍ നിന്നായിരുന്നു ഇദ്ദേഹം ഭാഗ്യ ടിക്കറ്റെടുത്തത്. ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3യില്‍ വച്ച് നടത്തിയ നറുക്കെടുപ്പില്‍ ഇദ്ദേഹത്തിന് നറുക്കുവീഴുകയായിരുന്നു. ഇതിന് മുമ്പ് രണ്ടു തവണ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇദ്ദേഹം ഭാഗ്യം പരീക്ഷിച്ചിരുന്നു. അബുദാബിയില്‍ ജോലി ചെയ്യുന്ന രണ്ട് പേരടക്കം മൂന്ന് മക്കളുമായി കൂടിയാലോചിച്ച ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മുഹമ്മദ് അലി മുസ്തഫ പറഞ്ഞു. സമ്മാനം വാങ്ങിക്കാനായി ഉടന്‍ ഇദ്ദേഹം ദുബായില്‍ തിരിച്ചെത്തും. രണ്ടാഴ്ച മുമ്പ് അബുദാബിയില്‍ നടന്ന നറുക്കെടുപ്പില്‍ 70 ലക്ഷം ദിര്‍ഹം (12.2 കോടി രൂപ) ലഭിച്ചത് കൊച്ചി പെരുമ്പാവൂര്‍ സ്വദേശി മാനേക്കുടി മാത്യു വര്‍ക്കിക്കായിരുന്നു. മലയാളിയായ കാപ്പിലങ്ങാട്ട് വേലു വേണുഗോപാലന്‍ എന്നയാള്‍ക്ക് 25ാമത് നറുക്കെടുപ്പില്‍ ആറര കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. ആഗസ്തില്‍ നടന്ന നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ബ്രോന്‍വിന്‍ എസ്.മുന്‍സ് എന്നയാള്‍ക്കായിരുന്നു സമ്മാനം. മേയില്‍ നടന്ന മലയാളി വീട്ടമ്മ ശാന്തി അച്യുതന്‍കുട്ടിക്കും 6.4 കോടി രൂപ സമ്മാനം ലഭിച്ചു.

Top