വയനാട് മണ്ണിടിച്ചില്‍: ജിഎസ്‌ഐ നല്‍കിയ അപകട മുന്നറിയിപ്പ് നിര്‍മ്മാണ കമ്പനി അവഗണിച്ചു

കല്‍പ്പറ്റ: വയനാട് തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ അപകട മുന്നറിയിപ്പ് നിര്‍മ്മാണ കമ്പനി അവഗണിച്ചു. നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി നിര്‍മ്മാണ ചുമതലയുള്ള ദിലീപ് ബില്‍ഡ്‌കോണിന് നല്‍കിയത് ജൂണ്‍ 14ന് ജിഎസ്‌ഐ നല്‍കിയ റിപ്പോര്‍ട്ടാണ് അവഗണിച്ചത്.

സുരക്ഷാ ഭിത്തിയുടെ ഇടതുഭാഗത്ത് വിള്ളലുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. റോക്ക് നെയിലിംഗ് വേണ്ട സ്ഥലത്ത് സോയില്‍ നെയിലിംഗ് നടത്തിയതായുള്ള സാങ്കേതിക പിഴവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മതിയായ വെള്ളം വാര്‍ന്നു പോകാനുള്ള മതിയായ ദ്വാരങ്ങള്‍ വീപ്പ് ഹോള്‍സ് ഇല്ലാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. മുന്നറിയിപ്പുകള്‍ അവഗണിച്ചത് ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനക്കാംപൊയില്‍കള്ളാടിമേപ്പാടി ഇരട്ട ട്യൂബ് റോഡ് ടണല്‍ പദ്ധതിയുടെ നോര്‍ത്ത് പോര്‍ട്ടല്‍ പ്രദേശത്ത് 2026 ജൂണ്‍ 3 മുതല്‍ 11 വരെ നടത്തിയ സംയുക്ത ഭൂവിജ്ഞാനഭൂസാങ്കേതിക വിലയിരുത്തല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജിഎസ്‌ഐ നിര്‍മ്മാണ കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയത്. നോര്‍ത്ത് പോര്‍ട്ടല്‍ പ്രദേശം ഭൗമശാസ്ത്രപരമായി പ്രധാനമായും ചാര്‍നോക്കൈറ്റ് ആംഫിബൊലൈറ്റ് , ഹോണ്‍ബ്ലെന്‍ഡ് ഗ്‌നൈസ് എന്നീ ശിലകളാല്‍ രൂപപ്പെട്ടതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ കട്ട് ആന്റ് കവര്‍ ഭാഗത്ത് കുറഞ്ഞതോ മിതമായതോ ആയ പ്ലാസ്റ്റിസിറ്റിയുള്ള സില്‍ട്ടി മണ്ണ് അടങ്ങിയ കട്ടിയേറിയ മേല്‍മണ്ണ് പാളിയാണ് വികസിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ മണ്ണിന് ജലം എളുപ്പത്തില്‍ ഒഴുകിപ്പോകാന്‍ കഴിയാത്ത സ്വഭാവമുള്ളതിനാല്‍ ദീര്‍ഘകാല മഴയ്ക്ക് ശേഷം മണ്ണിനുള്ളിലെ ജലസമ്മര്‍ദം കുറയാന്‍ വൈകുന്നു. ഇടത് വശത്തെ ചരിവില്‍ ഏകദേശം 35 മീറ്റര്‍ വരെ കട്ടിയുള്ള മേല്‍മണ്ണ് പാളിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഈ ചരിവ് സ്ഥിരപ്പെടുത്തുന്നതിനായി ബെഞ്ചിംഗ്, മെഷ് ഉപയോഗിച്ചുള്ള ഷോട്ട്ക്രീറ്റ്, സോയില്‍ നെയിലിംഗ് തുടങ്ങിയ സംരക്ഷണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിള്ളലുകള്‍ വ്യാപിക്കുന്നത്, ചെറിയ തോതിലുള്ള മണ്ണിടിച്ചിലുകള്‍, മഴവെള്ളം മൂലമുള്ള മണ്ണൊലിപ്പ്, പൊള്ളകള്‍, ചെളി കലര്‍ന്ന വെള്ളത്തിന്റെ സ്രവണം എന്നിവ സംരക്ഷിതവും അസംരക്ഷിതവുമായ ബെര്‍മുകളില്‍ പ്രധാനമായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇടത് വശത്തെ സംരക്ഷിത ചരിവില്‍ സ്ഥാപിച്ചിട്ടുള്ള ഡ്രെയിന്‍ ഹോളുകളില്‍ വളരെ കുറച്ചെണ്ണം മാത്രമാണ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത്. നിലവിലെ ഡ്രെയിനേജ് സംവിധാനം ആവശ്യത്തിന് കാര്യക്ഷമമല്ലെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്.

സ്ഥലപരിശോധനയ്ക്കിടെ 1, 2, 3 ബെര്‍മുകളിലെ വിള്ളലുകള്‍ക്ക് ക്രമേണ വീതി വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. കൂടാതെ വിവിധ ബെഞ്ചുകളിലായി ഒന്നിലധികം ചെറിയ മണ്ണിടിച്ചിലുകളും, നാലാമത്തെ ബര്‍മിലെ ഡ്രെയിനേജ് സംവിധാനത്തിന് സമീപം സ്വാഭാവികമായി രൂപപ്പെട്ട വിള്ളലുകളിലൂടെ ചെളി കലര്‍ന്ന വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകുന്നതും ശ്രദ്ധയില്‍പ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, ഈ വിള്ളലുകള്‍ ആഴത്തിലേക്ക് വ്യാപിച്ചിരിക്കാമെന്നാണ് കരുതുന്നത്.

ഇവ മഴവെള്ളം മണ്ണിനുള്ളിലേക്ക് അതിവേഗം കടന്നുകയറുന്നതിനും, ഭൂഗര്‍ഭജല സ്രവണത്തിനും, മണ്ണിന്റെ ആന്തരിക മണ്ണൊലിപ്പിനും കാരമാകുന്നുവെന്നും റിപ്പോര്‍ട്ട് വിലയിരുത്തിയിട്ടുണ്ട്. മൂന്ന് നാല് ബെര്‍മുകള്‍ക്ക് ഇടയില്‍ ഭൂഗര്‍ഭത്തിലൂടെ വെള്ളം ഒഴുകുന്ന ശബ്ദം വ്യക്തമായി കേട്ടത് ഈ വിലയിരുത്തലിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം സാഹചര്യങ്ങളില്‍ മേല്‍മണ്ണിനുള്ളില്‍ ആന്തരിക മണ്ണൊലിപ്പും, പൈപ്പിംഗ് പ്രതിഭാസവും അതിവേഗം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്. ഇത് ചരിവിന്റെ ആന്തരിക ബലം ക്രമേണ കുറയുന്നതിനും ഒടുവില്‍ ചെറിയ തോതിലോ വലിയ തോതിലോ ഉള്ള മണ്ണിടിച്ചിലിന് കാരണമാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇടിഞ്ഞത് മണ്‍കൂനയല്ല സുരക്ഷാ ഭിത്തിയാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്. പാറയിലേക്ക് ഘടിപ്പിക്കേണ്ട സുരക്ഷാ ഭിത്തി നിര്‍മ്മിച്ചത് മണ്ണിനോട് ചേര്‍ത്താണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സുരക്ഷാഭിത്തി നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് സംഭവിച്ച പിഴവുകളും ഈ ഘട്ടത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. റോക്ക് നെയിലിം?ഗ് ചെയ്ത് പാറയുമായാണ് സംരക്ഷണ ഭിത്തി ഘടിപ്പിക്കേണ്ടത്. സിമന്റും കമ്പിയും മെഷുമെല്ലാം ഉപയോഗിച്ച് സംരക്ഷണ ഭിത്തിപോലെ നിര്‍മ്മിച്ച് അതിനകത്ത് സ്റ്റീല്‍ ബാറുകള്‍ ഘടിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഈ സ്റ്റീല്‍ ബാറുകള്‍ പാറയുമായി ഘടിക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താല്‍ മാത്രമേ മുകളില്‍ നിന്നുള്ള മണ്ണിടിച്ചില്‍ പോലുള്ളവയെ തടഞ്ഞ് നിര്‍ത്തുകയുള്ളു.

ഈ നിലയില്‍ സംരക്ഷണ ഭിത്തി പാറയുമായി ഘടിപ്പിക്കുന്നതിന് സാധാരണ നിലയില്‍ റോക്ക് നെയിലിംഗും, ഷോട്ട്ക്രീനിം?ഗുമാണ് ചെയ്യുക. എന്നാല്‍ റോക്ക് നെയിലിംഗിന് പകരം സോയില്‍ നെയിലിം?ഗാണ് ഇവിടെ ചെയ്തിരിക്കുന്നത്. നിലവില്‍ പാറയില്‍ നിന്ന് വിട്ട് 15-20 മീറ്റര്‍ വിട്ടാണ് സംരക്ഷണ ഭിത്തി ഉണ്ടാക്കിയിരിക്കുന്നത്. റോക്ക് നെയിലിംഗ് ചെയ്യാത്തതിനാല്‍ പാറയില്‍ നിന്ന് വെള്ളം കിനിഞ്ഞ് മണ്ണിലേയ്ക്ക് ഇറങ്ങിയെന്നും മഴയുടെ അളവ് കൂടിയപ്പോള്‍ ഇത്തരത്തില്‍ ഇറങ്ങിയ വെള്ളം മണ്ണില്‍ സമ്മര്‍ദ്ദമുണ്ടാക്കിയെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സംരക്ഷണ ഭിത്തിയില്‍ ഓരോ മീറ്റര്‍ ഇടവിട്ട് വെള്ളം വാര്‍ന്ന് പോകുന്നതിനായി വീപ്പ് ഹോള്‍സ് വേണ്ടതുണ്ട്. അത് കൃത്യമായി ഇടാത്തതും അപകടകാരണമായി എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വീപ്പ് ഹോള്‍സ് ഇല്ലാത്തതിനാല്‍ വെള്ളം വാര്‍ന്ന് പോകാതെ ഹൈഡ്രോ സ്റ്റാറ്റിക് പ്രഷര്‍ ഉണ്ടായി സംരക്ഷണഭിത്തി പൊട്ടി തകര്‍ന്നതാണ് അപകടകാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏതാണ്ട് 15 സെന്റിമീറ്റര്‍ മാത്രം കനത്തിലാണ് സംരക്ഷണഭിത്തി നിര്‍മ്മിച്ചിരുന്നതെന്നും കാണിച്ചിട്ടുണ്ട്.

 

Top