കോട്ടയം: ജില്ലയിൽ ഗുണ്ടകൾക്ക് എതിരായ നടപടി ശക്തമാക്കി പൊലീസ്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ടയെയാണ് പൊലീസ് കാപ്പ ചുമത്തി നാട് കടത്തിയത്. കുറവിലങ്ങാട് ഗാനംവില്ല ഭാഗത്ത് കവളക്കുന്നേൽ ആൻസ് ജോർജിനെയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാട് കടത്തിയത്.
കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രതി, വധശ്രമം, കഠിന ദേഹോപദ്രവം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ആൻസ് ജോർജ്ജിനെ ആറ് മാസത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്.
ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ അതിക്രമിച്ചുകയറി ദേഹോപദ്രവമേൽപ്പിക്കുക, ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, വധശ്രമം നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുന്നതാണ്.


