എറണാകുളത്ത് എക്‌സൈസിന്റെ വൻ ലഹരിമരുന്ന് വേട്ട: ലക്ഷ്വറി ഫ്‌ളാറ്റിൽ നിന്നടക്കം പിടിച്ചെടുത്തത് കോടികളുടെ ലഹരിമരുന്ന്; കഞ്ചാവും എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി അഞ്ചു പേർ പിടിയിൽ

കൊച്ചി: എറണാകുളത്ത് ഒറ്റ രാത്രിയിൽ വിവിധ സ്ഥലങ്ങളിൽ എക്‌സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്നു വേട്ട. ഹാഷിഷ് ഓയിലും, കഞ്ചാവും വീര്യംകൂടിയ ലഹരിമരുന്നുകളും അടക്കം കോടികൾ വിലയുള്ള ലഹരിമരുന്നാണ് മാഫിയ സംഘത്തിൽ നിന്നും എക്‌സൈസ് പിടിച്ചെടുത്തത്. സംഘത്തിലെ പ്രധാനികളായ അഞ്ചു പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് കൈരളം വില്ലേജിൽ ഉറപ്പടികരയിൽ താഴ
ത്തറ വീട്ടിൽ റിസ്വാൻ (22), എറണാകുളം കുമ്പളങ്ങി ഏഴുതൈക്കൽ വീട്ടിൽ ഷോൺ (23) , പത്തനംതിട്ട കോന്നി ഊട്ടുപാറ പള്ളിപ്പാട്ട് വീട്ടിൽ ഡെനിൻ (24) എന്നിവരെ സംഭവ സ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി തൊടിയൂർ തൊടിയൂർ നോർത്ത് സിജിഭവനത്തിൽ ജിജോ കോശി (25), തൃശൂർ പെരിങ്ങാവൂർ ഗാന്ധിനഗർ ഉദയം ആനന്ദ് അയ്യപ്പൻകുട്ടി (35) എന്നിവരെ ജിജോയുടെ വീട്ടിൽ നിന്നുമാണ്് പിടികൂടിയത്. ഒന്നരക്കോടി വില വരുന്ന 1.600 കിലോ ഹാഷിഷ് ഓയിലും, രണ്ടര ലക്ഷംരൂപ വിലവരുന്ന 15 കിലോ കഞ്ചാവും, ഒരു ഗ്രാം എംഡിഎം.എയും പ്രതികളിൽ നിന്നും പിടിച്ചെടുത്തു.

എറണാകുളം കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവും വീര്യം കൂടിയ ലഹരി മരുന്നുകളും വിതരണം ചെയ്യുന്നതായി എക്‌സൈസ് കമ്മിഷണർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു കമ്മിഷണർ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ദിവസങ്ങളായി ജില്ലയിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച ജില്ലയിൽ വലിയ തോതിൽ കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നുകൾ ശേഖരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ ലഹരിമരുന്നുകൾ പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എറണാകുളം ജില്ലയിൽ ദക്ഷിണമേഖലാ എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ.രാജേഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് സംഘമാണ് പരിശോധനകൾക്കു നേതൃത്വം നൽകിയത്. എറണാകുളം കുന്നത്തുനാട് ചേലക്കുളം, കിഴക്കമ്പലം ഭാഗത്ത് വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിൽ മാരകമയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഒരു കോടി രൂപ വിലമതിക്കുന്ന 1.600 കിലോഗ്രാം ഹാഷിഷ് ഓയിൽ, രണ്ടു ലക്ഷം രൂപയുടെ പതിനഞ്ചു കിലോ കഞ്ചാവ്, ഒരു ഗ്രാം എം.ഡി.എം.എ എന്നിവ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടാണ് റിസ്വാൻ, ഷോൺ, ഡെന്നിൻ എന്നിവരെ പിടികൂടിയത്.

മയക്കുമരുന്ന് ഇടപാടിന്റെ മുഖ്യ സൂത്രധാരനായ കരുനാഗപ്പള്ളി ജിജോ കോശി എക്‌സൈസ് സംഘത്തെക്കണ്ട് സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടു. പിന്നീട്, എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങൾ നടത്തിയ അന്വേഷണത്തിൽ എറണാകുളം അത്താണിയിലുള്ള ഫോർട്ട് വാലി ടൗൺഷിപ്പ് എന്ന വില്ലയിൽ വലിയ തോതിൽ മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായി കണ്ടെത്തി. ആദ്യം റെയ്ഡ് നടന്ന സ്ഥലത്തു നിന്നും ഓടിരക്ഷപെട്ട ജിജോ ഇവിടെ എത്തിയതായും എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചു. ഇതേ തുടർന്നു രഹസ്യമായി സംഘം ഈ ടൗൺഷിപ്പിൽ എത്തുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധയിലാണ് ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടിയത്. ജിജോയ്‌ക്കൊപ്പം ആനന്ദ് അയ്യപ്പൻകുട്ടി (35)യെയും ഇവിടെ നിന്നു പിടികൂടി.

പരിശോധനയിൽ എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ.രാജേഷ്, കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.സുമേഷ്, എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർമാരായ ആദർശ് എസ്.ബി, വൈശാവ് വി.പിള്ള, മാമല റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ വി.അനിൽകുമാർ, എറണാകുളം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എം.എസ് ഹനീഫ, എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അസി.ഇൻസ്‌പെക്ടർമാരായ ദിലീപ് സി.പി, ഫിലിപ്പ് തോമസ്, കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ ജിയേഷ്.ടി, എം.അനീസ്, ശിവൻ എസ്, ഷിജു കെ., നന്ദകുമാർ, അനിലാൽ, എറണാകുളം റേഞ്ച് സിവിൽ എക്‌സൈസ് ഓഫിസർമാരായ അജിത്കുമാർ എൻ.ജി, ടോമി എൻ.ഡി, സ്‌റ്റേറ്റ് എക്‌സൈസ് സ്‌ക്വാഡ് അംഗം അരുൺ എന്നിവർ പങ്കെടുത്തു. വൻ ലഹരിമരുന്നു വേട്ട നടത്തുന്നതിൽ നിർണ്ണായകമായ ചില വിവരങ്ങൾ നൽകിയത് സ്റ്റേറ്റ് എക്‌സൈസ് സ്‌ക്വാഡ് തലവൻ ടി.അനികുമാറായിരുന്നു.

Top