ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ വിഐപി വിദ്വേഷ പരാമർശങ്ങൾക്ക് വൻ വർധനവ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഭരണത്തിൻകീഴിൽ രാജ്യത്ത് പ്രമുഖരുടെ വിദ്വേഷ പരാമർശങ്ങളും വിഭാഗീയത സൃഷ്ടിക്കുന്ന ഭാഷയും കുത്തനെ ഉയർന്നതായി റിപ്പോർട്ട്. നാലു വർഷത്തിനിടെ 500 ശതമാനം വർധനവുണ്ടായതായി എൻഡിടിവി ചാനലിന്‍റെ വിവര വിശകലനത്തിൽ വെളിപ്പെട്ടു.
എംപിമാർ, എംഎൽഎമാർ, മുഖ്യമന്ത്രിമാർ എന്നിവരുടെ വെറുപ്പ് പരാമർശങ്ങളില്ലാതെ ഇന്ത്യയിൽ ഒരു ദിവസവും കടന്നുപോകുന്നില്ല. ഈ ഭാഷണങ്ങൾ ആശയ-മതഭ്രാന്ത് പ്രകടിപ്പിക്കുന്നതോ അക്രമത്തിന് ആഹ്വാനം നൽകുന്നതോ ആണ്. രാഷ്ട്രീയ നേതാക്കളുടെ സമൂഹമാധ്യമ ഉപയോഗം ഈ വെറുപ്പ്-വിദ്വേഷ ഭാഷണങ്ങളിലെ വർധനവിനെ സഹായിച്ചിട്ടുണ്ടെന്നു പഠനത്തിൽ വ്യക്തമായി.
യുപിഎ സർക്കാർ ഭരിച്ച 2009-14 കാലഘട്ടവും മോദി സർക്കാരിന്‍റെ നാലു വർഷങ്ങളുമാണ് വിശകലനവിധേയമാക്കിയത്. ട്വീറ്റുകൾ, ഫേസ്ബുക്ക്, പ്രസംഗങ്ങൾ എന്നിവ പഠനവിധേയമാക്കി.യുപിഎ ഭരണകാലത്ത് 21 പ്രമുഖ വിദ്വേഷ പരാമർശ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മോദി സർക്കാരിന്‍റെ ഭരണകാലത്ത് ഇത് 124 ആയി ഉയർന്നു. അതായത് 490 ശതമാനം വർധനവ്. 44 രാഷ്ട്രീയനേതാക്കളുടേതായാണ് ഈ പ്രസ്താവനകൾ പുറത്തുവന്നത്. ഈ സർക്കാരിന്‍റെ കാലത്ത് നടത്തിയ 90 ശതമാനം വിദ്വേഷ പരാമർശങ്ങളും ബിജെപി നേതാക്കളുടേതാണ് എന്നതാണ് സവിശേഷത.


