ഏറ്റുമാനൂരിലെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം കഴിച്ച ഒൻപതു വയസുകാരൻ ഗുരുതരാവസ്ഥയിൽ; പരാതിയുമായി ബന്ധുക്കൾ; നടപടിയെടുക്കാതെ അധികൃതർ

സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂരിലെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം കഴിച്ച ഒൻപതുവയസുകാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കുട്ടിയ്‌ക്കൊപ്പം ഭക്ഷണം കഴിച്ച അച്ഛനും അമ്മയ്ക്കും സാരമായി അസുഖം ബാധിച്ചു. ഇരുവരും ചികിത്സ തേടി. മാർച്ച് ആറിനുണ്ടായ സംഭവത്തിൽ രേഖാ മൂലം പരാതി ലഭിച്ചിട്ടും ഹോട്ടലിനെതിരെ നഗരസഭയോ, ആരോഗ്യ വിഭാഗമോ, ഭക്ഷ്യസുരക്ഷാ വിഭാഗമോ നടപടിയെടുത്തിട്ടില്ല. ഏറ്റുമാനൂർ പുന്നത്തറ സൗഭാഗ്യയിൽ ഇ.ആർ റെജിയുടെയും പി.കെ ബീനയുടെയും മകൻ പേരൂർ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ വിദ്യാർഥി അഭിനവ് റെജിയ്ക്കാണ് ഭക്ഷ്യവിഷബാധയേറ്റ് ഗുരുതരാവസ്ഥയിലായത്.
ഏറ്റുമാനൂർ – പേരൂർ റോഡിൽ പ്രവർത്തിക്കുന്ന സൽക്കാര വെജിറ്റേറിയൻ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച കുടുംബത്തിലെ ഒൻപതുവയസുകാരനാണ് ഗുരുതരാവസ്ഥയിൽ നാലു ദിവസത്തോളം കാരിത്താസ് ആശുപത്രി ഐസിയുവിൽ ചികിത്സ തേടിയത്. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഒൻപതാം ഉത്സവ ദിനമായ മാർച്ച് ആറ് തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ക്ഷേത്ര ദർശനത്തിനു ശേഷം മടങ്ങിയെത്തിയ റെജിയും ഭാര്യയും മകനും സൽക്കാര ഹോട്ടലിൽ കയറി മസാലദോശ കഴിച്ചു. റെജിയും ഭാര്യയും മസാല ദോശ കഴിച്ചപ്പോൾ മകൻ ഉഴുന്നുവട മാത്രമാണ് കഴിച്ചത്.
രാത്രി വീട്ടിലെത്തിയപ്പോൾ മുതൽ മൂന്നു പേർക്കും വയറിനു അസ്വസ്ഥ അനുഭവപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാവിലെയായതോടെ റെജിയ്ക്കും ഭാര്യയ്ക്കും വയറിളക്കം പിടിപെട്ടു. മകൻ അഭിനവിനു വയറുവേനയും വയറിളക്കവും ഛർദിയും അനുഭവപ്പെട്ടു. ഉടൻ തന്നെ മൂന്നു പേരും സമീപത്തെ ഡോക്ടറെ കണ്ടു മരുന്നുവാങ്ങി. എന്നാൽ, വൈകുന്നേരത്തോടെ അഭിനവ് ഛർദിയും വയറിളക്കവും തലകറക്കവും വന്നു വീടിനുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്നു കുട്ടിയെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ബുധനാഴ്ച ഉച്ചയോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുട്ടി ഇപ്പോഴും അപകടാവസ്ഥ തരണം ചെയ്തിട്ടില്ല. അഞ്ചു ദിവസമായി കുട്ടിയ്ക്കു ഗ്ലൂക്കോസ് ട്രിപ്പായി നൽകുന്നതു മാത്രമാണ് ഭക്ഷണം. മറ്റെന്തു ഭക്ഷണം നൽകിയാലും കുട്ടി ഉടൻ തന്നെ ഛർദിക്കുകയായണ്. മാർച്ച് 13 തിങ്കളാഴ്ച മാത്രമാണ് കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നു പുറത്തിറക്കിയത്. എന്നിട്ടും ഗ്ലൂക്കോസ് നൽകുന്നതു നിർത്തിയിട്ടില്ല.
കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ പിറ്റേന്നു തന്നെ പിതാവ് റെജി നഗരസഭ അധികൃതർക്കും, ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും ഹോട്ടലിനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ, ഹോട്ടലിൽ പരിശോധന നടത്തുന്നതിനോ നടപടിയെടുക്കുന്നതിനോ അധികൃതർ തയ്യാറായില്ല. ഒടുവിൽ ഇന്നലെ നഗരസഭ പരിധിയിലെ 20 ഹോട്ടലുകളിലും രണ്ടു ഷാപ്പിലും അധികൃതർ പരിശോധന നടത്തി പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഏറ്റുമാനൂർ ക്ഷേത്രത്തിനോടു ചേർന്നിരിക്കുന്ന ഈ ഹോട്ടലിൽ ഉത്സവസമയത്തു വിവിധ ദിവസങ്ങളിൽ ഭക്ഷണം കഴിച്ച മുപ്പതിലേറെപ്പേർക്കു ഭക്ഷ്യ വിഷബാധ ഏറ്റതായി പരാതിയുണ്ടായിരുന്നു. എന്നാൽ, സീസൺ അവസാനിക്കും വരെ നഗരസഭയ്ക്കു നോക്കിയിരിക്കേണ്ടി വന്നു പരിശോധന നടത്താൻ. ഈ സാഹചര്യത്തിൽ ഹോട്ടൽ പൂട്ടി സീൽ ചെയ്തു നടപടിയെടുക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.
Top