തിരഞ്ഞെടുപ്പിനൊരുങ്ങി കെഎസ് യു: ഗ്രൂപ്പ് തിരിച്ച് അംഗങ്ങളെ ചേർക്കൽ സജീവം; സംസ്ഥാനം പിടിക്കാനൊരുങ്ങി എ- ഐ ഗ്രൂപ്പുകൾ

സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഗ്രൂപ്പ് യുദ്ധത്തിനു കാഹളം മുഴക്കി കെഎസ് യു സംസ്ഥാന – ജില്ലാ തിരഞ്ഞെടുപ്പുകൾക്കു കളമൊരുങ്ങി. എ- ഐ ഗ്രൂപ്പുകളും മൂന്നാം ഗ്രൂപ്പും സജീവമായി തിരഞ്ഞെടുപ്പിനായി രംഗത്ത് ഇറങ്ങിയപ്പോൾ, കോട്ടയം എറണാകുളം തൃശൂർ ജില്ലകളിൽ മുരളീധരനു വേണ്ടി മറ്റൊരു വിഭാഗവും തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്നുണ്ട്.
കഴിഞ്ഞ തവണ നടന്ന തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി നേതൃത്വം നൽകുന്ന എ ഗ്രൂപ്പിനായിരുന്നു വിജയം. ഐ ഗ്രൂപ്പും നിർണ്ണായകമായ നേട്ടം സ്വന്തമാക്കിയിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്നു കണക്കു കൂട്ടി സംസ്ഥാന തലത്തിൽ അംഗങ്ങളെ ചേർത്താണ് രണ്ടു ഗ്രൂപ്പുകളും പോരാട്ടം ശക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പു നടക്കുന്നതിനാൽ ഗ്രൂപ്പ് നേതാക്കളുടെയും കോൺഗ്രസ് നേതാക്കളുടെയും സ്വാധീനം നടക്കില്ലെന്നാണ് വിദ്യാർഥി നേതാക്കൾ നൽകുന്ന സൂചന.
വിദ്യാർഥികളുടെ വോട്ട് വാങ്ങിയാവും വിജയിക്കേണ്ടത്. അതുകൊണ്ടു തന്നെ സ്വാധീനവും നേതാക്കളുടെ പെട്ടി ചുമക്കുന്നവർക്കും സ്ഥാനം ലഭിക്കില്ലെന്ന ആശ്വാസത്തിലാണ് ഒരു വിഭാഗം കെഎസ് യു പ്രവർത്തകർ. മാർച്ച് 20 മുതൽ 24 വരെയാണ് സംസ്ഥാന കെഎസ് യു തിരഞ്ഞെടുപ്പു നടക്കുന്നത്.  ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസുകളിൽ വെച്ചാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 25 ന് 10 മണി മുതൽ കെ.പി.സി.സി. ആസ്ഥാനത്തുവെച്ച് നടക്കും.
20 ന് കാസർഗോഡ്, ഇടുക്കി, പത്തനംതിട്ട. 21 ന് കണ്ണൂർ, ആലപ്പുഴ, കോട്ടയം. 22 ന് വയനാട്, എറണാകുളം, കൊല്ലം. 23 ന് മലപ്പുറം, പാലക്കാട്, തിരുവനന്തപുരം. 24 ന് കോഴിക്കോട്, തൃശ്ശൂർ എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ്. സംസ്ഥാന ജില്ലാ ഭാരവാഹികളെയും, ദേശീയ സമിതി അംഗങ്ങളെയുമാണ് തെരഞ്ഞെടുക്കുന്നത്.
9602 സജീവ അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. സൂക്ഷ്മപരിശോധനയിൽ വിവിധകാരണങ്ങളാൽ 4665 സജീവഅംഗങ്ങളെ ലിസ്റ്റിൽ നിന്നും നീക്കം ചെയ്തു. കേരളത്തിൽ ഒന്നരലക്ഷം പ്രൈമറി മെമ്പർമാരുണ്ട്. സജീവ അംഗങ്ങൾക്ക് ഏതു സ്ഥാനത്തേയ്ക്കും മത്സരിക്കാം. നോമിനേഷൻ 17 ന് 5 മണിക്കുമുമ്പ് ഓൺലൈനായും, ഓഫ്‌ലൈനായും നൽകാം. ഓഫ്‌ലൈൻ നോമിനേഷൻ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് ഓഫീസുകളിൽ മാത്രമാണ് സ്വീകരിക്കുക. തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ സോണൽ റിട്ടേണിംഗ് ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പും നോമിനേഷനും സംബന്ധിച്ച വിശദാംശങ്ങൾ എൻ.എസ്.യു.ഐ. വെബ്‌സൈറ്റിൽ ലഭിക്കും. (ിൗെശ.ശി)
സംസ്ഥാന കമ്മിറ്റിയിൽ പ്രസിഡന്റ്, ആറ് വൈസ്പ്രസിഡന്റുമാർ, ഏഴ് ജനറൽ സെക്രട്ടറിമാർ, ഏഴ് സെക്രട്ടറിമാർ എന്നീ സ്ഥാനങ്ങളാണ് ഉള്ളത്. ഇതിൽ മൂന്നു സ്ഥാനങ്ങൾ വനിതകൾക്കും മൂന്നു സ്ഥാനങ്ങൾ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിനുമായി (ആകെ ആറ്) സംവരണം ചെയ്തിട്ടുണ്ട്.
നാല് ദേശീയ സമിതി അംഗങ്ങളിൽ ഓരോ സ്ഥാനം വീതം വനിതകൾക്കും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുമായി സംവരണം ചെയ്തിട്ടുണ്ട്.
ജില്ലാ കമ്മിറ്റിയിലേയ്ക്ക് 15 അംഗങ്ങളെ തെരഞ്ഞെടുക്കും. പ്രസിഡന്റ്, നാല് വൈസ്പ്രസിഡന്റുമാർ, അഞ്ച് ജനറൽ സെക്രട്ടറിമാർ അഞ്ച് സെക്രട്ടറിമാർ ഇതിൽ മൂന്നുവീതം സ്ഥാനങ്ങൾ വനിതകൾക്കും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുമായി സംവരണം ചെയ്തിട്ടുണ്ട്.
രാഹുൽ ഗാന്ധി എൻ.എസ്.യു.ഐ.യുടെ ചുമതല ഏറ്റെടുത്തശേഷം സംഘനടയിൽ ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പ്പ്രക്രിയ ആരംഭിച്ചു. കേരളത്തിൽ ഇതു മൂന്നാമത്തെ തെരഞ്ഞെടുപ്പാണ്. എൻ.എസ്.യു.ഐ.യുടെ ആശയങ്ങൾ അംഗീകരിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും സംഘടനയിൽ ചേരാം. വിദ്യാർത്ഥി പിന്തുണയുടെ അടിസ്ഥാനത്തിൽ നേതൃരംഗത്തേയ്ക്ക് കടന്നുവരാനുള്ള വാതിലാണ് ഇതുവഴി തുറന്നത്. ഏറെ വിമർശിക്കപ്പെട്ട നോമിനേഷൻ സമ്പ്രദായം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കുവാനും മറ്റൊരു വിദ്യാർത്ഥി സംഘടനയിലുമില്ലാത്ത സുതാര്യമായ ആഭ്യന്തര ജനാധിപത്യ പ്രക്രിയയ്ക്ക് കളമൊരുക്കാനും സാധിച്ചു.
മെമ്പർഷിപ്പ് പ്രവർത്തനത്തിന് സഹകരിച്ച എല്ലാ കെ.എസ്.യു. അംഗങ്ങൾക്കും നേതാക്കൾക്കും എൻ.എസ്.യു.ഐ. നന്ദി രേഖപ്പെടുത്തുന്നു.
ഈ തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും സത്യസന്ധവും വിജയകരവുമാക്കാൻ എല്ലാ കെ.എസ്.യു. അംഗങ്ങളോടും, പാർട്ടി നേതാക്കളോടും അഭ്യർത്ഥിക്കുന്നു.
Top