കൊച്ചി: ഐ.എസിൽ ചേർന്ന്, അഫ്ഗാനിസ്ഥാനിൽ കഴിയുന്ന ആയിഷയെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കുടുംബം. ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി കുടുംബമാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ആയിഷയെയും അവരുടെ മകളെയും നാട്ടിലെത്തിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തിൽ ഉടൻ തന്നെ തീരുമാനം അറിയിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. സോണിയ സെബാസ്റ്റ്യന്റെ പിതാവ് വി.ജെ. സെബാസ്റ്റ്യൻ ഫ്രാൻസിസ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിർദ്ദേശം.
ഭർത്താവിനൊപ്പം ഐഎസിൽ ചേർന്ന സോണിയ സെബാസ്റ്റ്യൻ നിലവിൽ അഫ്ഗാൻ ജയിലിലാണെന്നാണ് ഹർജിയിൽ പറയുന്നത്. എട്ട് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാനാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയോടും വിദേശകാര്യ സെക്രട്ടറിയോടും സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. ആയിഷയെയും മകളെയും പാർപ്പിച്ചിരുന്ന പുലെ ചർക്കി ജയിൽ താലിബാൻ തകർത്തതായാണ് വിവരമെന്ന് പിതാവിന് വേണ്ടി ഹാജരായ അഭിഭാഷകൻ രഞ്ജിത്ത് മാരാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.
നിലവിൽ അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിലുള്ള മേഖലയിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നതെന്ന അനൗദ്യോഗിക വിവരം ലഭിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ മറുപടി നൽകേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും മറ്റൊരു രാജ്യത്ത് നിന്ന് പൗരമാരെ തിരിച്ചു കൊണ്ടുവരണമെന്നത് സംബന്ധിച്ച് പ്രത്യേക നിർദേശം നൽകാൻ കോടതിക്ക് കഴിയില്ലെന്നും ജസ്റ്റിസ് എൽ. നാഗേശ്വർ റാവുവിന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് വ്യക്തമാക്കി.
നിലവിൽ അഫ്ഗാനിസ്താൻ ഭരിക്കുന്ന താലിബാൻ സർക്കാരും, ഇന്ത്യയും തമ്മിൽ നല്ല ബന്ധമാണെന്നാണ് മാധ്യമ വാർത്തകളിൽനിന്ന് മനസിലാകുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു. ആയിഷ എന്ന പേര് സ്വീകരിച്ച സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നായിരുന്നു സെബാസ്റ്റ്യന്റെ പരാതി. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അതിനാൽ മകളെയും ഏഴ് വയസുള്ള കുഞ്ഞിനെയും നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാണ് സെബാസ്റ്റ്യന്റെ ആവശ്യം.
2019ൽ നാറ്റോ സഖ്യസേനയുമായുള്ള ഏറ്റുമുട്ടലിൽ സോണിയയുടെ ഭർത്താവ് അബ്ദുൾ റാഷിദ് കൊല്ലപ്പെട്ടു. ഐഎസിൽ ചേർന്നതിൽ മകൾ പശ്ചാത്തപിക്കുന്നുണ്ടെന്നും രാജ്യത്ത് തിരികെയെത്താനും, ഇവിടെ വിചാരണ നേരിടാനും മകൾ ആഗ്രഹിക്കുന്നതായും വി ജെ സെബാസ്റ്റ്യൻ സേവ്യർ കോടതിയെ അറിയിച്ചിട്ടുണ്ട്.


