പെരുമ്പാവൂർ ജിഷ കൊലക്കേസ്: പൊലീസിന്റെ കഥകൾ തൊണ്ട തൊടാതെ വിഴുങ്ങാനാവുന്നില്ല; ദുരൂഹതകൾ വീണ്ടും ബാക്കി

ക്രൈം ഡെസ്‌ക്

കൊച്ചി: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിൽ ഒന്നായ ജിഷ വധക്കേസിൽ പൊലീസ് പറയുന്ന കഥകളിൽ പൊരുത്തക്കേടുകൾ ഏറെ. അന്വേഷണം ആസ്സാമിലെ നൗഗാം സെക്ടറിലേക്ക് വഴിതിരിയുമ്പോൾ, മുതൽ വർഷങ്ങളായി കേരളത്തിൽ ജോലി ചെയ്യുന്ന അമീറുളിന്റെ സഹോദരൻ ബഹറുൾ ഇസ്ലാമിനെയും പോലീസ് അന്വേഷിക്കാൻ തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി സഹോദരനെ കണ്ടെത്താൻ ചുമതലപ്പെട്ട പോലീസ് പീന്നീട് ബഹറുൾ ഇസ്ലാമിനെ പെരുമ്പാവൂരിൽ നിന്നുതന്നെ കണ്ടെത്തി. പക്ഷെ പത്ത് വർഷത്തിലധികമായി പെരുമ്പാവൂരിൽ പണിയെടുക്കുന്ന ബഹറുൾ ഇസ്ലാമെന്ന അമീറുളിന്റെ സഹോദരൻ മാധ്യമങ്ങൾക്കുമുന്നിലെത്തിയില്ല. അതുകൊണ്ടുതന്നെ അമീറുളിന്റെ ശരിക്കുള്ള കഥ മലയാളി അറിഞ്ഞതുമില്ല.
23 കാരനായ, 8വർഷം മുമ്പ് 15 വയസ്സിൽ കേരളത്തിലെത്തിയ, അൽപ്പം അലസനും മദ്യപാനിയുമായ, വീട്ടിൽ പണം നൽകാൻ വൈമുഖ്യമുള്ള, മുൻപൊരിക്കലും ക്രിമിനൽകേസ് പ്രതിയല്ലാത്ത, ഇപ്പറയുന്ന അമീറുളിന് ജിഷയെക്കൊല്ലാനാവുമോയെന്നതാണ് ഇപ്പോൾ പെരുവമ്പാവൂരിലെയും കേരളത്തിലേയും ചർച്ചാവിഷയം.
മുൻ ഡി.ജി.പി, ടി.പി സെൻകുമാറിന്റെയും ഇപ്പൊഴത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടേയും നേതൃത്വത്തിൽ രണ്ട് അന്വേഷണസംഘം തലങ്ങും വിലങ്ങും അന്വേഷിച്ചുവെന്ന് പറയപ്പെടുന്ന ജിഷ കൊലക്കേസുമായി ബന്ധപ്പെട്ടിന്നുമുയരുന്ന പല ചോദ്യങ്ങൾക്കും ഉത്തരമില്ല. ജിഷയുടെ ഘാതകനെന്ന നെറ്റിപ്പട്ടവുമായി എഴുള്ളിക്കുന്ന പ്രതിയിൽ ജിഷ കൊലക്കേസവസാനിപ്പിക്കാനും പൊലീസിനാകില്ല. കാരണം ജിഷയുടെ ബന്ധുക്കളും പെരുമ്പാവൂരിലെ സാധാരണമനുഷ്യരും നിയമവിദഗ്ധരും അന്വേഷണോദ്യോഗസ്ഥരും പിന്നെ ഭൂരിപക്ഷം മലയാളികളും അമിറുൾ ഇസ്ലാമെന്ന ആസാമിലെ നൗഗാം സ്വദേശിയായ 23കാരൻ മാത്രമാണിത് ചെയ്തതെന്ന് വിശ്വസിക്കുന്നില്ല. ഇത്രയും ക്രൂരമായൊരു കൊല തനിയെ നടത്താൻ അമീറുളിനെ പ്രേരിപ്പിച്ച കാരണവും പശ്ചാത്തലവും അവർക്ക് വിശ്വസനീയമല്ല. പ്രത്യേകിച്ചും അമീറുളിനുവേണ്ടി കോടതിയിൽ ഹാജരാകാൻ പോകുന്ന അഡ്വ.പി.രാജന് ഈ പൊലീസ് കഥകളുടെ യുക്തി മനസ്സിലാകുന്നില്ല.
ഇതര സംസ്ഥാനക്കാരുടെ നാടായി മാറിയ പെരുമ്പാവൂരിൽ ജിഷ കൊലക്കേസ് സൃഷ്ടിച്ച മാറ്റങ്ങൾ. അന്വേഷണത്തിന്റെ ആദ്യ ഭാഗം.
ഏപ്രിൽ 28 മുതൽ കേസന്വേഷിച്ച ആദ്യ അന്വേഷണോദ്യോഗസ്ഥരെ മാറ്റി മെയ് 27ന് പുതിയ സർക്കാർ പുതിയ സംഘത്തെ ചുമതലയേൽപ്പിച്ചിട്ടും അവർക്ക് നിരത്താൻ പുതിയ തെളിവുകളൊന്നുമുണ്ടായില്ല. അല്ലെങ്കിൽ പിന്നീടുകണ്ടെത്തിയ തെളിവുകൾ മൂടിവക്കപ്പെട്ടു. പ്രതി പിടിക്കപ്പെട്ടത് പഴയ അന്വേഷണസംഘം കണ്ടെടുത്ത കച്ചിത്തുരുമ്പിലായിരുന്നു. ഡി.എൻ. എ, ഫലം, പ്രതിയുടേതെന്ന് സംശയിച്ച ചെരുപ്പ്, കൊലക്കുപയോഗിച്ചുവെന്ന് കരുതപ്പെടുന്ന കത്തി, 38ഓളം മുറിവുകൾ, പോസ്റ്റുമാർട്ടം റിപ്പോർട്ടിലെ പരാമർശങ്ങൾ, ജിഷയുടെ ശരീരത്തിൽ നിന്നും തിരിച്ചറിയപ്പെട്ട മദ്യത്തിന്റെ അംശം, കൊല നടന്ന ദിവസം പ്രതിയെക്കണ്ടുവെന്ന് പറയപ്പെടുന്ന അയൽവാസി, ഹോട്ടലുടമ, ചെരുപ്പ് കടക്കാരൻ, വല്ലത്തുനിന്നും ആലുവയിലെത്തിച്ച ഓട്ടോക്കാരൻ, കൊലനടന്ന ഏപ്രിൽ 28നും തൊട്ടടുത്ത 29നും ആലുവാ പെരുമ്പാവൂർ ഭാഗങ്ങളിലുണ്ടായ ലക്ഷക്കണക്കിന് ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടന്നിരിക്കുന്ന സബ്‌സ്‌ക്രൈബർ ഡേറ്റാ റെക്കോർഡ് പരിശോധനയിലും ഡംബ് അനാലിസിസിലും നിന്ന് സംശയാസ്പദമായി പൊലീസ് തെരഞ്ഞെടുത്ത 24 ഓളം മൊബൈൽ നമ്പറുകൾ.. അവയിൽ 28നുശേഷം അപ്രത്യക്ഷമായ ഒരേയൊരു നമ്പർ… ഇവയെല്ലാം ആദ്യഅന്വേഷണോദ്യോഗസ്ഥരുടെ കണ്ടെത്തലാണ്. ആദ്യസംഘം തന്നെ ജിഷയുടെ വീട്ടിൽ നിന്നും രണ്ടാമതായി കണ്ടെടുത്ത ഫിംഗർ പ്രിന്റും മുടിയും ആരുടേതെന്നിനിയും വ്യക്തമായിട്ടുമില്ല. ഇത്രയും ക്രൂരമായൊരു കൊലനടത്താൻ അമീറിനെ പ്രേരിപ്പിച്ച കാരണങ്ങൾ വ്യക്തമാകുന്ന മറ്റു തെളിവുകളെക്കുറിച്ച് പുതിയ അന്വേഷണസംഘം ശബ്ദിക്കുന്നുമില്ല. കുറ്റപത്രം സമർപ്പിക്കാൻ 90 നാളിന്റെ ഇളവും പ്രതി കസ്റ്റഡിയിലുമുളളപ്പോൾ തെളിവിനാണോ പൊലീസിനു പഞ്ഞമെന്ന ആക്ഷേപവും വ്യാപകമാവുന്നു.
ഇവിടെയാണ് കഥകൾക്കും ഊഹാപോഹങ്ങൾക്കുമപ്പുറം, അമീറുൾ ഇസ്ലാം ആരാണെന്ന ശരിയായൊരന്വേഷണം അനിവാര്യമാകുന്നത്. പൊലീസിനെ മാറ്റിനിർത്തിയാൽ അമീറുളിനെയറിയുന്നവർ, അമീറുളിനെ കണ്ടിട്ടുള്ളവർ വിരളമാണ്, കണ്ടറിവുമാത്രമുള്ളവർ അമീറുളിനെ വിവരിക്കുന്നതിൽ അൽപ്പം ഭാവനകൂടി കലരും.
അമീറുളിനെ തിരിച്ചറിഞ്ഞുവെന്ന് പോലീസും മാധ്യമങ്ങളും പ്രചരിപ്പിച്ച ചിലരെങ്കിലും ആ പ്രചരണം കള്ളമായിരുന്നുവെന്ന് ഇന്ന് വ്യക്തമാക്കുന്നുണ്ട്. മലബാർ ഹോട്ടലിലെ നിസാറും ജിഷയുടെ അമ്മയും സഹോദരിയും വല്ലത്തുനിന്നും ആലുവയിലേക്ക് കൊണ്ടുപോയ ഓട്ടോക്കാരനും അമീറുളിനെ തിരിച്ചറിഞ്ഞിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് നേരിട്ട് വെളിപ്പെടുത്തുമ്പോൾ ആദ്യം പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ട ചെരുപ്പുകടക്കാരൻ അതു ശരിയല്ലായിരുന്നെന്ന് വ്യക്തമാക്കി.
പക്ഷെ ജിഷ കൊലക്കേസിൽ കോടതിനിർദ്ദേശപ്രകാരം പ്രതിക്കുവേണ്ടി ഹാജരാകാൻ കോടതി നിർദ്ദേശിച്ച അഡ്വ. പി. രാജന് ഈ കേസേറ്റെടുക്കാൻ വൈമുഖ്യമുണ്ടായിരുന്നില്ല.
പോലീസിനെ മാറ്റിനിർത്തിയാൽ കേസുമായി ബന്ധപ്പെട്ട് അമീറുളിനോട് നേരിട്ട് ദ്വിഭാഷിയുടെ സാിധ്യത്തിൽ വിശദമായ സംഭാഷണം നടത്തിയത് അമീറുളിനുവേണ്ടി കേസുവാദിക്കുന്ന അഡ്വ. പി.രാജനാണ്. അദ്ദേഹം പക്ഷെ പൊലീസ് പ്രചരിപ്പിക്കുന്ന കഥകളിൽ പലതിലും അവിശ്വാസിയാണ്.
ഇവിടെയാണ് കഥകൾക്കും ഊഹാപോഹങ്ങൾക്കുമപ്പുറം, അമീറുൾ ഇസ്ലാം ആരാണെന്ന ശരിയായൊരന്വേഷണം അനിവാര്യമാകുന്നത്. പൊലീസിനെ മാറ്റിനിർത്തിയാൽ അമീറുളിനെയറിയുന്നവർ, അമീറുളിനെ കണ്ടിട്ടുള്ളവർ വിരളമാണ്, കണ്ടറിവുമാത്രമുള്ളവർ അമീറുളിനെ വിവരിക്കുന്നതിൽ അൽപ്പം ഭാവനകൂടി കലരും.
പ്രതിഭാഗം വക്കിലിൽ നിന്നും ലഭിക്കുന്നത് നിർണായക വിവരങ്ങളാണ്. അമീറുളിന് ജിഷയെ അറിയില്ല, കൃത്യം നിർവ്വഹിച്ചത് തനിച്ചല്ല, ആസ്സാമിയേക്കാൾ അറിയുന്നത് ബംഗാളിയാണ്. അയാൾക്കിവിടെ ധാരാളം സുഹൃത്തുക്കളുണ്ട്. ഇതിനെല്ലാമൊപ്പം അമീറുൾ കേരളത്തിൽ വന്നിട്ട എട്ടുവർഷം കഴിഞ്ഞുവെന്ന വിവരം ബഹാറുൾ ഇസ്ലാമിൽ നിന്നും ലഭിക്കുമ്പോൾ അമീറുൾ മലയാളം സംസാരിക്കുമെന്ന വക്കീലിന്റെയും പ്രതിയെ തിരിച്ചറിഞ്ഞ ഹോട്ടലുടമയുടെയും വാക്കുകളെ വിശ്വസിക്കേണ്ടിവരും. അമീറുളിന്റെ പല വിവാഹങ്ങളുൾപ്പടെ മുൻപ് പ്രചരിച്ച ചില കഥകൾ കൂടി നുണയാണെന്ന് തിരിച്ചറിയേണ്ടിവരും
ജിഷ കൊല്ലപ്പെട്ട ഏപ്രിൽ 28ന് അമീറുൾ എന്താണ് ചെയ്തതെറിയാൻ ഓരോ മലയാളിയും കാത്തിരിക്കുന്നുണ്ട്. കൃത്യം നിർവ്വഹിച്ചത് അമീറുൾ ആയാലും അല്ലെങ്കിലും ഏപ്രിൽ 28ന് വൈകുന്നേരം അമീറുൽ ജ്യേഷ്ഠനെ കാണാനെത്തിയിരുന്നു. അത് ജിഷയുടെ കൊലപാതകം നടന്നുവെന്ന് പറയപ്പെടുന്ന സമയത്തിന് ശേഷവുമായിരുന്നു.
അമീറുളിന്റെ നാട്ടിലെ സ്ഥിതി മറ്റൊന്നാണ്. സഹോദരിയുടെ ഭർത്താവിന്റെ സഹായത്തോടെ അമീറുളിന്റെ പിതാവ് നടത്തുന്നൊരു കടയാണ് വീട്ടുകാരുടെ പിടിവള്ളി. ആദ്യം പെരുമ്പാവൂരുണ്ടായിരുന്ന ജ്യേഷ്ഠൻ നാട്ടിലേക്ക് മടങ്ങി, കടയുടെ ജോലികളിൽ ചേർന്നു. മറുവശത്ത് കുറച്ചുമാത്രം ഭൂമി ബാക്കിയുള്ള ആ കുടുംബം പുതിയൊരു വീടിന്റെ നിർമ്മാണത്തിരക്കിലുമാണ്. ജിഷയുടെ കൊലപാതകത്തിനുശേഷം രണ്ടാമത്തെ അന്വേഷണസംഘം പ്രതിയെത്തേടി ആസ്സാമിലെത്തി. അമീറുളിന്റെ ജ്യേഷ്ഠൻ പെരുമ്പാവൂരിലുണ്ടെന്ന് വീട്ടുകാർ പറഞ്ഞെങ്കിലും കൃത്യമായി എവിടെയെന്ന് വിശദീകരിക്കാൻ അവർക്കായില്ല.
അമീറുൾ ഈ കൃത്യം ചെയ്യുമോയെന്ന ചോദ്യത്തിന് നിസ്സഹായമായൊരു നിശ്ശബ്ദതയായിരുന്നു ഉത്തരം. അമീറുളിന് നിയമസഹായത്തിനുവേണ്ടി എന്തു ചെയ്യണമെന്നുമറിയില്ല. രണ്ട് കുട്ടികളുടെ പിതാവായ ബഹാറുൾ പെരുന്നാളിന് നാട്ടിൽ പോകാത്തതുപോലും കേസ് കാരണമാണ്. പോലീസിനൊപ്പം ആലുവയിലെത്തി ബഹാറുൾ അമീറുളിനെ കണ്ടിരുന്നു. ആ കൂടിക്കാഴ്ചയും ഏതാണ്ട് നിശ്ശബ്ദമായിരുന്നു. നീയൊന്നും പറയരുതെന്നുമാത്രം അമീറുൾ ജ്യേഷ്ഠനോട് പറഞ്ഞു.
ആസാമിലെ ഏറ്റവും ജനസംഖ്യയുള്ള , 72 ശതമാനം മാത്രം സാക്ഷരതയുള്ള, 1479 സ്‌ക്വയർ കിലോമീറ്റർ വലിപ്പമുള്ള നൗഗാവെന്ന ജില്ലയുടെ ചരിത്രപരമായ പശ്ചാത്തലത്തെ മാറ്റിനിർത്തി അമീറുളിന്റെയും ബഹാറുളിന്റെയും കഥ പൂർണമാവില്ല. നൗഗാവിൽ ബഹാറുളും കുടുംബവും പാർക്കുന്ന സലാ പത്തർ ഗ്രാമത്തിന്റെ സാക്ഷരതാനിരക്ക് 64.86ശതമാനമാണ്. പാകിസ്ഥാൻബംഗാൾ വിഭജനങ്ങൾക്കും മുമ്പേ ഈസ്റ്റ് ബംഗാളിൽ നിന്നും കുടിയേറിയവരാണ് നൗഗാവിൽ പാർക്കുന്നവരിൽ ഭൂരിപക്ഷവും. രാജവംശകാലത്ത് പോലും സിന്ധിലെ കരകൗശലവിദഗ്ധരെയും തൊഴിലാളികളെയും ആസ്സാം വരവേറ്റു. മിച്ചഭൂമിയിൽ കൃഷിയിറക്കി ലാഭം കൊയ്യാൻ ബ്രിട്ടീഷുകാരും കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചു. പക്ഷെ സ്വാതന്ത്ര്യാനന്തരം ആസ്സാമിലിവർ രണ്ടാംതരക്കാരായി മാത്രം പരിഗണിക്കപ്പെട്ട ബംഗാളി മുസ്ലിമെന്നറിയപ്പെട്ടു. ഇവർക്കെതിരെയുള്ള കലാപങ്ങൾ പലപ്പോഴുമുണ്ടായി. 1983ൽ ബംഗ്ലാദേശിൽ നിന്നും കുടിയേറിയ 40ലക്ഷം കുടിയേറ്റക്കാർക്ക് വോട്ടവകാശം നൽകാനുള്ള ഇന്ദിരാഗാന്ധിയുടെ തീരുമാനത്തെ തുടർന്നുണ്ടായ നെല്ലി കൂട്ടക്കൊലയിൽ 2191 പേരാണ് കൊല്ലപ്പെട്ടത്.
ദുരന്തങ്ങളും സഹനവും ശീലമായി മാറിയ, ജനിച്ച ദേശത്ത് ഒരുതരം രാഷ്ട്രീയപിന്തുണയുമില്ലാത്ത ഇവർ വീടിനുള്ളിൽ ബംഗാളിയും പുറത്ത് ആസ്സാമി ഭാഷയും ശീലിച്ചു. പുറംനാട്ടിലിവർക്കെന്ത് സംഭവിച്ചാലും രാഷ്ട്രീയ പിന്തുണ പ്രതീക്ഷിക്കേണ്ടതുമില്ല
ഈ കൃത്യം അമീറുൾ ചെയ്യുമോയെന്ന ചോദ്യത്തിന് ആകെ ഭയന്ന ബഹാറുളിന് ഉത്തരമില്ല. മദ്യവും ഖൈനിയും മാറ്റി നിർത്തിയാൽ അമീറുളിന് മറ്റു ലഹരികളില്ല. മൃഗങ്ങളെ പീഡിപ്പിക്കാൻ മാത്രം വികൃതമായ ലൈംഗികവാസനയുള്ളതായും അറിവില്ല. മലയാളം പറയുത് കേട്ടിട്ടില്ല. ഭർത്താവില്ലാത്ത കുട്ടികളുള്ള ഒരു ബംഗാളി സ്ത്രീയെ വിവാഹം ചെയ്തതിൽപ്പിന്നെ താനുമായി ബന്ധപ്പെട്ടിരുന്നില്ലെന്നും ബഹാറുൾ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇനിയെന്തെന്ന നിശ്ചയം പ്രതിയുടെ ജ്യേഷ്ഠനില്ല. ഏത് സാധാരണ കുടുംബത്തെയുമെന്ന പോലെ അമീറുളിന്റെ ദുരന്തവാർത്ത നൗഗാവിലെ ഈ കുടുംബത്തെയും വേദനിപ്പിക്കുന്നുണ്ടെുമാത്രം പറയുമ്പോൾ ബഹാറുൾ നിസ്സംഗനായിരുന്നു. ജിഷാക്കേസിൽ കുറ്റാരോപിതനായ വ്യക്തിയുടെ ജ്യേഷ്ഠനായിട്ടും അതറിയുന്നവരോ സഹപ്രവർത്തകരോ ബഹാറുളിനെ പീഡിപ്പിക്കുന്നില്ലെ നല്ലവാർത്ത കൂടി പെരുമ്പാവൂരിൽ നിന്നുമെത്തുന്നു.
മദ്യപിക്കുന്ന ഒരു സാധാരണ പ്രവാസിത്തൊഴിലാളിയെന്നതിനപ്പുറം, അമീറുൽ ജിഷയെക്കൊല്ലുമെന്ന് ചിന്തിപ്പിക്കാൻപോന്നതൊന്നും ബഹാറുളുമായി നടത്തിയ ഏതാണ്ട് 50 മിനിറ്റ് ദൈർഘ്യമുള്ള സംഭാഷണത്തിലുണ്ടായിരുന്നില്ല. ജോലിയും കിടപ്പാടവും നഷ്ടപരിഹാരവും സംശയങ്ങളും ജിഷയുടെ തീരാനഷ്ടവുമായി അമ്മയും സഹോദരിയും പുതിയ വീട്ടിൽ താമസമാരംഭിച്ചു. ജിഷാകൊലക്കേസിൽ ഉന്നതൻമാർക്ക് ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കാനുള്ള ശ്രമങ്ങളും മദ്യപാനവുമായി അച്ഛൻ പാപ്പു ജീവിതം തുടരുന്നു. ജിഷയുടെ അമ്മയും സഹോദരിയും ചോദ്യം ചെയ്യപ്പെടണമെന്ന പ്രാദേശികമുറവിളിക്കിടയിൽ, ജിഷാകൊലക്കേസിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണമുയിച്ചത് നാടുഭരിക്കുന്ന മുഖ്യമന്ത്രിയാണ്.

Top