ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ നിരാഹാരത്തിന്; പ്രതികളും പോലീസും ഒത്തുകളിക്കുന്നെന്ന് ആരോപണം

കണ്ണൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയി മരണപ്പെട്ട കേസ് പൊലീസ് അട്ടിമറിക്കുന്നുവെന്നാരോപിച്ചു ജിഷ്ണുവിന്റെ അമ്മയും അച്ഛനും ഇന്ന് അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. തിരുവനന്തപുരത്ത് ഡിജിപി ഓഫിസിനു മുന്നില്‍ രാവിലെ പത്തുമണിമുതലാണ് സമരം. കുടുംബം ഇന്നുരാവിലെ തിരുവനന്തപുരത്തെത്തി. ജിഷ്ണു മരിച്ചു മൂന്നു മാസമാകുമ്പോഴും പ്രതികളെ പിടികൂടാത്തതിലാണു പ്രതിഷേധം. അഞ്ച് പ്രതികളില്‍ മൂന്നു പേര്‍ ഇപ്പോഴും ഒളിവിലാണെന്ന പൊലീസിന്റെ നിലപാട് ഒത്തുകളിയാണെന്നു കുടുംബം ആരോപിക്കുന്നു.

കേസ് അട്ടിമറിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിലും നടപടി ഉണ്ടായില്ല. ഇതോടെയാണു പലതവണ പ്രഖ്യാപിച്ച ശേഷം മാറ്റിവച്ച സമരം ആരംഭിക്കാന്‍ കുടുംബം നിര്‍ബന്ധിതമായത്. അതേസമയം, ഇന്നലെ വൈകിട്ട് പൊലീസ് അറസ്റ്റ് ചെയ്ത ഒന്നാം പ്രതിയും നെഹ്റു ഗ്രൂപ്പ് ചെയര്‍മാനുമായ പി. കൃഷ്ണദാസിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മുന്‍കൂര്‍ ജാമ്യമുള്ളതിനാലാണ് ഒരു ലക്ഷം രൂപയുടെയും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലും കൃഷ്ണദാസിനെ വിട്ടയച്ചത്. ആവശ്യമെങ്കില്‍ ഇനിയും വിളിച്ചു ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top