കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യം സ്ഥിരീകരിച്ചു

കൊച്ചി: കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശമുണ്ടായിരുന്നതായി ഹൈദരാബാദിലെ പരിശോധന ഫലവും സ്ഥിരീകരിച്ചു. കാക്കനാട് ലാബിലെ പരിശോധനയിലാണ് വിഷമദ്യമാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയത്. മിഥൈല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാര്‍ച്ച് ആറിനായിരുന്നു മണി മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം മണിയുടെ ശരീരത്തിലുണ്ടെന്ന് ഇതിനു മുന്‍പു നടന്ന രണ്ട് പരിശോധനകളിലും വ്യക്തമായിരുന്നു. മണിയെ ചികില്‍സിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലും ആന്തരിക അവയവങ്ങള്‍ പരിശോധിച്ച കൊച്ചി കാക്കനാട്ടെ കെമിക്കല്‍ ലാബിലും ഇക്കാര്യം വ്യക്തമായിരുന്നു. അതേസമയം, കാക്കനാട്ടെ പരിശോധനയില്‍ കീടനാശിനി കണ്ടെത്തിയിരുന്നു.

കീടനാശിനി മണിയുടെ ശരീരത്തിലെത്തിയെന്ന റിപ്പോര്‍ട്ട് വന്‍ ദുരൂഹതകള്‍ക്കു വഴിവച്ചിരുന്നു. മണിയെ ആരെങ്കിലും കൊന്നതാണോയെന്ന സംശയവും ഇതിനൊപ്പം ഉയര്‍ന്നിരുന്നു. എന്നാല്‍ ആ കീടനാശിനിയുടെ അംശമില്ലെന്നാണ് കേന്ദ്രലാബ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

വിഷമദ്യം ഉള്ളില്‍ചെന്നിട്ടുണ്ടെന്നുതന്നെയാണ് മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം വ്യക്തമാക്കുന്നത്. ഒന്നുകില്‍ ചാരായം ഉപയോഗിക്കുക വഴി. അതുമല്ലെങ്കില്‍ ഭക്ഷണം വഴി. പക്ഷേ, അവിടെയും ഒരു വ്യക്തതയിലേക്കു വരാന്‍ പൊലീസിനു കഴിയുന്നില്ല.

കാക്കനാട്ടെ ലാബില്‍ നിന്ന് നല്‍കിയ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവും കേന്ദ്ര ലാബില്‍ നിന്ന് നല്‍കിയ അളവും തമ്മില്‍ വ്യത്യാസമുണ്ട്. അളവിന്റെ ഏകം കൊച്ചിയിലെ ലാബില്‍ മില്ലി ഗ്രാമിലും കേന്ദ്ര ലാബില്‍ ഗ്രാമിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുകൊണ്ട് തന്നെ വിദഗ്ധ ഡോക്ടര്‍മാരെയോ കെമിക്കല്‍ എക്‌സാമിനറെയോകൊണ്ട് പരിശോധിപ്പിച്ചാലേ അളവ് മരണകാരണമാണോ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന രീതിയിലാണോയെന്നും വ്യക്തമാകൂ.

മണിയുടെ മരണം അന്വേഷിക്കുന്നതിനായി വിദഗ്ധ മെഡിക്കല്‍ സംഘത്തെ പൊലീസ് രൂപീകരിച്ചിരുന്നു. സംഘം റിപ്പോര്‍ട്ട് പഠിച്ച് അന്തിമതീരുമാനത്തിലെത്തിയ ശേഷമേ പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകൂ.

Top