റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവിൽ ഒരു കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ അദ്ധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മീൻകുന്ന് ഹൈസ്കൂളിലെ അധ്യാപികയും തളിപ്പറമ്പ് മംഗലത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യയുമായ കെഎൻ ജ്യോതി(48)യെയാണ് വളപട്ടണം പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. അഴീക്കോട് സ്വദേശിയും മുൻ പ്രവാസിയുമായ മുകുന്ദന്റെ പരാതിയിലാണ് ജ്യോതിയെ പോലീസ് പിടികൂടിയത്. ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് മുകുന്ദന്റെ കൈയിൽ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ജ്യോതിക്കെതിരായ പരാതി. സ്ഥലം വാങ്ങിനൽകാതായപ്പോൾ മുകുന്ദൻ പണം തിരികെ ചോദിച്ചു. എന്നാൽ പലകാരണങ്ങൾ പറഞ്ഞ് ജ്യോതി പണം തിരികെ നൽകാതെ മുങ്ങിനടക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് മുകുന്ദൻ പോലീസിൽ പരാതി നൽകിയത്. അഴീക്കോട് മീൻകുന്ന് ഹൈസ്കൂൾ അദ്ധ്യാപികയായ ജ്യോതി, റിയൽ എസ്റ്റേറ്റ് ബിസിനസിലും സജീവമായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമായി പലസ്ഥലങ്ങൾ വാങ്ങിനൽകുകയും വിൽക്കുകയും ചെയ്തിരുന്ന ജ്യോതി ചുരുങ്ങിയ നാളുകൾ കൊണ്ട് റിയൽ എസ്റ്റേറ്റ് മേഖലയിൽ സാന്നിദ്ധ്യമുറപ്പിച്ചു. തളിപ്പറമ്പ് പൂവ്വത്തെ സാലി ടോമിയുടെ ഒന്നരയേക്കർ വാങ്ങിനൽകാമെന്ന് പറഞ്ഞാണ് മുകുന്ദനിൽ നിന്നും പണം തട്ടിയത്. 40 ലക്ഷം രൂപ കൈക്കലാക്കിയ ജ്യോതി സ്ഥലം വാങ്ങിനൽകാതെ കബളിപ്പിച്ചു. പണം തിരികെ നൽകാനും ജ്യോതി തയ്യാറായില്ല. തുടർന്നാണ് മുകുന്ദൻ പോലീസിൽ പരാതി നൽകിയത്.
നാലു ലക്ഷത്തോളം രൂപ തരാനുണ്ടെന്ന് കാണിച്ച് കണ്ണൂർ ടൗണിലെ ടാക്സി ഡ്രൈവർ അയ്യൂബും ജ്യോതിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. 1995ൽ ജോലിയിൽ പ്രവേശിച്ച ജ്യോതി, റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് കടന്നതോടെ നിരന്തരം യാത്രകൾ നടത്തിയിരുന്നു. തമിഴ്നാട്ടിലേക്കും, കർണ്ണാടകയിലേക്കും ടാക്സി കാറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. കണ്ണൂർ ബെല്ലാർഡ് റോഡിലെ കാൻഡിഡ് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ജ്യോതി, റിയൽ എസ്റ്റേറ്റ് കച്ചവടത്തിനിടെയാണ് ആഢംബര ജീവിതത്തിലേക്ക് വഴിമാറിയത്. ആഢംബര ജീവിതം നയിക്കാനാരംഭിച്ചതോടെ ജ്യോതി വൻ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടു. കണ്ണൂരിലെ വിവിധ ആഢംബര ഫ്ലാറ്റുകളിൽ മാറിമാറി താമസിച്ചിരുന്ന ജ്യോതിയുടെ രണ്ട് മക്കളും മംഗളുരുവിലെ പ്രമുഖ സ്വാശ്രയ കോളേജുകളിലാണ് പഠിക്കുന്നത്. എംബിബിഎസിനും, എൻജിനീയറിങിനും പഠിക്കുന്ന മക്കളുടെ ഫീസുൾപ്പെടെയുള്ള ചെലവുകൾക്ക് തട്ടിപ്പിലൂടെയാണ് ജ്യോതി പണം സമാഹരിച്ചിരുന്നത്.