
കൊച്ചി: മദ്യശാലകൾക്ക് മുന്നിലെ തിരക്കിൽ സർക്കാരിന് വീണ്ടും ഹൈക്കോടതി വിമർശനം. ഹൈക്കോടതിക്കു സമീപത്തെ കടകളില്‍ പോലും വലിയ ആള്‍ക്കൂട്ടമാണ്. രാജ്യത്തെ കോവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. കല്യാണത്തിന് പങ്കെടുക്കാന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ 20 പേര്‍ക്ക് മാത്രം അനുമതി നല്കുമ്പോള് മദ്യശാലകള്‍ക്ക് മുന്നില്‍ 500 പേര് കൂടുന്നതെങ്ങനെ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. രാജ്യത്തെ കോവിഡ് രോഗികളിലെ മൂന്നിലൊന്നും കേരളത്തിലാണെന്ന സാഹചര്യവും കോടതി ചൂണ്ടിക്കാട്ടി.മദ്യ വിൽപനയുടെ കുത്തക ബെവ്കോയ്ക്കാണ്. വേണ്ട സൗകര്യം ഒരുക്കാൻ ബെവ്കോയ്ക്ക് ബാധ്യതയുണ്ട്. ജനങ്ങളെ കുറ്റം പറയാൻ കഴിയില്ല. ഒരു തരത്തിലും സാമൂഹിക അകലം പാലിക്കുന്നില്ല.
ആൾക്കൂട്ടം എന്ത് സന്ദേശമാണ് സാധാരണക്കാർക്ക് നൽകുന്നതെന്നും കോടതി ചോദിച്ചു. കൂട്ടം കൂടുന്ന ആളുകളിലൂടെ രോഗം പകരാൻ സാധ്യതയില്ലേ എന്നും ഹൈക്കോടതി ചോദിച്ചു. ജനങ്ങളുടെ ആരോഗ്യമാണ് കോടതിക്ക് പ്രധാനമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മദ്യവിൽപന എന്തോ നിരോധിത വസ്തു വിൽക്കുന്നത് പോലെയാണ്. മദ്യം വാങ്ങാൻ എത്തുന്നവരുടെ വ്യക്തിത്വം ബെവ്കോ പരിഗണിക്കണം. മദ്യശാലകള്‍ക്ക് മുന്നിലെ തിരക്കിൽ എത്രയും പെട്ടെന്ന് നടപടി വേണം. ചൊവ്വാഴ്ചയ്ക്കുള്ളിൽ സർക്കാർ മറുപടി നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.എക്സൈസ് കമ്മീഷണർ, ബെവ്കോ എംഡി എന്നിവർ കോടതിയിൽ ഹാജരായി.
തൃശൂര്‍ കറുപ്പം റോഡില്‍ ബെവ്കോ ഔട്ട് ലറ്റിന് മുന്നിലെ തിരക്ക് കച്ചവടത്തിന് തടസം ഉണ്ടാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി കടയുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. കൊവിഡ് കാലത്തെ മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതി ഇന്നലെ സര്‍ക്കാറിന്റെ പ്രതികരണം തേടിയത്. മദ്യശാലകള്‍ക്ക് മുന്നിലെ ചിത്രങ്ങളും ദൃശ്യങ്ങളും പരിശോധിച്ചായിരുന്നു ഡിവിഷന് ബഞ്ചിന്റെ പരാമര്‍ശം.കോവിഡ് വ്യാപനത്തിന് പിന്നാലെ രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒരു മാസത്തിലധികമായി അടഞ്ഞുകിടന്ന സംസ്ഥാനത്തെ മദ്യശാലകള്‍ ഇക്കഴിഞ്ഞ ജൂണ്‍ 16 നാണ് വീണ്ടും തുറന്നത്.