കൊച്ചി: ഭീകരസംഘടനയായ ഐഎസുമായി ബന്ധം പുലര്‍ത്തിയതായി സംശയിക്കുന്ന നാലു യുവാക്കളെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യംചെയ്തു. 2014-15 കാലയളവില്‍ തുര്‍ക്കി, ഇറാഖ്, സിറിയ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചുമടങ്ങിയവരാണു ഇവര്‍ നാലുപേരും. കഴിഞ്ഞദിവസം തമിഴ്‌നാട് തിരുനല്‍വേലി ജില്ലയിലെ കടയനല്ലൂരില്‍നിന്ന് അറസ്റ്റിലായ സുബഹാനി ഹാജ മൊയ്തീ (31)ന്റേതാണ് ഈ വെളിപ്പെടുത്തല്‍.
സുബഹാനിയുടെ വെളിപ്പടുത്തല്‍ അടിസ്ഥാനമാക്കിയാല്‍ ഈ കാലഘട്ടത്തില്‍ മലയാളി യുവാക്കള്‍ കൂട്ടമായി വിദേശത്ത് ആയുധപരിശീലനം നേടിയിട്ടുണ്ട്. നാട്ടില്‍ മടങ്ങിയെത്തിയ ഇവര്‍ രഹസ്യസ്വഭാവമുള്ള സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ ആശയവിനിമയം നടത്തിയതായും എന്‍ഐഎ വ്യക്തമാക്കി. ഇവര്‍ ആരൊക്കെയാണെന്നു കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. സുബഹാനിയുടെ മൊബൈല്‍ ഫോണ്‍, ടാബ് എന്നിവ സൈബര്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി സിഡാക്കിനു കൈമാറും. ഇതിനായി കോടതി ഇവ എന്‍ഐഎയ്ക്കു കൈമാറി.
അടുത്തകാലത്തു രഹസ്യകേന്ദ്രത്തില്‍നിന്നു സുബഹാനി 20,000 രൂപ കൈപ്പറ്റിയതിനു തെളിവുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. എന്നാല്‍ എന്തിനുവേണ്ടിയാണു തുക കൈപ്പറ്റിയതെന്ന് ഇയാള്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ശിവകാശിയില്‍നിന്നു സ്‌ഫോടകവസ്തുക്കള്‍ വാങ്ങാന്‍ ശ്രമിച്ചതിനും തെളിവുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ തമിഴ്‌നാട്ടിലേക്കു കൊണ്ടുപോയി. ഇന്നലെ തെങ്കാശി കുറ്റാലം പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച പ്രതിയെ കടയനല്ലൂര്‍ പള്ളിവാസല്‍ തെരുവില്‍ വാടകയ്ക്കു താമസിച്ച വീട്ടിലും ജോലി ചെയ്ത ജ്വല്ലറിയിലും എത്തിച്ചു തെളിവെടുത്തു. നാലുമാസമായി ജ്വല്ലറിയില്‍ 10,000 രൂപ ശമ്പളത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. കേസില്‍ സുബഹാനി അടക്കം 11 പേരെയാണു പ്രതിചേര്‍ത്തിട്ടുള്ളത്.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/
![]()


