കൊച്ചി: ഗ്രൂപ്പ് യുദ്ധത്തില്‍ പൊട്ടിത്തെറിയുടെ അങ്ങേതലക്കല്‍ എത്തിയ കേരളത്തിലെ ബിജിപി ഘടകം ഒടുവില്‍ പിളര്‍പ്പിലേക്കെന്ന സൂചന. കാലങ്ങളായി തുടരുന്ന ഗ്രൂപ്പ് യുദ്ധമാണ് ബിജെപിയുടെ പിളര്‍പ്പിന്റെ ഘട്ടത്തിലേക്ക് നയിക്കുന്നതെന്നാണ് സൂചന. മുതിര്‍ന്ന സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലാണ് കേരളത്തിലെ ബിജിപെയുടെ പോര്. ഏറ്റവുമൊടുവില്‍ ബിജെപി നേതാക്കളെ അവഹേളിച്ച് ജില്ലാ നേതാക്കള്‍ക്ക് എത്തിയ കത്താണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാന്‍ കാരണം. ബി ജെ പി പ്രവര്‍ത്തകര്‍ വില്‍ക്കപ്പെടുന്നുവെന്ന പേരില്‍ സംസ്ഥാന വ്യാപകമയി പ്രചരിച്ച കത്തില്‍ നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. നോട്ടിസിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നതിന്റെ സംശയത്തില്‍ ബിജെപി ഐടിസെല്‍ സംസ്ഥാന കണ്‍വീനറെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക് തപാല്‍ വഴിയാണ് കത്തുകള്‍ എത്തിയത്. സംസ്ഥാന നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങളായിരുന്നു കത്തിലുണ്ടായിരുന്നത്.
മറ്റുള്ള മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന തിരക്കിലാണെങ്കില്‍ ബിജെപി നേതാക്കള്‍ തങ്ങളുടെ കീശ നിറയ്ക്കാന്‍ തയ്യാറെടുക്കുകയാണെന്ന് കത്തില്‍ പറയുന്നു. മാത്രമല്ല ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെയും സംസ്ഥാന സംഘടനാ ജനറല്‍ സെക്രിക്കെതിരെയും കത്തില്‍ വിമര്‍ശനങ്ങളുണ്ട്. സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കുന്നതില്‍ ചില ആര്‍എസ്എസ് നേതാക്കള്‍ കാട്ടിയ പിടിവാശി അവരെ തിരിഞ്ഞുകുത്തിയെന്ന് കത്തില്‍ പറയുന്നു. മേുരളീധര പക്ഷമാണ് കത്തിന് പിന്നിലെന്നാണ് മറുപക്ഷം പറയുന്നത്. പാര്‍ട്ടിവേദിയില്‍ ചര്‍ച്ചകള്‍ അനുവദിക്കാത്തതിനാലാണ് ഇത്തരം കത്തുകള്‍ ഉണ്ടാകുന്നതെന്ന് മുരളീധരപക്ഷം പറയുന്നു. കത്ത് പ്രചരിച്ചതിനു പിന്നാലെ ബിജെപി സംസ്ഥാന ഐടി സെല്‍ കണ്‍വീനര്‍ ആനന്ദ് എസ്.നായരെ ചുമതലയില്‍നിന്ന് നീക്കുകയായിരുന്നു. മുരളീധരപക്ഷവുമായി അടുപ്പമുള്ളയാളാണ് ആനന്ദ്. തിരുവനന്തപുരം ജില്ലാ കണ്‍വീനര്‍ കൃഷ്ണകുമാറിനാണ് പകരം ചുമതല നല്‍കിയത്. കത്തയയ്ക്കാനുള്ള മേല്‍വിലാസം സംഘടിപ്പിച്ചത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നാണെന്നുള്ള സംശയമാണ് ഐടി സെല്‍ കണ്‍വീനറുടെ പേരില്‍ നടപടി വരാന്‍ കാരണമെന്നാണ് വിവരം.നേരത്തെ മെഡിക്കല്‍ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന അധ്യക്ഷനറിയാതെ മാധ്യമങ്ങള്‍ക്ക് ലഭിച്ചതും വിവാദമായിരുന്നു.
അതേസമയം കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന തെക്കന്‍ മേഖലാജാഥ പൊളിക്കാന്‍ സംസ്ഥാന വക്താവ് എം എസ് കുമാറിന്റെ വീട്ടില്‍ രഹസ്യഗ്രൂപ്പ് യോഗം ചെര്‍ന്നതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എംടി രമേശ്, ആര്‍എസ്എസ് നിയോഗിച്ച സംഘടനാ സെക്രട്ടറി ഗണേശ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രഹസ്യയോഗം ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.
മുരളീധര പക്ഷക്കാരനായ സുരേന്ദ്രന്റെ ജാഥ പൊളിക്കാനാണ് രഹസ്യ യോഗം ചേര്‍ന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, സംഘടനാ സെക്രട്ടറി രാംലാല്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് മുരളീധരന്‍ പരാതി നല്‍കിയിട്ടുണ്ട്. ചെവ്വാഴ്ചയാണ് കാഞ്ഞിരപ്പള്ളിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് സുരേന്ദ്രന്റെ ജാഥ തുടങ്ങുക. ബൂത്ത് യോഗങ്ങള്‍ ചേര്‍ന്ന് ഒരുക്കം നടത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇരു വിഭാഗങ്ങളും വിട്ടുവീഴ്ച്ചയില്ലാതെ മുന്നോട് പോകുന്നതിനിടയിലാണ് ഒരു വിഭാഗം പിളര്‍പ്പ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.


