കിം ജോങ് ഉന്നിനോടുള്ള യുദ്ധം മഹാദുരന്തമാകും, മുന്നറിയിപ്പ്

ഉത്തരകൊറിയയുമായുള്ള യുദ്ധം രാജ്യാന്തരതലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് മുന്നറിയിപ്പ്. അണ്വായുധം പ്രയോഗിക്കപ്പെട്ടാല്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം മനുഷ്യരാശി കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി ഇത് മാറും. യുദ്ധം അമേരിക്കയ്ക്കും ഉത്തരകൊറിയക്കും മാത്രമല്ല രാജ്യാന്തരതലത്തില്‍ തന്നെ വലിയ സാമ്പത്തിക അനിശ്ചിതാവസ്ഥക്കിടയാക്കുമെന്നും അമേരിക്കന്‍ പ്രതിരോധ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.ആറ് ദശാബ്ദത്തിനിടെ ഏറ്റവും മോശമായ നിലയിലാണ് അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം. അമേരിക്കന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിംജോങ് ഉന്നും എങ്ങനെ പ്രതികരിക്കുമെന്നത് പ്രവചിക്കാനാവാത്തത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. പസഫിക് സമുദ്രത്തിലെ അമേരിക്കന്‍ സൈനിക താവളമായ ഗുവാമിനെ ആക്രമിക്കാന്‍ ഉത്തരകൊറിയക്ക് പദ്ധതിയുണ്ടെന്ന് പ്രഖ്യാപിച്ചതാണ് പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കിയത്. ലോകം മുമ്പെങ്ങും കാണാത്തവിധമുള്ള പ്രത്യാഖാതങ്ങളായിരിക്കും ഉത്തരകൊറിയ അനുഭവിക്കേണ്ടി വരികയെന്നായിരുന്നു ട്രംപിന്റെ മറുപടി.

അമേരിക്കയിലെത്താന്‍ ശേഷിയുള്ള രണ്ട് ആണവ ഭൂഖണ്ഡാന്തര മിസൈലുകള്‍ കൂടി ഉത്തരകൊറിയ പരീക്ഷിച്ചു. ഉത്തരകൊറിയന്‍ പ്രകോപനം തുടര്‍ന്നതോടെ ഐക്യരാഷ്ട്രസഭ അവര്‍ക്കെതിരായ ഉപരോധം കൂടുതല്‍ ശക്തമാക്കി. 1950-53കാലത്തുണ്ടായ കൊറിയന്‍ യുദ്ധത്തില്‍ അരലക്ഷത്തോളം അമേരിക്കക്കാര്‍ക്കും ലക്ഷക്കണക്കിന് കൊറിയക്കാര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. അന്ന് ആയുധം നിലത്തുവെച്ചെങ്കിലും ഇരു കൊറിയകളും തന്നില്‍ ഇന്നുവരെ സമാധാന കരാറിലെത്തിയിട്ടില്ല. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോളില്‍ 25 ദശലക്ഷത്തോളം പേരാണുള്ളത്. ഏതെങ്കിലും തരത്തിലുള്ള യുദ്ധം കൊറിയകള്‍ തമ്മിലുണ്ടായാല്‍ ഉത്തരകൊറിയ അതിര്‍ത്തിയില്‍ സജ്ജീകരിച്ചിരിക്കുന്ന മിസൈലുകള്‍ മാത്രം ആയിരത്തോളം വരുമെന്നാണ് സൂചന. യുദ്ധത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്ന ആശങ്ക എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ദുഃസ്വപ്‌നം മാത്രമാണ്.
കൊറിയകള്‍ തമ്മില്‍ യുദ്ധമുണ്ടായാല്‍ ബാധിക്കാന്‍ പോകുന്ന പ്രധാന രാജ്യങ്ങള്‍ അമേരിക്കയ്ക്ക് പുറമേ ദക്ഷിണകൊറിയയും ജപ്പാനുമാണ്. ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയായ ജപ്പാനും പതിനൊന്നാം സാമ്പത്തികശക്തിയായ ദക്ഷിണകൊറിയക്കുമുണ്ടാകുന്ന നഷ്ടങ്ങള്‍ ഏതെല്ലാം വിധത്തില്‍ രാജ്യാന്തരതലത്തില്‍ പ്രതിഫലിക്കുമെന്നത് അപ്രവചനീയമാണ്. ഇതു തന്നെയാണ് യുദ്ധമെന്ന അന്തിമ നീക്കത്തില്‍ നിന്നും ഇവരെ അകറ്റി നിര്‍ത്തുന്നതിലെ പ്രധാന കാരണവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top