സന്തോഷ് മാധവന്‍ ഭൂമി ഇടപാട് വിവാദം; മുന്‍ന്ത്രിമാരായ അടൂര്‍ പ്രകാശിനും പികെ കുഞ്ഞാലിക്കുട്ടിക്കും എതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്

കൊച്ചി: സന്തോഷ് മാധവന് ഭുമിവിവാദകേസില്‍ മുന്‍ന്ത്രിമാരായ അടൂര്‍ പ്രകാശിനും പികെ കുഞ്ഞാലിക്കുട്ടിക്കും എതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍്‌സ് കോടതി ഉത്തരവിട്ടു. ഇവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ കോടതി കേസില്‍ അഴിമതി നടത്താന്‍ ശ്രമമുണ്ടായതായും നിരീക്ഷിച്ചു.

രണ്ടു മന്ത്രിമാര്‍ക്കുമെതിരെയും പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ശങ്കര്‍റെഡ്ഡി വിജിലന്‍സ് തലവനായിരിക്കെയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് ആരോപണങ്ങളില്‍ അന്വേഷണം നടത്തി ത്വരിതപരിശോധനാ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ഇരുവര്‍ക്കുമെതിരെയും തെളിവില്ലെന്ന് പറഞ്ഞ് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് പാടെ തള്ളിയ കോടതി കേസില്‍ സര്‍ക്കാരിന് നഷ്ടമില്ലെങ്കിലും അഴിമതിക്ക് ശ്രമം നടന്നതായി വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുഞ്ഞാലിക്കുട്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുവരെയും കുറ്റവിമുക്തരാക്കിക്കൊണ്ട് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് പാടെ തള്ളുന്നതായി വ്യക്താക്കിയ കോടതി വിജിലന്‍സിനെതിരെ രൂക്ഷവിമര്‍ശനം നടത്തുകയും ചെയ്തു. സന്തോഷ്മാധവന് 123 ഏക്കര്‍ കൈമാറുന്നതിന് വഴിവിട്ട സഹായം ചെയ്തതായി തെളിവുണ്ട്. എന്നിട്ടും കുറ്റാരോപിതരെ വെള്ളപൂശാന്‍ വിജിലന്‍സ് ശ്രമിക്കുന്നു കോടതി നിരീക്ഷിച്ചു.

അതേസമയം, കോടതി ഉത്തരവ് തനിക്കെതിരല്ലെന്നും താന്‍ ഈ വിഷയം ക്യാബിനറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നു മാത്രമേയുള്ളൂ എന്നും അതില്‍ പരിശോധിച്ച ശേഷമേ നടപടിയെടുക്കാവൂ എന്നും സ്റ്റാറ്റിയൂട്ടറി കമ്മിറ്റി പരിശോധിക്കണമെന്നും മാത്രമാണ് താന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും മുന്‍ന്ത്രിയും പ്രതിപക്ഷ ഉപനേതാവുമായ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

പുതിയ വിജിലന്‍സ് ഡയറക്ടറാണ് കേസ് ഇനി അന്വേഷിക്കുക എന്നതില്‍ തനിക്ക് ഒരു ആശങ്കയുമില്ലെന്നും ഇപ്പോള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് സ്വാഭാവിക നടപടിക്രമം മാത്രമായിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് ഒരു ഫോണ്‍കോള്‍ പോലും ചെയ്തിട്ടില്ല. 2015ല്‍ എല്ലാവര്‍ക്കും കൊടുത്ത ആനുകൂല്യത്തിന് ഈ സംഭവത്തില്‍ ഭൂമി നേടിയവരും അര്‍ഹരാണെന്ന് വ്യക്തമാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഭൂമി നല്‍കുന്നതിനെതിരെ പരാതി വ്യാപകമായതോടെ സര്‍ക്കാര്‍ ആ തീരുമാനം ഉപേക്ഷിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തട്ടിപ്പുസ്വാമി സന്തോഷ്മാധവന്‍ ഇടനിലക്കാരനായ കമ്പനിക്ക് 127 ഏക്കര്‍ഭൂമി ദാനംചെയ്യാനുള്ള യുഡിഎഫ് മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തിനെതിരായ പരാതിയിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ വിധിയുണ്ടായത്. മന്ത്രിസഭയുടെ അജന്‍ഡയിലില്ലാതെ ഭൂമിദാനവിഷയം പരിഗണിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു പരാതി. ഗൂഢാലോചന സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു. ഭൂമിദാനവിഷയത്തില്‍ ഗൂഢാലോചന നടന്നുവെന്നും സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്ന തീരുമാനമാണ് എടുത്തതെന്നും പരാതിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവിനുവേണ്ടി ഹാജരായ അഡ്വ. കെ സി സുരേഷ്, അഡ്വ. എന്‍ പി തങ്കച്ചന്‍ എന്നിവര്‍ കോടതിയില്‍ ബോധിപ്പിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ്, റവന്യൂ അഡീഷണല്‍ ചീഫ്‌സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത, സ്ഥലമുടമ സന്തോഷ് മാധവന്‍, ഐടി കമ്പനിയായ ആര്‍എംഇസഡ്, ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എംഡി ബി എം ജയശങ്കര്‍ എന്നിവരെ പ്രതികളാക്കിയാണ് ഗിരീഷ് ബാബു വിജിലന്‍സ്‌കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഏപ്രില്‍ 26ന് നല്‍കിയ ത്വരിതാന്വേഷണറിപ്പോര്‍ട്ട് കോടതി സ്വീകരിച്ചില്ല. ഭൂമിദാനത്തിന് ഗൂഢാലോചന നടന്നിട്ടില്ലെന്ന റവന്യൂവകുപ്പിന്റെ വാദത്തെ കോടതി പരിഹസിച്ചു. ഭൂമിദാനം അജന്‍ഡയിലില്ലാതെ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കുവന്നതില്‍ ഗൂഢാലോചനയുണ്ടായോ എന്നും ഭൂമിദാനഫയല്‍ വ്യവസായമന്ത്രി നേരിട്ട് മന്ത്രിസഭായോഗത്തില്‍ വച്ചതെങ്ങനെയാണെന്നും കോടതി ചോദിച്ചിരുന്നു.

Top