മുംബൈ : ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്ത് നഴ്‌സുമാരെക്കുറിച്ച് നടത്തിയ അത്യന്തം അപലപനീയവും അധിക്ഷേപകരവുമായ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പുപറയണമെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസ് ആവശ്യപ്പെട്ടു. നഴ്‌സിംഗ് ഒരു ശാസ്ത്രീയവും സേവനാധിഷ്ഠിതവുമായ മേഖലയായിരിക്കെ, അതിനെ ഒരു ‘സെക്ഷ്വലൈസ്ഡ് പ്രൊഫഷൻ’ (Sexualised Profession) എന്ന് വിശേഷിപ്പിച്ചത് വഴി സമൂഹത്തിന് മുന്നിൽ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആരോഗ്യപ്രവർത്തകരുടെ ആത്മാഭിമാനത്തെയാണ് അവർ ചോദ്യം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയുടെ ഇരുണ്ട നാളുകളിലും, പ്രതിസന്ധി ഘട്ടങ്ങളിലും സ്വന്തം ജീവൻ പോലും പണയംവെച്ചാണ് രാജ്യത്തെ നഴ്‌സുമാർ രോഗികളെ പരിചരിച്ചത്. അവരുടെ ആ ത്യാഗം സമൂഹം ഇന്നും വലിയ ആദരവോടെയാണ് ഓർക്കുന്നത്. ഇത്തരം മഹനീയമായ ഒരു തൊഴിൽ സമൂഹത്തെക്കുറിച്ച് ഒരു ജനപ്രതിനിധി തന്നെ ബഹുമാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരാമർശങ്ങൾ നടത്തുന്നത് അത്യന്തം ദൗർഭാഗ്യകരമാണ്. നിരന്തരം വിവാദ പ്രസ്താവനകൾ നടത്തി ജനശ്രദ്ധ നേടാനുള്ള വിലകുറഞ്ഞ പ്രവണതയുടെ ഭാഗമായാണ് കങ്കണയുടെ ഈ വാക്കുകളെ കാണാൻ കഴിയുകയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യൻ നഴ്‌സുമാർ വിദേശ രാജ്യങ്ങളിൽ തൊഴിൽ തേടുന്നത് അവരുടെ കഴിവിന്റെ കുറവുകൊണ്ടല്ല, മറിച്ച് സ്വന്തം നാട്ടിൽ അർഹമായ വേതനമോ സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങളോ ലഭിക്കാത്തതുകൊണ്ടാണ്. കഴിഞ്ഞ പത്ത് വർഷമായി എത്രത്തോളം നഴ്‌സുമാരാണ് രാജ്യം വിട്ട് വിദേശത്തേക്ക് പോയതെന്നും, അതിന് കാരണമെന്താണെന്നും പഠിച്ച് പരിഹാരം കാണുകയാണ് ഒരു ഭരണകക്ഷി എം.പി ചെയ്യേണ്ടത്. നഴ്‌സുമാരുടെ അമിതമായ ജോലിഭാരം, സ്റ്റാഫ് കുറവ്, കുറഞ്ഞ ശമ്പളം, ഉയർന്ന മാനസിക സമ്മർദ്ദം, സുരക്ഷാ പ്രശ്നങ്ങൾ എന്നിവയാണ് ഇന്ന് രാജ്യം അടിയന്തരമായി പരിഗണിക്കേണ്ട വിഷയങ്ങൾ.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള ആശുപത്രികളിൽ പോലും നഴ്‌സിംഗ് മേഖല വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ നയവൈകല്യങ്ങളെയാണ് കങ്കണ വിമർശിക്കേണ്ടതെന്നും, മറിച്ച് നിസ്വാർത്ഥ സേവനം ചെയ്യുന്ന നഴ്‌സുമാരെ അല്ലെന്നും ജോജോ തോമസ് ഓർമ്മിപ്പിച്ചു. ഈ യഥാർത്ഥ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിച്ചാണ് അവർ ഇത്തരം വാക്കുകളിലൂടെ നഴ്‌സുമാരെ അപമാനിക്കുന്നത്.
നഴ്‌സിംഗ് സമൂഹത്തെ വികൃതമായി ചിത്രീകരിച്ച പ്രസ്താവന കങ്കണ റണാവത്ത് ഉടനടി പിൻവലിക്കുകയും, രാജ്യത്തെ ‘മാലാഖമാരോട്’ പരസ്യമായി ക്ഷമാപണം നടത്തുകയും വേണം. അതോടൊപ്പം, ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, നഴ്‌സുമാരുടെ തൊഴിൽ സുരക്ഷയും ശമ്പളനിലവാരവും മെച്ചപ്പെടുത്താൻ സമഗ്രമായ നിയമനിർമ്മാണം നടത്തണമെന്നും ജോജോ തോമസ് ശക്തമായി ആവശ്യപ്പെട്ടു.












