തിരുവനന്തപുരം: വടകര, കൊല്ലം, കോഴിക്കോട്, ആലപ്പുഴ സിപിഎം തിരിച്ചുപിടിക്കാന്‍ അവസാന തന്ത്രവും പയറ്റുകയാണ് സിപിഎം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്നെ എതിരാളികളെ ഞെട്ടിച്ച ഇടതുമുന്നണി പ്രചറണ രംഗത്തും ഒരു മുഴംമുമ്പേയാണ്. നിലവിലെ സിറ്റിങ്ങ് സീറ്റുകള്‍ നിലനിര്‍ത്തുമെന്ന് തന്നെയാണ് സിപിഎം കരുതുന്നത് അതിനൊപ്പം ഈ നാലുസീറ്റുകള്‍ പിടിച്ചെടുക്കുക എന്ന നിര്‍ണ്ണായക നീക്കവും സിപിഎം നടത്തുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണമുതലുള്ള നീക്കങ്ങള്‍ വിജയിച്ചതിന് തുല്ല്യമായിരുന്നു ആലപ്പുഴയിലെ കെസി വേണുഗോപാലിന്റെ പിന്മാറ്റം. യുഡിഎഫ് നേരത്തെ വിജയമുറപ്പിച്ച മണ്ഡലത്തില്‍ പക്ഷെ സ്ഥാനാര്‍ത്ഥിയാകാന്‍ പോലും നേതാക്കളെ കിട്ടാത്ത അവസ്ഥയിലേക്ക് മാറി.
2014 ല്‍ ജയിക്കുന്ന സീറ്റുകളുടെ കൂട്ടത്തിലായിരുന്നു സിപിഎം ഈ നാലു മണ്ഡലങ്ങളെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ അന്ന് പാര്‍ട്ടിയുടെ കണക്ക് കൂട്ടലുകള്‍ പിഴച്ചു. ഇത്തവണ ഈ സീറ്റുകള്‍ നിലനിര്‍ത്തുന്നതില്‍ നേരത്തെ തന്നെ പാര്‍ട്ടി കൃത്യമായ നീക്കങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ രണ്ടുതവണയായി കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ജയിക്കുന്ന വടകര സീറ്റ് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മണ്ഡലത്തില്‍ കാര്യമായ സ്വാധീനമുള്ള എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ വിഭാഗത്തെ സിപിഎം എല്‍ഡിഎഫിലെത്തിച്ചത്. വിജയം ഉറപ്പാക്കിയതിന് ശേഷമാണ് സിപിഎമ്മിലെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ വടകരയില്‍ നിര്‍ത്തിയതും. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാനില്ലെന്ന് വെളിപ്പെടുത്തിയതും മുതിര്‍ന്ന നേതാക്കള്‍ വടകരയെ കയ്യൊഴിഞ്ഞതും ജയരാജന്റെ വിജയമുറപ്പിച്ചതിന് തുല്ല്യമാണ്.
കോഴിക്കോട് സീറ്റ് എംകെ രാഘവനില്‍ നിന്ന് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയനായ കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ് കുമാറിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്. വിരേന്ദ്രകുമാര്‍ വിഭാഗത്തിന്റെ കടന്നു വരവ് കോഴിക്കോടും ഗുണം ചെയ്യുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.
കൊല്ലം ജില്ലയില്‍ സിപിഎമ്മിന് വ്യക്തമായ സ്വാധീനം ഉണ്ടെങ്കിലും ലോക്‌സഭാ സീറ്റില്‍ കഴിഞ്ഞ തവണ സിപിഎം പരാജയപ്പെട്ടു. ആര്‍എസ്പിയിലെ എന്‍കെ പ്രേമചന്ദ്രനെ നേരിടാന്‍ മുന്‍ ജില്ലാ സെക്രട്ടറിയായി കെന്‍ ബാലഗോപാലിനെയാണ് സിപിഎം നിയോഗിച്ചിരിക്കുന്നത്. ഇടതുമുന്നണിയുടെ കോട്ടയില്‍ പ്രേമചന്ദ്രനുമായി സിപിഎമ്മിന്റെ ജനകീയ നേതാവ് ഏറ്റുമുട്ടുമ്പോള്‍ വിജയം മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്.