ഞാന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ നിരീശ്വരവാദികളും രണ്ടുപേര്‍ വിശ്വാസികളുമാണ്; ലിബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ ചേര്‍ത്തല സ്വദേശി ലിബിയെ വിശ്വാസികള്‍ പത്തനംതിട്ടയില്‍ വെച്ച് തടഞ്ഞിരുന്നു. എത്ര പ്രതിഷേധം ഉണ്ടായാലും ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വ്യക്തമാക്കിയാണ് ലിബി എത്തിയത്. ലിബിയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷമായതോടെ പൊലീസ് വാഹനത്തിലാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ യുവതിയെ രക്ഷിച്ചത്.

തനിക്ക് ഭക്തി കൊണ്ടല്ലെന്നും ആചാരം മാറ്റാനാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയ ശേഷമാണ് ലിബി ക്ഷേത്ര ദര്‍ശനത്തിനായി എത്തിയത്. ലിബി ക്ഷേത്ര ദര്‍ശനത്തിന് എത്തിയതോടെ സ്ത്രീകള്‍ അടക്കം ഇവരെ തടയാനെത്തി. ഇതോടെ പൊലീസും എത്തി. ഇതിനിടെ തന്നെ ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് തടഞ്ഞാല്‍ പൊലീസിനും നാട്ടുകാര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ലിബിയും അറിയിച്ചു.തഗവഗ1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭരണഘടനയെയും വിധിയെയും വെല്ലുവിളിച്ച് സമരം നടത്തുമ്പോള്‍ ശബരിമലയില്‍ പോകണമെന്നുറപ്പിച്ചാണ് എത്തിയതെന്ന് ലിബി പറഞ്ഞു. 41 ദിവസത്തെ വ്രതം തികയ്ക്കാനായിട്ടില്ലെങ്കിലും കോടതിവിധി അനുകൂലമാണെന്ന് അറിഞ്ഞത് മുതല്‍ വ്രതത്തിലാണെന്നും അവര്‍ പറഞ്ഞു. ഇതോടെയാണ് യുവതിയെ പൊലീസ് വാഹനത്തില്‍ കയറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. നാല് പേര്‍ ചേര്‍ന്ന് ശബരിമലയ്ക്ക് പോകുമെന്നും അതില്‍ താന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ നിരീശ്വരവാദികളാണെന്നും രണ്ടുപേര്‍ വിശ്വാസികളാണെന്നും ലിബി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സുഹൃത്തുക്കളെ,

ഞങ്ങള്‍ നാലുപേര്‍ ഇന്ന് ശബരിമലയ്ക്ക് പോകുകയാണ്.അതില്‍ ഞാന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ നിരീശ്വരവാദികളും രണ്ടുപേര്‍ വിശ്വാസികളുമാണ്.ശബരിമലയില്‍ പോകാന്‍ അശേഷം ആഗ്രഹം ഉണ്ടായിട്ടല്ല പോകുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍പോലും ഇതുവരെ ഉണ്ടാകാത്ത തരത്തില്‍ രണ്ട് കുടുംബങ്ങളുടെ താത്പര്യ സംരക്ഷണാര്‍ത്ഥം ഒരു സുപ്രീംകോടതി വിധിക്കെതിരെ വര്‍ഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ കലാപത്തിനാഹ്വാനം ചെയ്ത് തെരുവിലിറക്കി ചീഫ് ജസ്റ്റിസിനെ ഉള്‍പ്പെടെ പരസ്യമായി തെറിവിളിക്കുകയും റോഡില്‍ തെറിവിളിയും തുണിയഴിച്ച് പ്രകടനം നടത്തലും അരങ്ങേറുകയും ,മുഖ്യമന്ത്രിയെവരെ ജാതിപറഞ്ഞു തെറിവിളിക്കുകയും വിധിയെ അനുകൂലിച്ച നാട്ടിലെ സകല സ്ത്രീകളുടെയും പ്രൊഫൈലുകളില്‍ ഉത്ഭവദോഷം വിളിച്ചോതുന്ന കമന്റുകളിടുകയും അവരുടെ ഫോട്ടോകളും മറ്റും ദുരുപയോഗം ചെയ്ത് ദുഷ്പ്രചാരണങ്ങള്‍ നടത്തുകയും ശബരിമലക്ക് പോകാന്‍ മാലയിട്ട ഒരു വിശ്വാസിയായ സ്ത്രീയുടെ വീട്ടില്‍ രാത്രി ഭവന ഭേദനത്തിന് ശ്രമിക്കുകയും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് നടത്തുന്ന ജാഥയില്‍ പൊതുവേദിയില്‍ സ്റ്റേജുകെട്ടി മൈക്കിലൂടെ സ്ത്രീകളെ വലിച്ചുകീറി മുഖ്യമന്ത്രിക്കും ജഡ്ജിക്കും അയച്ചുകൊടുക്കും എന്ന് ഭീഷണിപ്പെടുത്തുകയും, രാഹുല്‍ ഈശ്വരന്‍ കുറെഗുണ്ടകളുമായി ശബരിമലയില്‍ തമ്പടിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ഭരണഘടനയെയും കോടതിയെയും ജനാധിപത്യത്തെയും ഭരണകൂടത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കുമ്പോള്‍ ഇവിടെ മതാധിപത്യമല്ല ജനാധിപത്യമാണ് എന്ന് ബോധ്യമാക്കി കൊടുക്കേണ്ടത് ഓരോ പൗരന്റേയും കടമ കൂടിയാണെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് ഇങ്ങനെ ശബരിമല യാത്രക്ക് തയാറെടുത്തത്.

പുനരുദ്ധാനവാദികള്‍ തെരുവിലിറങ്ങി നവോത്ഥാന മൂല്യങ്ങളെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുമ്പോള്‍ നാം പ്രതികരണശേഷിയില്ലാത്തവരായി നാണം കേട്ട് കഴിയുന്നതിനേക്കാള്‍ ഭേദം ഫാസിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടാലും അതാണ് കൂടുതല്‍ അന്തസ് എന്ന് കരുതിയാണ് ഞങ്ങള്‍ ഇറങ്ങുന്നത്.അയോദ്ധ്യ ആവര്‍ത്തിക്കാന്‍ ഇത് യുപിയല്ല കേരളമാണ് എന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്.

ഈ യാത്രയില്‍ ഞങ്ങളില്‍ ആരെങ്കിലുമോ ഞങ്ങള്‍ നാലുപേരുമോ അവസാനിച്ചാലും ഈ കലാപത്തിനും മരണത്തിനുമൊക്കെ ഉത്തരവാദികളായവര്‍ ആരെന്നും അതിന് ആഹ്വാനം ചെയ്തവര്‍ ആരെന്നും വ്യക്തമായ തെളിവുകള്‍ എല്ലാവരുടെയും കൈകളില്‍ ഉണ്ടല്ലോ.?

ഈ യാത്രയില്‍ ശബരിമലവരെ എത്തുമോ എന്നൊന്നും ഞങ്ങള്‍ക്കറിയില്ല. യാത്ര തടസപ്പെട്ടാല്‍ അവിടെ യാത്ര അവസാനിപ്പിക്കും. സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്യും. ഞങ്ങളെ തടസപ്പെടുത്തുന്നവര്‍ക്കെതിരെ കേസെടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുമുണ്ടല്ലോ? അതല്ല, ഞങ്ങള്‍ മരണപ്പെടുകയാണെങ്കില്‍ ഈ മുന്നേറ്റം ഏറ്റെടുക്കാന്‍ ആയിരങ്ങളുണ്ടാകും എന്ന ഉത്തമ വിശ്വാസത്തോടെ തന്നെയാണ് ഞങ്ങള്‍ പോകുന്നത്. മതാധിപത്യം തുലയട്ടെ! ,ഫാസിസം തുലയട്ടെ! , ജനാധിപത്യം പുലരട്ടെ!

Top