മലപ്പുറത്ത് സിപിഎം മൂന്നാമതാവും; ബിജെപി കുതിച്ചു കയറും: കുഞ്ഞാലിക്കുട്ടിയുടെ ലീഡ് രണ്ടു ലക്ഷം കടക്കും: ആർഎസ്എസ് റിപ്പോർട്ട് പുറത്തായി

രാഷ്ട്രീയ ലേഖകൻ
പെരിന്തൽമണ്ണ: മലപ്പുറം ലോക്‌സഭാ സീറ്റിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി മൂന്നാം സ്ഥാനത്തേയ്ക്കു പിൻതള്ളപ്പെടുമെന്നു ആർഎസ്എസ് റിപ്പോർട്ട്. ആർഎസ്എസ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിനു നൽകിയ ആദ്യ ഘട്ട അവലോകന റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചു കൃത്യമായ സൂചനകളുള്ളത്. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യഘട്ട അവലോകന റിപ്പോർട്ട് രണ്ടു ദിവസം മുൻപാണ് ആർഎസ്എസ് നേതൃത്വം പുറത്തു വിട്ടത്.
മുസ്ലീം ലീഗിലെ ഇ.അഹമ്മദ് രണ്ടു ലക്ഷത്തിൽ പരം വോട്ടിനു വിജയിച്ച ഈ മണ്ഡലത്തിൽ ഇത്തവണയും മുസ്ലീം ലീഗ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കു വൻ ഭൂരിപക്ഷം തന്നെയാണ് ആർഎസ്എസ് നേതൃത്വം കണക്കു കൂട്ടുന്നത്. എന്നാൽ, മണ്ഡലത്തിൽ ഭൂരിപക്ഷ ധ്രുവീകരണം ഉണ്ടാകുന്നതോടെ ആർഎസ്എസിനും – ബിജെപിയ്ക്കും അനൂകൂല ട്രെൻഡ് ഉണ്ടാകുമെന്നാണ് ആർഎസ്എസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിലെ നിലവിലെ സാഹചര്യം ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും ആർഎസ്എസ് നേതൃത്വം കണക്കു കൂട്ടുന്നു. ഈ സാഹചര്യങ്ങളാണ് സിപിഎമ്മിനെ പിൻതള്ളി രണ്ടാമത് എത്താമെന്ന കണക്കു കൂട്ടൽ ആർഎസ്എസ് നേതൃത്വത്തിൽ ശക്തമായിരിക്കുന്നത്.
2014 ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പോൾ ചെയ്തതിൽ 51.29 ശതമാനം വോട്ടാണ് മുസ്ലീം ലീഗ് സ്ഥാനാർഥി ഇ.അഹമ്മദ് സ്വന്തമാക്കിയത്. നാലു ലക്ഷത്തിലധികം വോട്ട് ഇ.അഹമ്മദിനു ലഭിച്ചപ്പോൾ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച പി.കെ സൈനബയ്ക്കു രണ്ടു ലക്ഷത്തി നാൽപ്പത്തി രണ്ടായിരം വോട്ട് മാത്രമാണ് ലഭിച്ചത്. 28.47 ശതമാനം വോട്ട് മാത്രമാണ് അന്ന് ഇവിടെ നിന്നു ഇവർക്കു നേടാനായത്. 64,705 വോട്ട് നേടിയ ബിജെപി തങ്ങളുടെ വോട്ട് ഷെയർ 7.58 ശതമാനമാക്കി ഉയർത്തുകയും ചെയ്തിരുന്നു. പോൾ ചെയ്തതിൽ 22.82 ശതമാനം വോട്ടും തന്റെ ഭൂരിപക്ഷമാക്കി മാറ്റിയ മുസ്ലീം ലീഗ് സ്ഥാനാർഥി ഇ.അഹമ്മദിനു 1.94 ലക്ഷം വോട്ടിന്റെ ലീഡാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ തവണ ലക്ഷിച്ച അറുപത്തിനാലായിരം വോട്ട് ഇത്തവണ ഒന്നര ലക്ഷത്തിൽ എത്തിക്കാൻ സാധിക്കും എന്നാണ് ബിജെപിയും ആർഎസ്എസ് നേതൃത്വവും കണക്കു കൂട്ടുന്നത്. ഭൂരിപക്ഷ ധ്രുവീകരണം ഇതിനായി സൃഷ്ടിക്കാൻ സാധിക്കുമെന്നും ആർഎസ്എസ് നേതൃത്വം കണക്കു കൂട്ടുന്നു. ഇടതു മുന്നണി പ്രഖ്യാപിച്ച സ്ഥാനാർഥിയുടെ പരിചയക്കുറവും തങ്ങൾക്കു പിൻതുണയാകുമെന്നു ആർഎസ്എസ് നേതൃത്വം കണക്കു കൂട്ടുന്നു. മുസ്ലീം ലീഗിലെ പി.കെ കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാർഥിയായും, ഇടതു മുന്നണിയിൽ സിപിഎമ്മിലെ എം.ബി ഫൈസലും, ബിജെപി സ്ഥാനാർഥിയായി ശ്രീപ്രകാശുമാണ് മത്സരിക്കുന്നത്.
Top