വയനാട്: കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വ്യാജ ഏറ്റമുട്ടലുണ്ടാക്കി സി പി ജലീലിനെ കൊല്ലുകയായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോവാസു. സഖാവ് വര്‍ഗീസിനെ വെടിവെച്ച് കൊന്ന ശേഷം ഒരു നാടന്‍ തോക്ക് കൊണ്ടു വച്ച പൊലീസാണ് ഇവിടെയുള്ളതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോവാസു പറഞ്ഞു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത നടപടിയാണ് വയനാട്ടിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പിടികൂടുകയായിരുന്നില്ല കൊല്ലുക തന്നെയായിരുന്നു അവരുടെ ലക്ഷ്യംമെന്ന് ഗ്രോവാസു വ്യക്തമാക്കി. പിടികൂടാനായിരുന്നുവെങ്കില്‍ കാലിനോ അരക്കു താഴെയോ വെടിവെച്ച് അവര്‍ക്ക് പിടികൂടാമായിരുന്നു. തണ്ടര്‍ബോള്‍ട്ടിന് അതിനു പറ്റുന്ന അത്യാധുനിക ആയുധങ്ങളും സംവിധാനങ്ങളുമുണ്ട്. ആധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയപ്പോള്‍ പ്രത്യാക്രമണം നടത്തുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഇത് പച്ചക്കള്ളമാണ്. വെടിയേറ്റു മരിച്ച ജലീലിന്റെ സമീപത്ത് നിന്ന് ലഭിച്ച നാടന്‍ തോക്ക് പൊലീസ് കൊണ്ടു വച്ചതാണ്. യഥാര്‍ത്ഥത്തില്‍ മാവോയിസ്റ്റുകളുടെ കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. സഖാവ് വര്‍ഗീസിനെ വെടിവെച്ച് കൊന്ന ശേഷം ഒരു നാടന്‍ തോക്ക് കൊണ്ടു വച്ച പൊലീസാണ് ഇവിടെയുള്ളത്.
ആ ചരിത്രം നന്നായി അറിയുന്നയാളാണ് ഞാന്‍. വര്‍ഗീസിനെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് ജലീലിനെയും കൊലപ്പെടുത്തിയത്. ഇവിടെയും ഒരു നാടന്‍ തോക്ക് കൊണ്ടു വച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇവിടെ ഭരിക്കുന്നത് ഒരു കമ്യൂണിസ്റ്റ് ഗവണ്‍മെന്റാണെന്നാണ് നമ്മളൊക്കെ ധരിച്ചിരിക്കുന്നത്. ആ കമ്യൂണിസ്റ്റ് ഗവണ്‍മെന്റാണ് ഇത്തരത്തില്‍ ക്രൂരമായി ഒരു യുവാവിനെ കൊലപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ഗവണ്‍മെന്റോ, ബിജെപി ഗവണ്‍മെന്റോ ആണ് ഇതു ചെയ്തതെങ്കില്‍ മനസിലാക്കാം. എങ്ങോട്ടാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പോക്ക്. പൊലീസ് പറയുന്ന കാര്യങ്ങളൊന്നും വിശ്വസിക്കാവുന്നതല്ല. നിലമ്പൂരില്‍ കുപ്പു ദേവരാജനും, അജിതയും കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിക്കാന്‍ പോലും മനുഷ്യാവകാശ പ്രവര്‍ത്തകരെയും അനുവദിച്ചിട്ടില്ല. അത്തരം നിലപാടു തന്നെയാണ് ഇവിടെയും കാണുന്നതെന്നും ഗ്രോ വാസു പറഞ്ഞു.
തണ്ടര്‍ ബോള്‍ട്ട് രക്തം ദാഹിക്കുന്ന കൊലയാളികളാണെന്ന് സി.പി. റഷീദ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു സമീപം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിസേര്‍ട്ടില്‍ എന്താണ് സംഭവിച്ചതെന്ന് റിസോര്‍ട്ട് മാനേജര്‍ തന്നെ വെളിപ്പെടുത്തയിട്ടുണ്ട്. തണ്ടര്‍ബോള്‍ട്ടാണ് കൊലയാളികള്‍ എന്ന് ഈ വെളിപ്പെടുത്തലിലൂടെ വ്യക്തമായിട്ടുണ്ട്. റിസോര്‍ട്ടില്‍ ഒരു ഏറ്റുമുട്ടലുണ്ടായിട്ടില്ല. പൊലീസ് വ്യക്തമായ ആസൂത്രണം നടത്തി കൊലപ്പെടുത്തുകയായിരുന്നു. പിന്നില്‍ വെടിയേറ്റ് കമി്ഴ്ന്നാണ് മൃതദേഹം കിടക്കുന്നത്. അങ്ങിനെ ഒട്ടേറെ ദുരൂഹതകളുണ്ട്. ഇതിനെല്ലാം കേരളാ പൊലീസും തണ്ടര്‍ ബോള്‍ട്ടും ഉത്തരം പറയേണ്ടിയിരിക്കുന്നുവെന്നും റഷീദ് പറഞ്ഞു.
ജലീലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പുരോഗമിക്കുന്നു. ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കും എന്നാണ് ഏറ്റവും ഒടുവില്‍ പൊലീസ് പറയുന്നത്. ഉച്ചയോടെ ജലീലിന്റെ മൃതദേഹം വിട്ടു നല്‍കും. സഹോദരന്‍ സി.പി. റഷീദ് മൃതദേഹം ഏറ്റുവാങ്ങും. അതിനായി രാവിലെ തന്നെ റഷീദ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ എത്തിയിട്ടുണ്ട്. മുണ്ടോത്ത് രാവുണ്ണി, ഗോരാ വാസു എന്നിവരുള്‍പ്പെടെ മനുഷ്യാവകാശ പ്രവര്‍ത്തകുടെ വന്‍ നിര തന്നെ മോര്‍ച്ചറിക്ക് സമീപം തടിച്ചു കൂടിയിട്ടുണ്ട്.