മരണസംഖ്യ ഒരു ലക്ഷം കടന്നേക്കാം; വെനസ്വേലയെ തരിപ്പണമാക്കി ഒരു മിനിറ്റിന്റെ വ്യത്യാസത്തില്‍ ഇരട്ട ഭൂകമ്പം; രാജ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; തുടര്‍ചലനങ്ങള്‍ക്ക് സാധ്യത ഉള്ളതിനാല്‍ കടുത്ത ജാഗ്രതാ നിര്‍ദ്ദേശം

കാരക്കാസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ച് അതിശക്തമായ ഭൂചലനമാണ് ഉണ്ടായിരുന്നത്. കൂറ്റന്‍ കെട്ടിടങ്ങള്‍ കടലാസു കൊട്ടാരം പോലെ കുലുങ്ങിവിറച്ചതോടെ ജീവനും കയ്യില്‍പ്പിടിച്ച് അലറി വിളിച്ച് ജനങ്ങള്‍ തെരുവിലേക്കോടുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രമുഖ വിദേശ മാധ്യമമായ ‘ഡെയ്‌ലി മെയില്‍’ അടക്കം നടുക്കുന്ന ഈ വന്‍ പ്രകൃതിദുരന്തത്തിന്റെ വാര്‍ത്തയും ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവിട്ടു.

അപ്രതീക്ഷിതമായി എത്തിയ അതിശക്തമായ ഭൂകമ്പത്തില്‍ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പകച്ചുപോയി. വീടുകളും ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള വന്‍കിട കെട്ടിടങ്ങള്‍ കുലുങ്ങുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇപ്പോള്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഭൂമി വലിയ ശബ്ദത്തോടെ കുലുങ്ങിയപ്പോള്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരുന്നവര്‍ പരിഭ്രാന്തരായി തുറസായ സ്ഥലങ്ങളിലേക്ക് ഓടുകയായിരുന്നു. പലയിടത്തും റോഡുകളില്‍ വിള്ളല്‍ വീണതായും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എവിടെയാണെന്നോ റിക്ടര്‍ സ്‌കെയിലില്‍ ഇതിന്റെ തീവ്രത എത്രയാണെന്നോ ഉള്ള കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഔദ്യോഗിക മരണ സംഖ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മരണ സംഖ്യ 10,000 മുതല്‍ ഒരു ലക്ഷം വരെയാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ ആശങ്ക പ്രകടിപ്പിച്ചു. തലസ്ഥാനമായ കാരക്കസിലെ ഒരു മുനിസിപ്പാലിറ്റിയില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്ന് 3 പേര്‍ മരിച്ചതായി പ്രാദേശിക മേയര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കാരക്കസില്‍ നിരവധി ബഹുനില കെട്ടിടങ്ങളും ഒരു ഹോട്ടലും പൂര്‍ണമായി തകര്‍ന്നു വീണു. നിരവധി ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു. അതിനിടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ 32 പേര്‍ മരിച്ചതായും 700 പേര്‍ക്ക് പരുക്കേറ്റതായും ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അറിയിച്ചു. ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായത്. ആദ്യ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി. കരീബിയന്‍ തീരദേശ നഗരമായ മൊറോണിനു പടിഞ്ഞാറ്, ഭൂമിക്കടിയില്‍ 13 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം.

ഇതിനു പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു. മൊറോണ്‍ നഗരത്തിനു 16 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റര്‍ മാത്രം ആഴത്തിലായിരുന്നു രണ്ടാമത്തെ പ്രഭവകേന്ദ്രം. ഒരു മിനിറ്റിന്റെ ഇടവേളയിലായിരുന്നു രണ്ടു ഭൂകമ്പങ്ങളും. ഇതിനു പിന്നാലെ 20ല്‍ അധികം പ്രകമ്പനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

തലസ്ഥാനമായ കാരക്കസില്‍ ഭൂചലനം കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചു. കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങിയതോടെ ജനങ്ങള്‍ തെരുവുകളിലേക്ക് ഓടി. നഗരത്തിലെ പല പ്രമുഖ കെട്ടിടങ്ങളുടെയും ചുവരുകള്‍ പൂര്‍ണമായി തകര്‍ന്നു വീണു. കാരക്കസിലെ രണ്ട് പ്രധാന ജനവാസ മേഖലകളില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് വന്‍തോതില്‍ പൊടിപടലങ്ങള്‍ ഉയര്‍ന്നതായും ദൃക്സാക്ഷികള്‍ പറഞ്ഞു. കൂടുതല്‍ നാശനഷ്ടങ്ങളും പരുക്കുകളും സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ ശേഖരിച്ചു വരികയാണ്.

രാജ്യത്ത് സൂനാമി മുന്നറിയിപ്പുമുണ്ട്. പ്രധാന വിമാനത്താവളമായ സൈമന്‍ ബൊലിവര്‍ രാജ്യാന്തര വിമാനത്താവളം (മാക്വെറ്റിയ) അടച്ചു. കെട്ടിടങ്ങള്‍ക്ക് കാര്യമായ കേടുപാട് ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. പൊതു അവധി ദിനമായതിനാല്‍ പലരും വീടുകളിലായിരുന്നു. 1967 ല്‍ 6.3 തീവ്രതയുള്ള ഭൂകമ്പം കാരക്കാസില്‍ മാരകമായ നാശം വിതച്ചിരുന്നു. ഇത്തവണത്തേത് അതിലും ശക്തമായ ഭൂകമ്പമായാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ, വെനസ്വേലയെ സഹായിക്കാന്‍ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. എല്‍ സാല്‍വഡോറിന്റെ നയീബ് ബുകെലെ, ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ ലൂയിസ് അബിനാദര്‍, ബ്രസീലിന്റെ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളും എല്ലാവിധ പിന്തുണയും അറിയിച്ചിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വെനസ്വേല അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു.

കരീബിയന്‍ പ്ലേറ്റ് ദക്ഷിണ അമേരിക്കന്‍ പ്ലേറ്റുമായി സന്ധിക്കുന്നിടത്ത് ഭൂകമ്പത്തിന് അതീവ സാധ്യതയുള്ള മേഖലയിലാണ് വെനസ്വേല സ്ഥിതി ചെയ്യുന്നത്. 1812 ല്‍ മെറിഡയിലും കാരക്കസിലും ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 30,000 പേര്‍ കൊല്ലപ്പെട്ടതായി യുഎസ്ജിഎസ് രേഖപ്പെടുത്തിയിട്ടുണ്ട്. സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും അപകടം കഴിഞ്ഞതോടെ പിന്‍വലിച്ചു. അതേസമയം ഊര്‍ജ ഉത്പാദനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഉടനടി കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജപ്പാനിലും ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ശക്തമായ ഭൂകമ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ജപ്പാനില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ജപ്പാനില്‍ സൂനാമി മുന്നറിയിപ്പുകളോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വന്‍ ഭൂചലനത്തിന് പിന്നാലെ വരും മണിക്കൂറുകളില്‍ ശക്തമായ തുടര്‍ചലനങ്ങള്‍ക്ക് വലിയ സാധ്യതയുണ്ടെന്ന് സീസ്മോളജി വിഭാഗം കടുത്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങളോട് തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് തിരികെ കയറരുതെന്നും, സുരക്ഷിതമായ തുറസായ സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നും ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കി.

 

Top