ജിഎസ്ടി ഏകീകരണം കൊണ്ട് മരുന്ന് വില കുറയും; പക്ഷേ മുന്നിൽ മരുന്നുകളുടെ ക്ഷാമകാലം

ചരക്ക് സേവന നികുതി പരിഷ്കാരങ്ങളുടെ ഫലമായി രാജ്യത്ത് മരുന്ന് വില കുറയുമെന്ന് റിപ്പോർട്ട്. നേരത്തെ ജി എസ് ടി നടപ്പിലാക്കിയ സമയത്ത് ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കിയാണ് കേന്ദ്രസർക്കാർ നികുതി പരിഷ്കരണം നടത്തിയിരിക്കുന്നത്. പുതുക്കിയ തീരുമാനപ്രകാരം അഞ്ച് ശതമാനമാണ് മരുന്നുകളുടെ നികുതി. ഈ തീരുമാനം പ്രാവർത്തികമാകുന്നതോടെ മരുന്ന് വില കുത്തനെ കുറയും എന്ന് വിദഗ്ധർ പറയുന്നു. നേരത്തെ മാർക്കറ്റിലുണ്ടായിരുന്ന മരുന്നുകളുടെ മുക്കാൽഭാഗത്തോളം 12 ശതമാനം ജി എസ് ടി നിരക്കിലാണ് വിൽപന നടത്തിയിരുന്നത്. ബാക്കി 23 ശതമാനത്തോളം മരുന്നുകൾക്കാണ് 5 ശതമാനം നികുതി ഏർപ്പെടുത്തിയിരുന്നത്. ഇതാണ് മുഴുവൻ മരുന്നുകൾക്കും 5 ശതമാനമായി ഏകീകരിച്ചിരിക്കുന്നത്. ജി എസ് ടി നിലവിൽ വന്നപ്പോൾ ഭൂരിഭാഗം മരുന്നുകൾക്കും 12 ശതമാനം നികുതി ഏർപ്പെടുത്തിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. മരുന്ന് വില കുറയുന്നത് കേരളത്തെ രണ്ട് തരത്തിൽ ബാധിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. ഒന്ന് 700 കോടിയോളം രൂപയുടെ പ്രയോ‌ജനം സംസ്ഥാനത്തിന് ഇത് മൂലം ഉണ്ടാകും എന്നതാണ് അത്. രണ്ടാമതായി, ഭാവിയിൽ മരുന്ന് ലഭ്യത കുറയാൻ ഇടയുണ്ട് എന്നതും. പുതിയ വില അച്ചടിക്കുകയോ അല്ലെങ്കിൽ പഴയ മരുന്ന് തിരിച്ചെടുത്ത് പുതിയ കവറിലാക്കി വരുകയോ ചെയ്യാനുള്ള കാലതാമസമാകും മരുന്നുകളുടെ ദൗർബല്യത്തിന് കാരണമാകുക.

Top