മൂടല്‍മഞ്ഞ്; കൊച്ചിയില്‍ ഇറങ്ങാനാകാതെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. രാജ്യാന്തര സര്‍വീസുകളും ആഭ്യന്തര സര്‍വീസുകളുമടക്കം ഏഴ് വിമാനങ്ങളാണ് രാവിലെ വഴിതിരിച്ച് വിട്ടത്. എട്ടരയോടെ മൂടല്‍ മഞ്ഞ് മാറിയതോടെ വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ ഇറക്കി തുടങ്ങി. അഞ്ച് രാജ്യാന്തര സര്‍വീസുകളും രണ്ട് ആഭ്യന്തര സര്‍വീസുകളുമാണ് വഴിതിരിച്ചുവിട്ടതെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനങ്ങള്‍ കോയമ്പത്തൂര്‍,കരിപ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് വഴിതിരിച്ചുവിട്ടത്. ലാന്‍ഡിങിനെ മാത്രമാണ് ബാധിച്ചത്. എന്നാല്‍ ഇവിടെ നിന്ന് പുറപ്പെടേണ്ട വിമാനങ്ങളെ മൂടല്‍ മഞ്ഞ് ബാധിച്ചിട്ടില്ല. പുറപ്പെടേണ്ട വിമാനങ്ങള്‍ കൃത്യസമയത്തു നിന്നു തന്നെ വിമാനങ്ങള്‍ പുറപ്പെട്ടിരുന്നു. ജെറ്റ് എയര്‍വേസിന്റെ ഷാര്‍ജ- കൊച്ചി വിമാനം, ഒമാന്‍ എയര്‍വേസിന്റെ മസ്‌കറ്റ്- കൊച്ചി വമാനം, ഇന്‍ഡിഗോയുടെ ദുബായ്- കൊച്ചി വിമാനം, മസ്‌കറ്റ് -കൊച്ചി, എയര്‍ ഏഷ്യയുടെ ക്വാലാലംപൂര്‍ സര്‍വീസ് എന്നിവയാണ് വഴിതിരിച്ചുവിട്ടത്. ഇന്‍ഡിഗോയുടെ ദുബായ് വിമാനം കോയമ്പത്തൂരിലാണ് ലാന്‍ഡ് ചെയ്തത്. ഇന്‍ഡിഗോയുടെ ആഭ്യന്തര സര്‍വീസുകളായ പൂനെ- കൊച്ചി, ചെന്നൈ – കൊച്ചി, എന്നീ വിമാനങ്ങള്‍ ഹൈദരാബാദിലേക്കാണ് വഴിതിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസം എയര്‍ഇന്ത്യയുടെ വിമാനം ലാന്‍ഡിങിനിടെ കാനയില്‍ വീണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലെന്നോണമാണ് വിമാനങ്ങളുടെ ലാന്‍ഡിങ് ഒഴിവാക്കിയത്. മൂടല്‍ മഞ്ഞ് കാഴ്ച മറച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പൈലറ്റ് പറഞ്ഞത്. 102 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Top