മുസ്‌ലിം അരാധനാലയത്തില്‍ അക്രമം നടത്തിയ പ്രതിയെ മോചിപ്പിക്കാന്‍ പള്ളി കമ്മിറ്റി തന്നെ സര്‍ക്കാരില്‍ പണം കെട്ടിവെച്ചു  

 

ഫോര്‍ട്ട് സ്മിത്ത് :മുസ്‌ലിം അരാധനാലയത്തില്‍ അക്രമം നടത്തിയതിനെ തുടര്‍ന്ന് ജയിലിലായ പ്രതിയെ മോചിപ്പിക്കാന്‍ പള്ളി കമ്മിറ്റി തന്നെ സര്‍ക്കാരില്‍ പണം കെട്ടിവെച്ചു. യുഎസ്സിലെ അര്‍ക്കാന്‍സന്‍സ് എന്ന പ്രവിശ്വയിലെ ഫോര്‍ട്ട് സ്മിത്ത് എന്ന പ്രദേശത്താണ് കരുണ നിറഞ്ഞ ഈ പ്രവര്‍ത്തനത്തിലൂടെ ഒരു ആരാധനാലയം ലോകത്തിന് മുന്നില്‍ മാതൃകയായത്. 2016 ഒക്ടോബറിലാണ് അര്‍ക്കാന്‍സസ് സ്വദേശിയായ ഒരു അന്യമതക്കാരന്‍ ഫോര്‍ട്ട് സ്മിത്തിലുള്ള അല്‍ സലാം പള്ളിയില്‍ അതിക്രമിച്ച് കയറുകയും വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ ചുമരില്‍ സ്‌പ്രേ പെയിന്റ കൊണ്ട് എഴുതിയിടുകയും ചെയ്തത്. സിസിടിവി ക്യാമറയില്‍ ഇയാളുടെ മുഖം വ്യക്തമായി പതിഞ്ഞതിനാല്‍ ഉടന്‍ തന്നെ അക്രമി പൊലീസ് പിടിയിലുമായി. പള്ളിയില്‍ ഇദ്ദേഹം വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് പകരമായി 1700 ഡോളര്‍ പിഴയടക്കാന്‍ കോടതി ഉത്തരവിട്ടു. അല്ലെങ്കില്‍ ആറു വര്‍ഷം കഠിന തടവിനും ശിക്ഷിച്ചു. എന്നാല്‍ നിര്‍ധനനായ ഇയാളുടെ കുടുംബത്തിന്റെ കൈയ്യില്‍ ഇത്രയും പണം ഇല്ലായിരുന്നു. അക്രമിയുടെ കുടുംബത്തിന്റെ കഷ്ടതകള്‍ മനസ്സിലാക്കിയ മുസ്‌ലിം പള്ളി അധികൃതര്‍ ഒരു വര്‍ഷത്തിന് ശേഷം വിശ്വാസികളില്‍ നിന്നും പണം സ്വരൂപിക്കുകയും തടവുകാരനെ മോചിപ്പിക്കുവാനായി സര്‍ക്കാരില്‍ നല്‍കുകയും ചെയ്തു. അങ്ങനെ ഒരു വര്‍ഷത്തിന് ശേഷം കഴിഞ്ഞ ഡിസംബര്‍ 31 ന് അക്രമി ജയില്‍ മോചിതനായി.

Top