ആലപ്പുഴ: ആർ.എസ്.എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസ് വധക്കേസിൽ പ്രതികൾ സഞ്ചരിച്ച ബൈക്ക് പൊലീസ് കണ്ടെടുത്തു. ആലപ്പുഴ മുല്ലാത്തുവളപ്പ് മാളികപറമ്പ് ഭാഗത്തുനിന്നാണ് ബൈക്ക് കണ്ടെടുത്തത്. കേസിൽ ശനിയാഴ്ച അറസ്റ്റിലായ രണ്ട് മുഖ്യപ്രതികളടക്കം നാല് എസ്.ഡി.പി.ഐ പ്രവർത്തകരെ റിമാന്റ് ചെയ്തു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികളെ വൈദ്യപരിശോധനക്ക് വിധേയമാക്കി.
പെരുമ്പാവൂരിൽനിന്ന് കഴിഞ്ഞദിവസം പിടികൂടിയ മുഖ്യപ്രതികളെയാണ് ആലപ്പുഴ മെഡിക്കൽകോളജ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ വൈദ്യപരിശോധന നടത്തിയത്. രഞ്ജിത്ത് കൊലപാതകത്തിൽ ആറുബൈക്കുകളിലായി 12പേരാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്.
ഇവരിൽ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് കൂടുതൽ പ്രതികളെ പിടികൂടാൻ സഹായകമായ നിർണായകവിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ 12പേരെയാണ് പൊലീസ് ഇതുവരെപിടികൂടിയത്. അതേസമയം ഷാൻ വധക്കേസിലെ പ്രതികളെ കൈനകരിയിൽ എത്തിച്ച് തെളിവെടുത്തു. പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്.


