ക്രൈം ഡെസ്‌ക്
കൽപറ്റ: ഭർത്താക്കന്മാരെ കത്തിമുനയിൽ നിർത്തി കൽപ്പറ്റയിൽ രണ്ട് ആദിവാസി യുവതികളെ ബലാത്സംഗം ചെയ്തു. വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെ വീടിന്റെ കതക് ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന രണ്ടംഗസംഘം ഭർത്താക്കന്മാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി വീടിനു പുറത്താക്കിയശേഷം വാതിലടച്ച് കുറ്റിയിട്ടാണ് യുവതികളെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി. സംഭവത്തിൽ പടിഞ്ഞാറത്തറ സ്വദേശികളായ രാമൻ, നാസർ എന്നിവരെ വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തു.
കോളനിയിലെ ജ്യേഷ്ഠാനുജന്മാരുടെ ഭാര്യമാരാണ് ബലാത്സംഗത്തിനിരയായ യുവതികൾ. 30ഉം 31ഉം വയസ്സ് പ്രായമുള്ള ഇവരിൽ ഒരാൾക്ക് മൂന്നു മക്കളുണ്ട്. മറ്റേയാൾക്ക് ഒരു കുട്ടിയാണുള്ളത്. വീട്ടിൽ രണ്ട് മുറികളിലായി ഉറങ്ങിക്കിടക്കുകയായിരുന്നു ഇവർ. പ്രദേശത്ത് ഇഞ്ചിപ്പണിക്ക് വന്ന രാമനും സുഹൃത്തുക്കളും പുലർച്ചെ കോളനിയിലത്തെി അക്രമം നടത്തുകയായിരുന്നുവെന്ന് യുവതികൾ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതിയുയർന്നിട്ടുണ്ട്. തങ്ങളെ ബലാത്സംഗം ചെയ്തതെന്ന് യുവതികൾ ഞായറാഴ്ച രാവിലെ വെള്ളമുണ്ട സ്റ്റേഷനിലത്തെി പരാതി നൽകിയിരുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ സഹിതമാണ് ഇവർ സ്റ്റേഷനിലത്തെിയത്. എന്നിട്ടും പൊലീസ് കേസെടുക്കാൻ താമസിച്ചതായാണ് ആരോപണം. മൂന്നുദിവസം കഴിഞ്ഞ് ബുധനാഴ്ച രാത്രിയാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.
സംഭവം നടന്ന് നാലു ദിവസത്തിനുശേഷം വ്യാഴാഴ്ച പുലർച്ചെയാണ് യുവതികളെ വൈദ്യപരിശോധനക്ക് വിധേയമാക്കിയത്. സ്ത്രീകൾ ബലാത്സംഗത്തിനിരയായതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.


