ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗവും, ഇന്ത്യൻ എംബസ്സിയും നടത്തിയ കൂട്ടായ പരിശ്രമത്തിന് ഒടുവിൽ, മൂന്ന് ഇന്ത്യൻ വനിതകൾ ദമ്മാം വനിതാഅഭയകേന്ദ്രത്തിൽ നിന്നും നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
മുബൈക്കാരിയായ സയീദ ഷാൻ, ഹൈദരാബാദ് സ്വദേശിനിയായ സഖ്യ മാരി, ബാംഗ്ലൂർ സ്വദേശിനിയായ ശബാന എന്നീ വനിതകളാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.
സഖ്യ മാരി അൽകോബാറിലെ ഒരു വീട്ടിൽ ജോലിക്കാരിയായി ഒരു വർഷം മുൻപാണ് വന്നത്. ശമ്പളം കൃത്യമായി കിട്ടിയിരുന്നില്ല. നാല് മാസത്തെ ശമ്പളം കുടിശ്ശികയായപ്പോൾ ജീവിതം ദുരിതമായി മാറി. അതിനൊപ്പം ആരോഗ്യം ക്ഷയിച്ച് അസുഖം കാരണം ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയായി. എന്നിട്ടും സ്പോൺസർ അവരെ ആശുപത്രിയിൽ കൊണ്ട് പോയി ചികിത്സിയ്ക്കാൻ തയ്യാറായിട്ടില്ല. പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥ ആയപ്പോൾ, ആ വീടിന് പുറത്തു കടന്ന അവർ റാക്കയിലെ ഇന്ത്യൻ എംബസ്സി സേവനകേന്ദ്രത്തിലെ ഹെൽപ്പ്ഡെസ്ക്കിൽ എത്തി പരാതി പറഞ്ഞു. അവിടന്ന് അറിയിച്ചത് അനുസരിച്ച്, നവയുഗം ജീവകാരുണ്യപ്രവർത്തകർ അവിടെയെത്തി, സൗദി പോലീസിന്റെ സഹായത്തോടെ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു.
നവയുഗവും ഇന്ത്യൻ എംബസ്സിയും കൈകോർത്തു; 3 ഇന്ത്യൻ വനിതകൾ നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: മഞ്ജു മണിക്കുട്ടൻ (second from left) സയീദ ഷാൻ, സഖ്യ മാരി, ശബാന എന്നിവർക്കൊപ്പം
ശബാന പത്തുമാസം മുൻപാണ് ദമ്മാമിലെ ഒരു വീട്ടിൽ വീട്ടുജോലിയ്ക്ക് എത്തിയത്. മോശമായ ജോലിസാഹചര്യങ്ങളാണ് നേരിടേണ്ടി വന്നത്. സ്‌പോൺസറുടെ ഭാര്യ ദേഹോപദ്രവം ഏൽപ്പിയ്ക്കുമായിരുന്നു എന്ന് ശബാന പറഞ്ഞു. ഒരു ദിവസം അവർ മുഖത്തടിച്ചപ്പോൾ ശബാനയുടെ ഒരു പല്ല് ഇളകിപ്പോയി. രണ്ടുമാസത്തെ ശമ്പളം കുടിശ്ശികയായിരുന്നു. ഉപദ്രവം സഹിയ്ക്കാതെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞപ്പോൾ പോലീസുകാർ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട് ചെന്നാക്കി.
സയീദ ഷാൻ ദമ്മാമിലെ ഒരു വീട്ടിൽ പത്തുമാസം ജോലി ചെയ്തു. രാപകൽ വിശ്രമമില്ലാത്ത കഠിനമായ ജോലി കാരണം അവരുടെ ആരോഗ്യം മോശമായി. ആഹാരമോ ഉറക്കമോ കൃത്യമായി കിട്ടാത്ത അവസ്ഥയിൽ, ആ വീട്ടിലെ ജീവിതം അസഹനീയമായപ്പോൾ, അവർ ആ വീട് വിട്ടിറങ്ങി, വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെടുകയായിരുന്നു.
നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ, വനിതാ അഭയകേന്ദ്രത്തിൽ എത്തി ഇവർ മൂവരുടെയും കേസ് ഏറ്റെടുക്കുകയായിരുന്നു. മഞ്ജു ഫോണിൽ വിളിച്ചു സന്ധി സംഭാഷണം നടത്തിയെങ്കിലും, മൂവരുടെയും സ്‌പോൺസർമാർ സഹകരിയ്ക്കാൻ തയ്യാറായില്ല. തുടർന്ന് മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സി വഴി മൂന്നുപേർക്കും ഔട്ട്പാസ്സ് എടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിയ്ക്കുകയും ചെയ്തു.
ചില പ്രവാസി സുമനസ്സുകൾ നൽകിയ വിമാനടിക്കറ്റിൽ മൂവരും നാട്ടിലേയ്ക്ക് മടങ്ങി.


