തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പോലീസിന്റെ വാദത്തെ ഖണ്ഡിച്ചു കൊണ്ടുള്ള പുതിയ ജാമ്യഹർജി സമർപ്പിക്കപ്പെട്ടു എന്ന റിപ്പോർട്ട്. അതേ സമയം കേസുമായി ബന്ധപ്പെട്ട് എഡിജിപി ബി.സന്ധ്യയെ ഡിജിപി ലോക്നാഥി ബെഹ്റ പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. പോലീസിന്റെ വാദങ്ങളെ പൊളിച്ചുകൊണ്ട് ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് ബെഹ്റ ബി.സന്ധ്യയെ വിളിപ്പിച്ചത്.
പള്‍സര്‍ സുനി ഭീഷണി കത്ത് അയച്ച ദിവസം തന്നെ അക്കാര്യം ഡിജിപിയെ അറിയിച്ചിരുന്നുവെന്ന് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രണ്ടാം ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. പള്‍സര്‍ സുനി ജയിലില്‍ നിന്ന് നാദിര്‍ഷയെ വിളിച്ച ദിവസം തന്നെ ഇക്കാര്യം ഡിജിപിയെ അറിയിച്ചെന്നായിരുന്നു ദിലീപ് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പരാതി കൊടുക്കുന്ന ദിവസം മാത്രമേ ദിലീപ് ഇക്കാര്യം അറിയിച്ചിരുന്നുവുള്ളെന്നാണ് പോലീസ് പറയുന്നത്.ഇതുവരെയുള്ള പോലീസിന്റെ വാദങ്ങളെ പ്രതിരോധത്തിലാഴ്ത്തുന്ന അവകാശവാദണാണ് ദിലീപ് ജാമ്യഹര്‍ജിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. സിനിമാ മേഖലയില്‍ തന്നെ ഒറ്റപ്പെടുത്താനും അതിനുള്ള നീക്കമാണ് നടക്കുന്നതെന്നും അതിന്റെ ഭാഗമായിട്ടാണ് പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നതെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് നാദിര്‍ഷയെ വിളിച്ച കാര്യം അന്നുതന്നെ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നുവെന്ന ദിലീപിന്റെ വിശദീകരണത്തെ കുറിച്ച് അറിയില്ലെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്. ഡി.ജി.പി ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നും എസ്.പി പറഞ്ഞു.
പള്‍സര്‍ സുനി വിളിച്ചത് റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണം അടക്കം വാട്സ്‌ആപ് ചെയ്ത് ഡി.ജി.പിയുടെ സ്വകാര്യ നമ്പറിലേക്ക് ഏപ്രില്‍ 10ന് തന്നെഅയച്ചിരുന്നുവെന്നാണ് ദിലീപ് ജാമ്യഹര്‍ജിയില്‍ പറയുന്നത്. സുനി വിളിച്ച കാര്യം ദിലീപ് മറച്ചുവെച്ചുവെന്നും രണ്ടാഴ്ചയ്ക്കു ശേഷം പള്‍സര്‍ സുനിയുടെ കത്ത് വാട്സ് ആപ് വഴി അപ്പുണ്ണിക്ക് ലഭിച്ചശേഷമാണ് പരാതി നല്‍കിയതെന്നുമാണ് പോലീസ് ഇതുവരെ വാദിച്ചിരുന്നത്.പോലീസിന്റെ വാദം പൂര്‍ണ്ണമായും പൊളിച്ചടുക്കുന്നതും തനിക്കെതിരായ ഗൂഢാലോചനയെ കുറിച്ച് ഡി.ജി.പിക്ക് നേരത്തെ ദിലീപ് സൂചന നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കുന്നതുമാണ് ഇന്ന് പുറത്തുവിട്ട വിവരങ്ങള്‍. ദിലീപ് വൈകി നല്‍കിയ പരാതി വ്യാജമാണെന്നും പോലീസിന്റെ ശ്രദ്ധതിരിക്കാനാണെന്നുമാണ് പോലീസ് പറഞ്ഞിരുന്നത്.


