
ന്യൂഡല്‍ഹി: നിർഭയയുടെ ഘാതകർക്ക് തൂക്കുകയർ നൽകണം എന്ന ആവശ്യം ശക്തമായിരിക്കെ മകളുടെ ഘാതകര്‍ക്ക് വധശിക്ഷതന്നെ നല്‍കണമെന്ന നിര്‍ഭയയുടെ അമ്മയുടെ ഹര്‍ജി ഡല്‍ഹി കോടതി ഇന്ന് പരിഗണിക്കും. 23കാരിയായ നിര്‍ഭയ 2012 ഡിസംബര്‍ 16നാണ് കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
ഇതിനിടെ പ്രതികള്‍ക്ക് മുന്നിലുള്ള നിയമപരമായ പരിഹാരം തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് കോടതി കൈമാറിയിരുന്നു. പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിംഗ് വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീകോടതി തള്ളിയതിനെ തുടര്‍ന്നാണ് ഡല്‍ഹി കോടതിയുടെ ഉത്തരവ് ജയിലധികൃതര്‍ക്ക് കിട്ടിയത്. തുടര്‍ന്ന് ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കിടക്കുന്ന പ്രതികളായ അക്ഷയ്, വിനയ്, പവന്‍, മുകേഷ് എന്നിവര്‍ക്ക് ജയിലധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു.
പ്രതികള്‍ക്ക് നിയമപരമായ പരിരക്ഷകിട്ടാന്‍ ഇനിയും അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും കോടതി അതിനനുസരിച്ചുള്ള നടപടികളിലൂടെ മുന്നോട്ട് പോകുമെന്നാണ് കരുതുന്നതെന്നും പ്രതികള്‍ക്കായി ഹാജരാകുന്ന അഭിഭാഷകന്‍ എ.പി. സിംഗ് പറഞ്ഞു. സുപ്രീം കോടതി പ്രതികളുടെ ഹര്‍ജി തള്ളിയതോടെ ക്രൂറേറ്റീവ് പെറ്റീഷന്‍ നല്‍കാന്‍ പ്രതികള്‍ക്ക് അവകാശമുണ്ടെന്നും എല്ലാ വഴികളും അടഞ്ഞാല്‍ മാത്രമേ പ്രതികള്‍ക്ക് രാഷ്ട്രപതിയുടെ മുന്നില്‍ ദയാഹര്‍ജി നല്‍കാനുള്ള അവസരമുള്ളു എന്നും സിംഗ് വ്യക്തമാക്കി.