പുസ്തകാവതരണങ്ങളും സർഗസംവാദവുമായി ‘ചില്ല’യിൽ ഒക്ടോബർ ഒത്തുചേരൽ.

റിയാദ്: പുസ്തകാവതരണങ്ങളും സർഗസംവാദവുമായി ‘ചില്ല’യിൽ ഒക്ടോബർ ഒത്തുചേരൽ. ഒ എൻ വിയുടെ ‘ഉജ്ജയിനി’ അവതരിപ്പിച്ചുകൊണ്ട് സുനിൽകുമാര്‍ ഏലംകുളം ഉദ്ഘാടനം ചെയ്തു. മരണശേഷംമാത്രം ലോകം അറിഞ്ഞ ഗ്രീക്ക് കവി കോൺസ്റ്റന്റൈൻ പീറ്റർ കവാഫിയുടെ അലക്സാൻഡ്രിയയിലെ തെരുവുകളിലും ജൻമഗൃഹത്തിലും സന്ദര്‍ശിച്ച പത്രപ്രവർത്തകൻ മുഹമ്മദ് സുഹൈബ് വായന-യാത്ര-എഴുത്തനുഭവങ്ങൾ പങ്കുവച്ചു. ഗ്രബിയേൽ ഗാർസ്യാ മാർക്വിസിന്റെ ആദ്യകാല കൃതിയായ ‘കപ്പൽഛേദം വന്ന നാവികന്റെ കഥ’ നൗഷാദ് കോർമത്തും സച്ചിദാനന്റെ ‘സമുദ്രങ്ങൾക്ക് മാത്രമല്ല’ എം ഫൈസലും അവതരിപ്പിച്ചു. ലിയോ ടോൾസ്റ്റോയിയുടെ വിഖ്യാത കൃതി ‘യുദ്ധവും സമാധാനവും’ വിപിനും, രാമായണത്തിന്റെ പുതിയ വായന സുരേഷ്കുമാറും നടത്തി. ശശി തരൂരിന്റെ നാല് കൃതികളെ ആസ്പദമാക്കി ആർ മുരളീധരൻ വായനാനുഭവം പങ്കുവച്ചു. ആൻ ഇറാ ഓഫ് ഡാർക്ക്നസ്, ഇന്ത്യ ശാസ്ത്ര, പാക്‌സ് ഇന്‍ഡിക, നെഹ്രു – ദ ഇന്‍വെന്ഷന്‍ ഓഫ് ഇന്ത്യഎന്നീ പുസ്തകങ്ങൾ തന്നെയായിരുന്നു തുടർന്ന് നടന്ന സർഗസംവാദം സജീവമാക്കിയത്. ശമീം തളാപ്രത്ത്, വിജയകുമാർ എന്നിവർ സംസാരിച്ചു. ഒക്ടോബറിൽ വിടപറഞ്ഞ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള, ചില്ലയിലെ സജീവ സാന്നിദ്ധ്യമായിരുന്നു അഹമ്മദ് മേലാറ്റൂർ, ചലച്ചിത്രകാരൻ ഐ വി ശശി, സാഹിത്യ-ചലച്ചിത്ര നിരൂപകൻ ഡോ വി സി ഹാരിസ് എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്.

Top