റിയാദ്: സ്വദേശിവത്കരണം സര്‍ക്കാര്‍ സര്‍വ്വീസിലും നടപ്പിലാക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സര്‍വ്വീസിലുള്ള വിദേശികളെ ഘട്ടം ഘട്ടമായി ഒഴിവാക്കാൻ സൗദി അറേബ്യ. ഈ മേഖലയിലെ സൗദിവത്കരണം 2020 ഓടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. സൗദിയിലെ സര്‍ക്കാര്‍ സര്‍വ്വീസില്‍ 70,025 വിദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ആരോഗ്യ മേഖലയില്‍ 48,973 പേര്‍, വിദ്യാഭ്യാസ മേഖലയില്‍ 3,352 പേര്‍, സര്‍വ്വകലാശാല അധ്യാപകരായി 15,844 പേര്‍, സാങ്കേതിക തൊഴില്‍ പരിശീലന കോര്‍പ്പറേഷനു കീഴിലെ സ്ഥാപനങ്ങളില്‍ 881 പേര്‍ എന്നിങ്ങനെയാണ് കണക്ക്.
സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ സൗദിവത്കരണം 2020 ഓടെ പൂര്‍ണ്ണമായി നടപ്പാക്കാനുള്ള പദ്ധതി സൗദി സിവില്‍ സര്‍വ്വീസ് മന്ത്രാലയമാണ് തയ്യാറാക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുന്ന പദ്ധതിയാണ് ഇത്. സെപ്റ്റംബര്‍ 21 മുതല്‍ സൗദിയിലെ ഷോപ്പിംഗ് മാളുകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുമെന്ന് നേരത്തേ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരുന്നു. ഹായില്‍, അല്‍ ഖസിം പ്രവിശ്യകളിലെ മാളുകളിലാണ് സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വരുന്നത്