കേരളം ആവശ്യപ്പെട്ടു ഷാര്‍ജാ ഭരണാധികാരി അംഗീകരിച്ചു.. ഷാര്‍ജയില്‍ തടവിലായ ഇന്ത്യക്കാര്‍ക്ക് മോചനം

ഷാർജ :ഷാർജയിൽ മൂന്നുവർഷം വരെ തടവുശിക്ഷ പൂർത്തിയാക്കിയ ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അൽ ഖാസിമിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനം. ഇതേത്തുടർന്ന് ക്രിമിനൽ കുറ്റത്തിനല്ലാതെ തടവുശിക്ഷ ലഭിച്ചവരെ ഇന്നു രാവിലെ മോചിപ്പിച്ചു. ഇവര്‍ക്ക് ഇവിടെത്തന്നെ ജോലി ചെയ്യാനും അവസരം ഒരുക്കും. മലയാളികളായ തടവുകാരെ മോചിപ്പിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. രാവിലെ ക്ലിഫ് ഹൗസിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമാണ് പദ്ധതി നിര്‍ദേശങ്ങള്‍ വിശദീകരിച്ചത്. മന്ത്രിമാരായ തോമസ് ഐസക് കിഫ്ബിയെയും മാത്യു ടി. തോമസ് നദീസംരക്ഷണത്തെയും സി. രവീന്ദ്രനാഥ് വിദ്യാഭ്യാസരംഗത്തെ പദ്ധതികളെയുംപറ്റി സംസാരിച്ചു. ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതി ഡോ. അഹമ്മദ് അല്‍ ബെന്നയും ഷാര്‍ജയില്‍ നിന്നെത്തിയ ഔദ്യോഗിക സംഘാംഗങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കേരളം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1. ഷാര്‍ജ ഫാമിലി സിറ്റി:

മലയാളികള്‍ക്ക് വേണ്ടി ഷാര്‍ജയില്‍ ഭവന പദ്ധതി. ഉയരം കൂടിയ 10 അപ്പാര്‍ട്ട്‌മെന്റ് ടവറുകളാണ് ഉദ്ദേശിക്കുന്നത്. ഇതിന് 10 ഏക്കര്‍ ഭൂമി ആവശ്യമുണ്ട്. കേരളവും ഷാര്‍ജയും സഹകരിച്ച് ഈ പദ്ധതി നടപ്പാക്കാന്‍ കഴിയും. ഫാമിലി സിറ്റിയില്‍ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടാകും. ചികിത്സാ സൗകര്യം വലിയ ആശുപത്രിയായി വികസിപ്പിക്കുമ്പോള്‍ ഷാര്‍ജ നിവാസികള്‍ക്ക് ചികിത്സാ സേവനം ലഭിക്കും.

2. ഷാര്‍ജയില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ സംരംഭം:
അന്താരാഷ്ട്ര നിലവാരമുള്ള പബ്ലിക് സ്‌കൂളുകള്‍, എഞ്ചിനീയറിങ് കോളെജ്, മെഡിക്കല്‍ കോളെജ്, നൈപുണ്യവികസന പരിശീലന കേന്ദ്രങ്ങള്‍ എന്നിങ്ങനെ മികവുറ്റ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

3. ഷാര്‍ജയില്‍ സാംസ്‌കാരിക കേന്ദ്രം:
കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും അവതരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രം. ഇതിന് വേണ്ടി ഷാര്‍ജയില്‍ 10 ഏക്കര്‍ സ്ഥലം ആവശ്യമുണ്ട്. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്ന മ്യൂസിയം, കലകള്‍ അവതരിപ്പിക്കുന്നതിനുള്ള വേദികള്‍, പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുള്ള സൗകര്യം, ആയുര്‍വേദം അടിസ്ഥാനമാക്കിയുള്ള മെഡിക്കല്‍ ടൂറിസത്തിന് ഷാര്‍ജയില്‍ സൗകര്യം ഇവയാണ് സാംസ്‌കാരിക കേന്ദ്രത്തില്‍ ഉദ്ദേശിക്കുന്നത്.

4. ആയുര്‍വേദവും മെഡിക്കല്‍ ടൂറിസവും:
ഷാര്‍ജയില്‍ നിന്ന് വരുന്ന അതിഥികള്‍ക്ക് വേണ്ടി കേരളത്തില്‍ പ്രത്യേക ആയുര്‍വേദം ടൂറിസം പാക്കേജുകള്‍. ഷാര്‍ജയില്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ച സാംസ്‌ക്കാരിക കേന്ദ്രത്തില്‍ കേരളത്തിന്റെ ആയുര്‍വേദ ഹബും സ്ഥാപിക്കാവുന്നതാണ്.

5. പശ്ചാത്തല വികസന മേഖലയില്‍ മുതല്‍ മുടക്കുന്നതിനുള്ള സാധ്യതകള്‍:
അടുത്ത 4 വര്‍ഷം കൊണ്ട് ഈ മേഖലയില്‍ 50,000 കോടി രൂപയുടെ മുതല്‍ മുടക്കാണ് കേരളം വിഭാവനം ചെയ്യുന്നത്. ഐ.ടിയും ടൂറിസവും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലെ പ്രധാന ഘടകങ്ങളാണ്. പശ്ചാത്തല വികസനത്തിനുള്ള ഭാവി പദ്ധതികളില്‍ ഷാര്‍ജയുടെ സഹകരണവും പങ്കാളിത്തവും കേരളം പ്രതീക്ഷിക്കുന്നു.

6. ഐടി മേഖലയില്‍ കേരളം- ഷാര്‍ജ സഹകരണം:
ഐടിയില്‍ കേരളത്തിനുള്ള വൈദഗ്ദ്ധ്യവും ശക്തമായ അടിത്തറയും പരസ്പര സഹകരണത്തിന് പ്രയോജനപ്പെടും. ആഗോള നിലവാരമുള്ള ഇന്ത്യന്‍ കമ്പനികളും വിദേശ കമ്പനികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐ.ടി. പാര്‍ക്കുകള്‍ കേരളത്തിന്റെ ശക്തിയാണ്. സ്റ്റാര്‍ട്ട് അപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും കേരളത്തിന് മികച്ച പദ്ധതിയും ഏജന്‍സിയുമുണ്ട്. ഷാര്‍ജയിലെ യുവജനങ്ങളില്‍ സാങ്കേതിക സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതില്‍ കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് മിഷന് പങ്കുവഹിക്കാന്‍ കഴിയും. ഷാര്‍ജ സര്‍ക്കാരിന്റെയും ഷാര്‍ജയിലെ പ്രമുഖ കമ്പനികളുടെയും ‘ബാക്ക് ഓഫീസ് ഓപ്പറേഷന്‍സ്’ കേരളത്തിന്റെ സംവിധാനങ്ങളില്‍ ചെയ്യാന്‍ കഴിയും.

7. ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം:
കേരളത്തിന് ആധുനിക ചികിത്സാ സംവിധാനവും മെഡിക്കല്‍ വിദ്യാഭ്യാസ സൗകര്യങ്ങളും ഉണ്ട്. ധാരാളം വിദഗ്ധ ഡോക്ടര്‍മാരും, സ്‌പെഷ്യലിസ്റ്റുകളും, ഉയര്‍ന്ന യോഗ്യതയുള്ള നഴ്‌സുമാരും, പാരാമെഡിക്കല്‍ സ്റ്റാഫും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം 2018 രണ്ടാംപകുതിയില്‍ പൂര്‍ത്തിയാകും. ഈ വിമാനത്താവളത്തിന് സമീപം ലോക നിലവാരത്തിലുള്ള മെഡിക്കല്‍ സെന്റര്‍ ഷാര്‍ജയിലെ നിക്ഷേപകരുടെ മുതല്‍ മുടക്കില്‍ ആരംഭിക്കാം.

Top