രാജ്യത്ത് കനത്ത മഞ്ഞു വീഴ്ചയ്ക്കു സാധ്യതയെന്നുകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്

ഡബ്ലിന്‍: കാലാവസ്ഥയില്‍ കനത്ത വ്യതിയനമുണ്ടാകാനുള്ള സാധ്യതകളെ തുടര്‍ന്നു രാജ്യത്ത് കനത്ത മഞ്ഞുവീഴ്ചയുണ്ടായേക്കുമെന്നു റിപ്പോര്‍ട്ട്. എട്ടു സെന്റീമീറ്ററില്‍ അധികം മഞ്ഞു വീഴ്ചയ്ക്കുള്ള സാധ്യതയാണ് ഇപ്പോള്‍ അധകൃതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തു വിട്ടിരിക്കുന്നത്.
കോ ഡോണേഗെലിലും, കോ ലിറ്റേറിമില്ലും കോ മയോയിലും കോ സില്‍ഗോയിലും രണ്ടാം ഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന കാലാവസ്ഥാ മുന്നറിയിപ്പാണ് അധികൃതര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ചൂടില്‍ വന്‍ തോതില്‍ കുറവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
കോ ഗാല്‍വേയിലും, കോ കാവാനിലും കോ മോന്‍ഗാനിലും കോ ലോങ്‌ഫോര്‍ഡിലും കോ റോസ്‌കോമണ്ണിലും രണ്ടു മുതല്‍ നാലു സെന്റീമീറ്റര്‍ വരെ മഞ്ഞു വീഴ്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രദേശങ്ങളില്‍ യെലോ അലേര്‍ട്ടാണ് അധികൃതര്‍ ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് രണ്ടു മുന്നറിയിപ്പു സന്ദേശങ്ങളും പ്രാബല്യത്തില്‍ വന്നത്. ഇതേ തുടര്‍ന്നു രാജ്യത്ത് ശക്തമായ മഞ്ഞു വീഴ്ചയുണ്ടാകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
മഞ്ഞുപാളികളില്‍ കളിക്കാതിരിക്കാന്‍ ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണ് പരിസ്ഥിതി മന്ത്രാലയം വ്യക്താവ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മഞ്ഞു പാളികളില്‍ കളിക്കാന്‍ ഇറങ്ങുന്നത് ഏറെ അപകടം സൃഷ്ടിക്കും. ഇത്തരത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ ഇൗ പാളികള്‍ പൊട്ടിത്തകരാനുള്ള സാധ്യത ഏറെയാണെന്നും ഇത് വന്‍ തോതില്‍ മഞ്ഞിടിച്ചിലിനിടയാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പല സ്ഥലങ്ങളിലും ജല സ്രോതസുകള്‍ മഞ്ഞുപാളികളായി മാറുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള മഞ്ഞു പാളികളില്‍ കയറുമ്പോള്‍ ഇത് പൊട്ടിത്തകര്‍ന്നു പോകാന്‍ സാധ്യത ഏറെയാണ്. ഇത് ഗുരുതരമായ അപകട സാഹചര്യമാണ് ഒരുക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ മഞ്ഞു വീഴ്ചയെ നേരിടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

Top