സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ നാഷണൽ മറ്റേർനിറ്റി ആശുപത്രിയിലെ മുൻ മാസ്റ്റർ ഡോ.പീറ്റർ ബോയാലനോടു രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സെന്റ് വിൻസെന്റ് യൂണിവേഴ്‌സിറ്റി ആശുപത്രി ക്യാംപസിലെ നിർദിഷ്ട പ്രോജക്ടിനെതിരായി പരസ്യമായി പ്രതികരിച്ചതിനെ തുടർന്നാണ് നാഷണൽ മറ്റേർനിറ്റി ആശുപത്രി ബോർഡിൽ നിന്നും രാജി വയ്ക്കാൻ ബോയാലനോടു ഇപ്പോൾ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.
ആശുപത്രിയുടെ ഡെപ്യൂട്ടി ചെയർമാനും, മുൻ ഹൈക്കോടതി പ്രസിഡന്റുമായ നിക്കോളാസ് കെറാൻബോയാലനോടു രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം പുറത്തു വന്ന വാർത്തകൾ വ്യക്തമാക്കുന്നു. എൻഎംഎച്ച് സ്‌പോക്ക്മാൻ ഇതു സംബന്ധിച്ചുള്ള വാർത്തകൾ സ്ഥിരീകരിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
സെന്റ് വിൻസെന്റ് ആശുപത്രിയുടെ സൈറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ മറ്റേർനിറ്റി ആശുപത്രി ഇവരുടെ പൂർണ ഉടമസ്ഥതയിൽ ആരംഭിക്കുന്നതിനെതിരെ ബോയാലൻ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ നവംബറിലാണ് സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിയും മറ്റേർനിറ്റി ആധികൃതരും തമ്മിൽ ചർച്ച നടത്തി ധാരണയിൽ എത്തിച്ചേർന്നത്. അഞ്ചു മാസം മുൻപാണ് ബോയാലാൻ അടങ്ങുന്ന കമ്മിറ്റി ഇതു സംബന്ധിച്ചുള്ള എഗ്രിമെന്റ് തയ്യാറാക്കി ഇതിൽ ഒപ്പിട്ടത്. എന്നാൽ, ഇതു സംബന്ധിച്ചു ഇപ്പോൾ ബോയാലാൻ ഇപ്പോൾ നടത്തുന്ന പ്രതികരണങ്ങൾ അനുചിതമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.