സ്‌റ്റോം ഫ്രാങ്ക് ആഞ്ഞടിച്ചു; രാജ്യത്ത് വന്‍ നാശനഷ്ടം: വൈദ്യുതിയില്ലാതെ കുടുങ്ങിയത് ആയിരങ്ങള്‍

ഡബ്ലിന്‍: രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ആഞ്ഞടിച്ച കാറ്റില്‍ വൈദ്യുതി ബന്ധമടക്കം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടതോടെ രാജ്യത്തെ വിവിധ പ്രദേശങ്ങള്‍ ഇരുട്ടിലായി. വിവിധ സ്ഥലങ്ങളില്‍ പുഴകളിലും മറ്റിടങ്ങളിലും കടത്തു വള്ളങ്ങളുടെയും ബോട്ടുകളുടെയും സര്‍വീസുകളും നിര്‍ത്തി വച്ചു. രാജ്യത്തിന്റെ തീരങ്ങളിലുള്ള അഭയാര്‍ഥി സര്‍വീസുകളോടും സേവനം നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കനത്ത കാറ്റില്‍ രാജ്യത്തെ അയ്യായിരത്തോളം വീടുകളിലെ വൈദ്യുതി ബന്ധമാണ് പൂര്‍ണമായും വിഛേദിക്കപ്പെട്ടത്. ഡോണേഗല്‍, മയോ, കോര്‍ക്ക്, സൗത്ത് ഈസ്റ്റ് എന്നിവിടങ്ങളിലെ വീടുകളിലാണ് വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടത്. ഇഎസ്ബി നെറ്റ് വര്‍ക്കിലെ ജീവനക്കാര്‍ വൈദ്യുതി ബന്ധം പൂര്‍ണ തോതില്‍ സജ്ജമാക്കാന്‍ രാപകലില്ലാതെ കഷ്ടപ്പെടുന്നുണ്ട്. എന്നാല്‍, മോശം കാലാവസ്ഥയാണ് ഇവര്‍ക്കും തടസമായി നില്‍ക്കുന്നതെന്നാണ റിപ്പോര്‍ട്ടുകളില്‍ നിന്നു സൂചന ലഭിക്കുന്നത്. വൈകുന്നേരത്തോടെ ഏകദേശം 90 ശതമാനം വീടുകളിലും വൈദ്യുതി എത്തിച്ചതായി കമ്പനി അധികൃതര്‍ അവകാശപ്പെട്ടെങ്കിലും 1100 വീടുകളില്‍ ഇപ്പോഴും ഇരുട്ടില്‍ തന്നെ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കനത്ത മഴയും പേമാരിയും കൊടുങ്കാറ്റും രൂപപ്പെട്ടതോടെ രാജ്യത്തെ വിവിധ നദികള്‍ കരകവിഞ്ഞൊഴുകാനുള്ള സാധ്യത കണക്കിലെടുത്ത് ഇത്തവണ നദികളിലും ജനശ്രോതസുകളുടെ പരിസര പ്രദേശങ്ങളിലും മണല്‍ചാക്കുകള്‍ നിരത്തി മുന്നറിയിപ്പു സൂചനകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ നിന്നു വെള്ളം കരകവിഞ്ഞ് കയറാതിരിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ മുന്നറിയിപ്പും മണല്‍ചാക്കുകള്‍ നിരത്തിയുള്ള സുരക്ഷയും ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സ്ട്രാന്‍ഡിലെയും, ഡെല്‍പാര്‍ക്കിലെയും റസിഡന്‍ഷ്യല്‍ ഏരിയകളില്‍ കനത്ത കാറ്റും മഴയും എത്തിയതോടെ രൂക്ഷമായ വെള്ളപ്പൊക്കവും അനുഭവപ്പെട്ടിട്ടുണ്ട്.

Top