സ്വന്തം ലേഖകൻ
കട്ടപ്പന: മഠത്തിന്റെ ബാത്ത് റൂമിൽ നിന്നുള്ള അശ്ലീല വീഡിയോ പുറത്തായതിനെ തുടർന്നു കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിച്ചു. ഇടുക്കി കട്ടപ്പന സ്വദേശിയായ 27 കാരിയാണ് സഭയ്ക്കുള്ളിൽ നിന്നുള്ള ചതിയെ തുടർന്നു തിരുവസ്ത്രം ഉപേക്ഷിച്ചത്. എന്നാൽ, സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ സഭാ അധികൃതരോ യുവതിയുടെ കുടുംബമോ തയ്യാറായിട്ടില്ല. പരാതി നൽകാൻ തയ്യാറായ യുവതിയെ സഭാ അധികൃതർ ഇടപെട്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
രണ്ടു മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കട്ടപ്പനയിലെ ഒരു കോൺവെന്റിലെ ബാത്ത്‌റൂമിൽ നിന്നു പകർത്തിയ കന്യാസ്ത്രീയുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇത് സഭാ അധികൃതരുടെ കൈവശം എത്തിയതോടെയാണ് കന്യാസ്ത്രീയോടു വിശദീകരണം മഠം അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ, തനിക്ക് ഇത് സംബന്ധിച്ചു ഒന്നും അറിയില്ലെന്ന നിലപാടിലായിരുന്നു കന്യാസ്ത്രീ. എന്നാൽ, ഇവരുടെ ജാഗ്രതക്കുറവുകൊണ്ടാണ് ഇത്തരത്തിൽ വീഡിയോ പ്രചരിച്ചതെന്നു ചൂണ്ടിക്കാട്ടി സഭ അധികൃതർ ഈ കന്യാസ്ത്രീയെ മഠത്തിൽ നിന്നു മറ്റൊരു മഠത്തിലേയ്ക്കു മാറ്റാൻ തീരുമാനിച്ചു.
എന്നാൽ, തന്റെ ഭാഗത്ത് തെറ്റുകളൊന്നുമില്ലെന്നും, തന്നെ ആരോ ചതിച്ചതാണെന്നും അത് ആരാണെന്നു കണ്ടുപിടിക്കണമെന്നും കന്യാസ്ത്രീ ആവശ്യപ്പെട്ടെങ്കിലും ഇതു സംബന്ധിച്ചുള്ള മറുപടികളൊന്നും ഇവർക്കു ലഭിച്ചില്ല. ഇതു സംബന്ധിച്ചു അന്വേഷണം നടത്താൻ തയ്യാറാകാതിരുന്ന അധികൃതർ ഈ കന്യാസ്ത്രീയെ സ്ഥലം മാറ്റും എന്ന നിലപാടിൽ ഉറച്ചു നിന്നതോടെയാണ് തിരുവസ്ത്രം ഉപേക്ഷിക്കാൻ ഇവർ നിർബന്ധിതരായത്. തുടർന്നു വീട്ടിലെത്തിയ ഇവർ തന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെതിരെ പൊലീസിൽ പരാതി നൽകാൻ തയ്യാറെടുത്തു. പരാതി നൽകാൻ യുവതി പോകുന്നതായി വിവരം ലഭിച്ച സഭാ അധികൃതർ ഇടപെട്ട് ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്ന് ഇവർ പരാതി പിൻവലിച്ചു