കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എെ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു രംഗത്തെത്തി. ഇടക്കിടയ്ക്ക് പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രിയെന്ന് പി. രാജു പറഞ്ഞു. മന്ദബുദ്ധികളായ ചിലര് മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ടെന്നും അവരുടെ ഉപദേശം കിട്ടിയാൽ കേരളം തകരുമെന്നും പി. രാജു കൂട്ടിച്ചേർത്തു. ശ്രീകാര്യത്തെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഗവർണർ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്കിടയാണ് രൂക്ഷ വിമർശനവുമായി സി.പി.എെ ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം സിപിഐഎം-ബിജെപി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരില്‍ ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി. ഇരു പാര്‍ട്ടികളും അക്രമത്തിന് മുന്നിട്ടിറങ്ങില്ലെന്ന് ചര്‍ച്ചയില്‍ ധാരണയായി. ഉഭയകക്ഷി ചര്‍ച്ച സൗഹാര്‍ദപരമായിരുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലയിൽ സമാധാനം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൂടുതൽ അക്രമങ്ങളുണ്ടായ സ്ഥലങ്ങളിൽ വീണ്ടും സമാധാന യോഗം ചേരാൻ യോഗത്തിൽ തീരുമാനമായി. ചർച്ചയിലെ പൊതുധാരണ ഇരു പാർട്ടികളിലേയും അണികളിലെത്തിക്കാനും യോഗം തീരുമാനിച്ചതായി കോടിയേരി ബാലകൃഷ്‌ണനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
അക്രമങ്ങൾ ആരും ചെയ്താലും അതിനെ ന്യായീകരിക്കാനാവില്ലെന്ന് കോടിയേരി പറഞ്ഞു. ചർച്ചയിൽ ഉണ്ടായ ധാരണ 10 ദിവസത്തിനുള്ളിൽ അണികളുടെ ഇടയിലെത്തിക്കും. അതിനുശേഷം വീണ്ടും യോഗം ചേരും. സമാധാനശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. അക്രമങ്ങള്‍ ആവര്‍ത്തിച്ചതിനാലാണ് രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടതെന്നും കുമ്മനം പറഞ്ഞു.ഇരു പാർട്ടികളുടേയും നേതാക്കളും റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരിക്കും യോഗമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
കണ്ണൂരിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളോടും ബി.ജെ.പി സഹകരിക്കും. എന്നാൽ, രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം സംഘടനാ പ്രവർത്തനത്തിനും സ്വാതന്ത്ര്യം വേണം. അത് ഹനിക്കാൻ ശ്രമിക്കുന്നവരെ ഒറ്റക്കെട്ടായി തന്നെ നേരിടണമെന്നും കുമ്മനം പറഞ്ഞു. പ്രാദേശിക തലത്തിൽ സമാധാന ചർച്ചകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമീപകാലത്ത് സംഘര്‍ഷങ്ങളുണ്ടായ പയ്യന്നൂരിലും തലശ്ശേരിയിലും പ്രശ്‌നപരിഹാരത്തനായി ഇരുപാര്‍ട്ടികളുടേയും ജില്ലാ നേതാക്കള്‍ മുന്‍കൈയ്യെടുത്ത് സമാധാന ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ആഗസ്റ്റ് പതിനൊന്നിന് പയ്യന്നൂരില്‍ ആദ്യയോഗം ചേരും. ഞായറാഴ്ച്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന സമാധാന യോഗത്തിന് ശേഷം കണ്ണൂരില്‍ സര്‍ക്കാര്‍ തലത്തിലുള്ള സമാധാനചര്‍ച്ചകളും ആരംഭിക്കും. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തുറന്ന സമീപനമാണ് സമാധാന ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും പ്രകടിപ്പിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. സാധാരണഗതിയില്‍ സംഘര്‍ഷങ്ങളുണ്ടായ ശേഷം സമാധനചര്‍ച്ചകള്‍ ചേരാറുണ്ടെങ്കിലും താത്കാലികമായ സമാധാനന്തരീക്ഷം മാത്രമേ ഉണ്ടാവാറുള്ളൂ.
സംഘര്‍ഷമുണ്ടായാല്‍ ചര്‍ച്ച എന്നതിന് പകരം കൃത്യമായ ഇടവേളകളില്‍ ഇരുവിഭാഗങ്ങളും യോഗം ചേര്‍ന്ന് സമാധാന അന്തരീക്ഷം വിലയിരുത്തണം എന്ന നിര്‍ദേശം ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും ചര്‍ച്ച ചെയ്തിട്ടുണ്ട്. രാഷ്ട്രീയസംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ രക്തസാക്ഷി ദിനം ആചരിക്കുമ്പോള്‍ അത് മറുപക്ഷത്തെ പ്രകോപിപ്പിക്കാത്ത തരത്തില്‍ വേണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
പയ്യാമ്പലം ഗസ്റ്റ്ഹൗസിലായിരുന്നു ചര്‍ച്ച.രാവിലെ 9.30നാണ് ചര്‍ച്ച ആരംഭിച്ചത്. കോടിയേരി ബാലകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ എന്നിവരും സിപിഐഎം, ബിജെപി ജില്ല നേതാക്കളും ആർഎസ്എസ് പ്രതിനിധികളും പങ്കെടുത്തു.
തിരുവനന്തപുരത്ത് നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കണ്ണൂരിലും ചർച്ച നടക്കുന്നത്. സംഘർഷസംഭവങ്ങളുണ്ടായാൽ കണ്ണൂരിൽ സർവകക്ഷി സമാധാന യോഗങ്ങൾ നടക്കാറുണ്ട്.


