സെന്‍സര്‍ ബോര്‍ഡിന്‍റെ തീരുമാനം അംഗീകരിക്കില്ല; പദ്മാവതി നിരോധിക്കുക തന്നെ വേണമെന്ന് കര്‍ണിസേന

ന്യൂഡല്‍ഹി: ദീപിക പദുക്കോണ്‍ നായികയായി എത്തുന്ന പദ്മാവതി റിലീസ് ചെയ്യുന്നതിനായി സിനിമയുടെ അണിയറക്കാരും സെന്‍സര്‍ ബോര്‍ഡും തമ്മിലുണ്ടാക്കിയ ധാരണ അംഗീകരിക്കില്ലെന്ന് രജപുത് കര്‍ണസേന. സിനിമ റിലീസ് ചെയ്താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സെന്‍സര്‍ ബോര്‍ഡും കേന്ദ്ര സര്‍ക്കാരും തയാറാവണമെന്നും കര്‍ണിസേന മുന്നറിയിപ്പ് നല്‍കി. പദ്മാവതി റിലീസ് ചെയ്താല്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡും ബി.ജെ.പി സര്‍ക്കാരും മാത്രമായിരിക്കും ഉത്തരവാദികളെന്ന് രജപുത് കര്‍ണിസേനയുടെ ദേശീയ പ്രസിഡന്റ് സുഗ്‌ദേവ് സിങ് ഗോഗമേണ്ടി പറഞ്ഞു. മാറ്റങ്ങളോടെ പോലും സിനിമയുടെ റിലീസ് അനുവദിക്കില്ലെന്നാണ് കര്‍ണിസേനയുടെ നിലപാട്. നേരത്തെ ഡിസംബര്‍ 28ന് സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ പേര് പദ്മാവത് എന്നാക്കണമെന്നും മറ്റു ചിലമാറ്റങ്ങള്‍ വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. മാറ്റങ്ങള്‍ വരുത്തിയാല്‍ യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു.

Top