നാക്ക് കുരുക്കായി: പി.സി ജോർജ് വീണ്ടും എത്തിക്ക്‌സ് കമ്മിറ്റിയിൽ നിന്ന് പുറത്ത്; കന്യാസ്ത്രീയ്‌ക്കെതിരായ സദാചാര രഹിത പെരുമാറ്റം പാരയായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തോന്നുംപടി എന്തും വിളിച്ചു പറയുന്ന നാക്ക് വീണ്ടും പി.സി ജോർജിനെ ചതിച്ചു. പീഡനത്തിനിരയായ കന്യാസ്ത്രീയെ അപമാനിച്ച പരാമർശം നടത്തിയ പി.സി ജോർജ് എംഎൽഎയ്‌ക്കെതിരെ നടപടിയുമായി നിയമസഭ. നിയമസഭ ഏകകണ്ഠമായി പി.സി ജോർജിനെ നിയമസഭാ എത്തിക്ക്‌സ് കമ്മിറ്റിയിൽ നിന്നു പുറത്താക്കുകയായിരുന്നു.  ബിഷപ്പ് ഫ്രാങ്കോമുളയ്ക്കൽ പീഡിപ്പിച്ചതായി പരാതിപ്പെട്ട കന്യാസ്ത്രീയെയും, ഇവർക്കൊപ്പമുള്ള കന്യാസ്ത്രീകളെയും അപമാനിക്കുന്ന പരാമർശമാണ് പി.സി ജോർജ് പത്രസമ്മേളനത്തിൽ നടത്തിയത്. ഇവരുടെ ചാരിത്രം അടക്കമുള്ളവയെ അപമാനിക്കുന്ന പരാമർശങ്ങളായിരുന്നു ജോർജ് നടത്തിയത്. ഇതു സംബന്ധിച്ചു പരാതിയും കേസും ആയതോടെയാണ് ജോർജിനെ സഭയുടെ എത്തിക്ക്‌സ് കമ്മിറ്റിയിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. ജോർജിന് പകരം അനൂപ് ജേക്കബിനെ ഉൾപ്പെടുത്തി, എ. പ്രദീപ്കുമാറാണ് സമിതിയുടെ അധ്യക്ഷൻ.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനപരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിൽ ജോർജിനെതിരായ പരാതി സദാചാര സമിതിയുടെ പരിഗണനയിലാണ്. ഈ സമിതിയിൽ ജോർജ് തുടരുന്നതിൽ നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയിൽനിന്ന് ജോർജിനെ ഒഴിവാക്കിയത്.
രണ്ടരവർഷം കൂടുമ്പോൾ പുനഃസംഘടിപ്പിക്കുന്ന നിയമസഭാസമിതി കാലാവധി പൂർത്തിയാക്കിയതെിനെതുടർന്നാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എല്ലാ സമിതികളും പുനസംഘടിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഭയ്ക്കു പുറത്തുള്ള പെരുമാറ്റത്തിന്റെ പേരിൽ എത്തിക്സ് കമ്മിറ്റിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യമായി നടപടി നേരിട്ടതും പി.സി.ജോർജ് ആയിരുന്നു. 2013 ൽ ചാനൽ അഭിമുഖത്തിൽ കെ.ആർ.ഗൗരിയമ്മ, ടി.വി.തോമസ്, ആർ. ബാലകൃഷ്ണ പിള്ള, കെ.ബി.ഗണേഷ് കുമാർ എന്നിവരെക്കുറിച്ച് അന്നു ചീഫ് വിപ് സ്ഥാനത്തിരുന്നു നടത്തിയ പരാമർശങ്ങളാണു പരാതിക്കിടയാക്കിയത്. കെ.മുരളീധരൻ അധ്യക്ഷനായ പ്രിവിലെജസ് ആൻഡ് എത്തിക്സ് കമ്മിറ്റി ഇതു പരിശോധിച്ചു. 2015 ൽ കമ്മിറ്റി ശുപാർശയിന്മേൽ സഭ ജോർജിനു താക്കീതു നൽകുകയായിരുന്നു.

സദാചാര സമിതിയിൽ അംഗമാകണമെന്ന് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ജോർജ് തന്നെ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സ്പീക്കർ അദ്ദേഹത്തെ ഉൾപ്പെടുത്തുകയും ചെയ്തു. തനിക്കെതിരേയുള്ള പരാതി പരിഗണിച്ച സമിതിയോഗങ്ങളിൽ ചട്ടമനുസരിച്ച് ജോർജ് പങ്കെടുത്തിരുന്നില്ല.

Top