സ്വന്തം ലേഖകൻ
കോട്ടയം: പാലാ നിയോജക മണ്ഡലത്തിൽ മകൻ ഷോൺ ജോർജിനെ മത്സരിപ്പിക്കാൻ തയ്യാറെടുക്കുന്ന പി.സി ജോർജ് എം.എൽഎ പൂഞ്ഞാർ സീറ്റ് ഉറപ്പിക്കാൻ അപേക്ഷയുടെയും മാപ്പിന്റെയും പുതിയ തന്ത്രവുമായി രംഗത്ത്. മുസ്ലീം സമുദായത്തെ അസഭ്യം പറയുകയും, ആക്ഷേപിക്കുകയും ചെയ്തതിന്റെ പേരിൽ വിവാദത്തിൽ കുടുങ്ങിയ ജോർജ്, ഇക്കുറി വിജയിക്കാനായി അവസാനത്തെകൈ ഇറക്കിയിരിക്കുകയാണ്.
ഈരാറ്റുപേട്ടയിൽ മുസ്ലീം സമുദായവുമായുണ്ടായ പ്രശ്നങ്ങളിലാണ് പി.സി ജോർജ് എം.എൽ.എ മാപ്പ് പറഞ്ഞിരിക്കുന്നത്. തനിക്കെതിരെ ആരോപണം ഉയർന്നപ്പോൾ അൽപം വൈകാരികമായാണ് പ്രതികരിച്ചത്. ഇത് സമുദായത്തിനു വേദനയുണ്ടാക്കിയെങ്കിൽ മാപ്പ് പറയുന്നതായും പി.സി ജോർജ് എം.എൽ.എ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെ മുസ്ലീം സമുദായത്തെ ഒപ്പം നിർത്താനുള്ള അടവ് നയമാണ് ജോർജിന്റേത് എന്നാണ് പൊതുവിൽ വ്യാഖ്യാനിക്കപ്പെടുന്നത്. ഇതിനിടെയാണ് ഇപ്പോൾ മകൻ ഷോൺ ജോർജ് തന്നെ പാലായിൽ മത്സരിക്കുമെന്ന സൂചന പി.സി ജോർജും മകനും നൽകിയത്.
കോട്ടയത്ത് മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനെയാണ് മകൻ ഷോൺ തന്നെ പാലായിൽ മത്സരിക്കുമെന്ന രീതിയിൽ പി.സി ജോർജ് സൂചന നൽകിയത്. തന്റെ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ മൂന്നിലൊന്നു ഭാഗം പാലാ മണ്ഡലത്തിലുണ്ടെന്നു പറഞ്ഞ ഷോൺ ജോർജും പാലാ തന്നെയാണ് നോട്ടമെന്ന സൂചന നൽകിയിട്ടുണ്ട്.
ഷോണിനു നിലവിൽ എം.എം.എ ആകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നും ജോർജ് പറയുന്നു. ഏറ്റുമാനൂരിലോ, പാലായിലോ, കാഞ്ഞിരപ്പള്ളിയിലോ മത്സരിക്കാമെന്നും ജോർജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. താനേതായാലും പൂഞ്ഞാർ വിട്ടു പോകാൻ ഉദ്ദേശിച്ചിട്ടില്ല. പൂഞ്ഞാറിൽ തന്നെ മത്സിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, പാർട്ടി പറഞ്ഞാൽ നിയമസഭയിലേയ്ക്കു മത്സരിക്കുമെന്ന നിലപാട് എടുത്ത ഷോൺ ജോർജ്, പാലാ തന്നെയാണ് ലക്ഷ്യമെന്നു പറയാതെ പറയുന്നുണ്ടായിരുന്നു. തന്റെ പൂഞ്ഞാർ ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ മൂന്നിലൊന്നും പാലായിലാണ്. ജില്ലയിൽ പുതുപ്പള്ളിയും, കോട്ടയവും ഒഴികെ ഏതു സീറ്റിലും മത്സരിക്കാനാവുമെന്നും ഷോൺ വ്യക്തമാക്കി.


