പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവനന്തപുരം: സർക്കാരിനെയും പാർട്ടിയെയും ഒരു പോലെ നിയന്ത്രിച്ച് ഏകാധിപതിയായി മാറിയ മുഖ്യമന്ത്രി പിണറായി വിജയനെ നിയന്ത്രിക്കാൻ കണ്ണൂർ ലോബി ഇടപെടുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം പിണറായിയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നു നീക്കാനുള്ള തന്ത്രങ്ങളാണ് ഇപ്പോൾ കണ്ണൂർ ലോബി ഇപ്പോൾ അണിയറയിൽ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ കാസർകോട് പെരിയയിൽ രണ്ട് യുവാക്കളെ ശക്തമായ കാരണങ്ങളൊന്നുമില്ലാതെ, പാർട്ടി മുൻകൈ എടുത്ത് കൊലപ്പെടുത്തിയതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
പാർട്ടി അധികാരത്തിൽ എത്തി ആയിരം ദിവസം പൂർത്തിയാകുമ്പോഴാണ് സർക്കാരും പാർട്ടിയും തമ്മിലുള്ള വൈരുദ്ധ്യം കൂടുതൽ വ്യക്തമാകുന്നത്. കണ്ണൂർ ലോബിയിലെ അതിശക്തനായ ഇ.പി ജയരാജനെ മന്ത്രിസഭയിൽ നിന്നു പുറത്താക്കിയതോടെയാണ് പിണറായിയും പാർട്ടിയും തമ്മിൽ അകന്ന് തുടങ്ങിയത്. പിന്നാലെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ പാർട്ടി നൽകിയ പട്ടിക അംഗീകരിക്കാതെ പൊലീസ് സതന്ത്ര്യമായി അന്വേഷണം ആരംഭിച്ചതോടെ പാർട്ടിയും പിണറായിയും തമ്മിൽ കൂടുതൽ അകന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പെരിയ കൊലപാതകം അടക്കമുള്ളവയുണ്ടായിരിക്കുന്നത്.
പാർട്ടിയിലെ കണ്ണൂർ ലോബിയ്ക്ക് മുകളിൽ പിണറായി വിജയൻ വളർന്നതായാണ് വിലയിരുത്തൽ.
കണ്ണൂർ ലോബിയ്ക്ക് മുകളിൽ പറക്കുന്ന ആറെയും വെട്ടിവീഴ്ത്തുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം. അത് എത്രവലിയ നേതാവായാലും പാർട്ടി വലിച്ച് താഴെയിടും. മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതിനു ശേഷം പാർട്ടിയെ പിണറായി വകവയ്ക്കുന്നില്ലെന്നാണ് പരാതി. ഇതേ തുടർന്നാണ് ഇപ്പോൾ പിണറായിക്കെതിരെ അണിയറയിൽ കരുക്കൽ നീക്കുന്നത്.
ഇതിനിടെ അടുത്ത ദിവസം തന്നെ ലാവ്‌ലിൻ കേസിൽ വിധി പുറത്ത് വരും. ഇത് പിണറായി വിജയന് എതിരാവുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ പിണാറായിയെ പുറത്താക്കാനുളള സുവർണ്ണാവസരമാണ് കണ്ണൂർ ലോബിയ്ക്ക് ലഭിക്കുന്നത്. ശബരിമല വിഷയത്തിൽ ഹിന്ദു വോട്ടുകൾ പാർട്ടിയ്ക്കും, എൽഡിഎഫിനും എതിരാക്കിയത് പിണറായിയുടെ സമീപനമാണെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതും, പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ അതും പിണറായിയുടെ തലയിൽ വയ്ക്കാമെന്നാണ് ഇപ്പോൾ പാർട്ടി കരുതുന്നത്.