മോദി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പിന്നോട്ടടിപ്പിച്ചു ദി ഇക്കോണമിസ്റ്റ്.

ന്യൂഡല്‍ഹി: നരേന്ദ്രമോദി ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച പിന്നോട്ടടിപ്പിച്ച പ്രധാനമന്ത്രിയെന്ന് ദി ഇക്കോണമിസ്റ്റ്. ഏറ്റവും പുതിയ ലക്കത്തിലാണ് ഇക്കോണമിസ്റ്റ് മോദിയെ വിലയിരുത്തിയിരിക്കുന്നത്. മോദി നടപ്പാക്കിയ പരിഷ്‌കരണങ്ങളായ ചരക്ക് സേവന നികുതിയും പാപ്പര്‍ നിയമവും മോദിയുടെ കാലത്തിനു മുമ്പ് തന്നെ ആവിഷ്‌ക്കരിക്കപ്പെട്ടതാണെന്നും ഇക്കോണമിസ്റ്റ് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ പിന്നിലാണെന്നും മോദി കാലത്ത് ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായെന്നും ഇക്കോണമിസ്റ്റ് ചൂണ്ടിക്കാട്ടുന്നു. മോദി അധികാരമേറ്റെടുക്കുമ്പോള്‍ അദ്ദേഹം സാമ്പത്തിക പരിഷ്‌കരണവാദിയോ എന്ന കാര്യത്തില്‍ രണ്ടഭിപ്രായം നിലനിന്നിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇക്കോണമിസ്റ്റ് ആരംഭിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ഒരു തിവ്രവാദിയായ മതപുരോഹിതനെ മുഖ്യമന്ത്രിയാക്കിയതിലൂടെ മോദിയെ ഹിന്ദുത്വത്തിന്റെ കൂട്ടിക്കൊടുപ്പുകാരനെന്ന് വിലയിരുത്തപ്പെട്ടു. മോദിയെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗം കൂട്ടിയ ആള്‍ എന്നും ചിലര്‍ വാഴ്ത്തി. ജിഎസ്ടി സ്വാഗതം ചെയ്യപ്പെടേണ്ടതാണെങ്കിലും ബ്യൂറോക്രാറ്റിക് പ്രശ്‌നങ്ങള്‍ കൂട്ടുമെന്നും കാര്യക്ഷമത കുറയ്ക്കുമെന്നും ഇക്കോണമിസ്റ്റ് ചൂണ്ടിക്കാട്ടുന്നു. അര്‍ധരാത്രി നോട്ടുനിരോധനം നടപ്പാക്കിയതാണ് മോദി ചെയ്ത ഏറ്റവും വലിയ പരിഷ്‌കരണം. അത് വിപരീതഫലമുണ്ടാക്കി. വ്യവസായ മേഖലയെ ഇത് ബാധിച്ചു. സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായി. ആദ്യ മൂന്നു മാസം വളര്‍ച്ച 6.1 ശതമാനമായി. മോദി ഉല്‍പതിഷ്ണുവായ പരിഷ്‌കര്‍ത്താവല്ല. പുതിയ ആശയങ്ങളൊന്നും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുമില്ലെന്ന് ഇക്കോണമിസ്റ്റ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top