ബിവറേജ് കോര്‍പ്പറേഷന് കോടികളുടെ കച്ചവടം കുറഞ്ഞു; പുലിമുരുകന്‍ കാണാന്‍ പോലും തിയേറ്ററിള്‍ ആളില്ല

തിരുവനന്തപുരം: കറന്‍സി നിരോധനത്തിന്റെ പിന്നാലെ നൂറുരൂപയുടേതുള്‍പ്പെടെ ചില്ലറക്ഷാമം രൂക്ഷമായതോടെ ബിവറേജസ് കോര്‍പ്പറേഷന് കോടികളുടെ നഷ്ടം. സിനിമാ ടിക്കറ്റുകള്‍ വാങ്ങാനെത്തുന്നവര്‍ക്കും ചില്ലറ നല്‍കാനില്ലാത്തതിനാല്‍ എല്ലാ തിയേറ്ററുകളിലും ആളുകളുടെ തിരക്ക് കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മദ്യവില്‍പനയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ില്ലറ കൊടുക്കാത്തതുമായി ബന്ധപ്പെട്ട് അഞ്ഞൂറിന്റെയും പലപ്പോഴും മാറിക്കിട്ടിയ രണ്ടായിരത്തിന്റെയും നോട്ടുകളുമായി എത്തുന്നവരും ഔട്ട്ലെറ്റ് ജീവനക്കാരും തമ്മില്‍ വന്‍ തര്‍ക്കവും പലയിടത്തും ഉണ്ടാകുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കറന്‍സി പിന്‍വലിക്കല്‍ മൂലം ബവ്റിജസ് കോര്‍പറേഷനു മൂന്നുദിവസത്തിനിടെ 25 കോടി രൂപയുടെ നഷ്ടമുണ്ടായതാണ് കണക്കുകള്‍. വില്‍പന 30% വരെ ഇടിഞ്ഞതോടെ പ്രശ്നം പരിഹരിക്കാന്‍ ബവ്റിജസ് ഔട്ലെറ്റുകളില്‍ കാര്‍ഡ് സൈ്വപിംങ് മെഷീനുകള്‍ സ്ഥാപിക്കാന്‍ കോര്‍പറേഷന്‍ നടപടികള്‍ തുടങ്ങി. എന്നാലും കാര്‍ഡുമായി എത്തി വാങ്ങുന്നവരുടെ പ്രശ്നം മാത്രമേ തീരൂ എന്നും അക്കൗണ്ടുപോലും ഇല്ലാത്ത മദ്യപാനികളുമായി തര്‍ക്കം തുടരേണ്ടിവരുമെന്നതും പ്രശ്നമാവുകയാണ്.

പ്രതിദിനം 28 കോടി രൂപയാണു ബവ്റിജസ് കോര്‍പറേഷന്റെ ശരാശരി വരുമാനം. 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിന്റെ പിറ്റേന്നു വരുമാനം 18 കോടിയായി കുറഞ്ഞു. രണ്ടാം ദിവസം എട്ടു കോടിയുടെയും മൂന്നാം ദിവസം ഏഴരക്കോടിയുടെയും കുറവുണ്ടായി. കാര്‍ഡ് സൈ്വപിങ് ഉള്‍പ്പെടെ ഒരാളില്‍ നിന്നു പണം വാങ്ങാന്‍ ഒരു മിനിട്ടോളം എടുക്കുമെന്നതിനാല്‍ തിരക്കേറിയ ഷോപ്പുകളില്‍ ഇത് ക്യൂ നീളാന്‍ കാരണമാകുമെന്നും ഉറപ്പാണ്. ഇപ്പോള്‍ കാശുവാങ്ങുമ്പോള്‍തന്നെ ഓരാള്‍ക്ക് ബില്ലടിച്ചു നല്‍കാന്‍ ശരാശരി 10 സെക്കന്‍ഡാണ് എടുക്കുന്നത്. അതിനാല്‍ത്തന്നെ പ്രീമിയം ഔട്ലെറ്റുകളില്‍ ഇത്ര തിരക്കില്ലാത്തതിനാല്‍ കാര്‍ഡ് മെഷീനുകള്‍ ആദ്യം അവിടെ സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. പിന്നീടേ സാധാരണ ഔട്ട് ലെറ്റുകളിലേക്ക് മെഷിന്‍ എത്തിക്കുന്ന കാര്യം ആലോചിക്കൂ.

സമാനമായ സ്ഥിതിയാണ് തിയേറ്ററുകളിലും. ഓണ്‍ലൈന്‍ വഴിയും മറ്റും ബുക്കിങ് നടത്തിയെത്തുന്നവരും ചില്ലറ കൈവശമുള്ള അപൂര്‍വംപേരും മാത്രമാണ് തിയേറ്ററുകളിലേക്ക് എത്തുന്നത് എന്നതിനാല്‍ നൂറുകോടി ക്ലബില്‍ കയറി കുതിക്കുന്ന പുലിമുരുകന്റെ കുതിപ്പുപോലും തടയപ്പെട്ടു. തിയേറ്ററുകളിലെ കളക്ഷന്‍ കുത്തനെ കുറഞ്ഞു. പ്രദര്‍ശനത്തിനൊരുങ്ങിയ പല മലയാളചിത്രങ്ങളും റിലീസിങ് നീട്ടിവച്ചിരിക്കുകയാണ്. നിര്‍മ്മാണം നിര്‍ത്തിവെക്കേണ്ട അവസ്ഥ വന്നിട്ടില്ലെങ്കിലും ലൊക്കേഷനുകളിലെ ദൈനംദിന കാര്യങ്ങള്‍ പ്രശ്നത്തിലാണെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജി. സുരേഷ്‌കുമാര്‍ പറയുന്നു.

150 ക്ലബ്ബിലേക്ക് കുതിക്കുന്ന പുലിമുരുകന്റെ കളക്ഷനെ ചില്ലറക്ഷാമം സാരമായി ബാധിച്ചതായി നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു. പുലിമുരുകന്‍ പുറത്തിറങ്ങിയ ശേഷം ആദ്യമായി കഴിഞ്ഞ ദിവസങ്ങളിലാണ് ചിത്രം ഹൗസ് ഫുള്‍ അല്ലാതെ പ്രദര്‍ശിപ്പിക്കുകയാണ്. ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം കാര്യക്ഷമമാക്കിയത് തിയേറ്ററുകള്‍ക്ക് അല്‍പമെങ്കിലും ആശ്വാസമാകുന്നു.
അതേസമയം, നിര്‍മ്മാണത്തിലിരിക്കുന്ന സിനിമകളെ കറന്‍സി നിരോധനം സാരമായി ബാധിച്ചുതുടങ്ങി. സൂപ്പര്‍ താരങ്ങളുടെതുള്‍പ്പെടെ പതിനഞ്ചോളം മലയാളസിനിമകള്‍ നിര്‍മ്മാണത്തിലുണ്ട്. സെറ്റില്‍ ദൈനംദിന കാര്യങ്ങള്‍ക്ക് ഒരുലക്ഷം മുതല്‍ മൂന്നരലക്ഷംവരെ ചെലവുണ്ടെന്നതിനാല്‍ സഹായികളായി എത്തുന്നവര്‍ക്ക് പണം നല്‍കാനാവാതെ കുഴങ്ങുകയാണ് പല നിര്‍മ്മാതാക്കളും. ചിലയിടത്ത് അസാധുവാക്കപ്പെട്ട അഞ്ഞൂറും ആയിരവും തന്നെ കൂലിയായി നല്‍കുന്നുമുണ്ട്. അവര്‍ക്ക് ബാങ്കുകളില്‍ ചെന്ന് മാറ്റാമെന്ന സാഹചര്യം പരിഗണിച്ചാണിത്. താരങ്ങള്‍ക്കും മറ്റു ജോലിക്കാര്‍ക്കുമുള്ള പണം ബാങ്ക് വഴിയും ചെക്കായും നല്‍കാമെങ്കിലും ദിവസച്ചെലവിനായുള്ള നോട്ടുകള്‍ കൈയിലില്ലാത്തതാണ് വെല്ലുവിളി.

മലയാളത്തെ അപേക്ഷിച്ച് ചെലവ് കൂടുതലുള്ള തമിഴ് സിനിമാ മേഖലയേയും കറന്‍സി നിരോധനം പ്രതികൂലമായി ബാധിച്ചു. കോളിവുഡില്‍ സിനിമകള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥയിലാണെന്ന് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി രവി കൊട്ടാരക്കര അറിയിച്ചു. 20 ലക്ഷം മുതല്‍ 50 ലക്ഷംവരെയാണ് തമിഴകത്ത് ഒരുദിവസത്തെ ലൊക്കേഷന്‍ ചെലവ്. സേവനനികുതി, ആദായനികുതി വകുപ്പുകള്‍ പരിശോധന കര്‍ശനമാക്കിയതിനെത്തുടര്‍ന്ന് മലയാളത്തില്‍ കൃത്യമായ കണക്കുകള്‍ സൂക്ഷിച്ചാണ് സിനിമാനിര്‍മ്മാണം നടത്തിയതെന്നും അതുകൊണ്ടുതന്നെ പുതിയ സാഹചര്യത്തില്‍ നിര്‍മ്മാണം നിര്‍ത്തിവെക്കേണ്ട അവസ്ഥ ഉണ്ടാകില്ലെന്നും ഭാരവാഹികള്‍ വിശദീകരിക്കുന്നു.

സിനിമയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ചെറിയജോലിക്കാര്‍ക്കുപോലും കൂലിയും ബത്തയുമെല്ലാം നേരിട്ട് കൈപ്പറ്റാന്‍ കഴിയുന്നില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. പക്ഷേ, ഇവര്‍ക്കും അക്കൗണ്ട് വഴി നല്‍കാന്‍ നടപടികളുണ്ടായാല്‍ കള്ളപ്പണം മേഖലയില്‍ എത്തുന്നത് തടയപ്പെടുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. അന്യഭാഷാചിത്രങ്ങള്‍ക്ക് പൊതുവേ മലയാളത്തേക്കാള്‍ കൂടുതല്‍ നിര്‍മ്മാണച്ചെലവുണ്ട്. ഇതില്‍ വലിയൊരുഭാഗവും പലരില്‍ നിന്നായി സംഘടിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ അവയ്ക്കെല്ലാം കൃത്യം കണക്ക് നല്‍കുക പ്രയാസമാകുമെന്നതിനാല്‍ സിനിമാ നിര്‍മ്മാണ മേഖലയിലെ കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് എന്‍ഫോഴ്സ്മെന്റ്, ആദായനികുതി ഉദ്യോഗസ്ഥര്‍ പ്രത്യേകം നോട്ടമിട്ടു തുടങ്ങിയിട്ടുണ്ട്.

നോട്ടുകളുടെ ലഭ്യതക്കുറവ് നിര്‍മ്മാണത്തിലിരിക്കുന്ന സിനിമകള്‍ക്ക് ദോഷം വരുത്തുമെന്ന് നടനും എംപി.യുമായ ഇന്നസെന്റ് പറഞ്ഞു. ചെറിയ നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാകും എന്നുറപ്പുവരുത്തിയശേഷം ഇത്തരമൊരു തീരുമാനം സ്വീകരിക്കാമായിരുന്നുവെന്നും അദ്ദേഹം പറത്തു. നാദിര്‍ഷ സംവിധാനംചെയ്ത കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍, ധ്യാന്‍ ശ്രീനിവാസന്റെ ഒരേമുഖം എന്നിവയാണ് പ്രദര്‍ശനത്തിന് തയ്യാറായെങ്കിലും നോട്ടു ക്ഷാമം തീരുംവരെ റിലീസിങ് മാറ്റിവച്ച മലയാളചിത്രങ്ങള്‍.

Top