ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ വീണ്ടും ചോര്‍ന്നതായി റിപ്പോര്‍ട്ട്. വിവരങ്ങള്‍ ഒണ്‍ലൈനായി വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായും വിവരം. ദി ട്രിബ്യൂണ്‍ പത്രമാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.
കഴിഞ്ഞ നവംബറിലാണ് ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും യാതൊരുവിധത്തിലുള്ള ചോര്‍ച്ചകളും സംഭവിക്കുന്നില്ലെന്നും സര്‍ക്കാര്‍ രാജ്യത്തോട് പറഞ്ഞത്. എന്നാല്‍ ഓണ്‍ലൈന്‍ ഇടപാട് വഴി അജ്ഞാതരായ കച്ചവടക്കാരില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ വാങ്ങാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അജ്ഞാതരായ കച്ചവടക്കാരില്‍ നിന്നും പണം കൊടുത്ത് ആയിരക്കണക്കിന് ആധാര്‍ വിവരങ്ങളാണ് ട്രിബ്യൂണ്‍ വാങ്ങിയത്. അതും വെറും 500 രൂപ മാത്രം നല്‍കി. വാട്സ്ആപ്പ് വഴിയാണ് വില്‍പ്പനക്കാര്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നത്. പേടിഎം വഴി 500 രൂപ നല്‍കുക. പത്തുമിനിറ്റ് കാത്തിരിക്കുക. അതിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട ‘ഏജന്റ്’ ഒരു ലോഗിന്‍ ഐഡിയും പാസ്വേഡും തരും. ഇത് ഉപയോഗിച്ച് ഏത് ആധാര്‍ നമ്പറിലെയും വിവരങ്ങള്‍ കാണാന്‍ സാധിക്കും. ഉപഭോക്താക്കളുടെ പേര്, വിലാസം, പോസ്റ്റല്‍ കോഡ്, ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ലഭിക്കുക.
ഒരു 300 രൂപ കൂടി കൊടുത്താല്‍ ഈ വിവരങ്ങളെല്ലാം പ്രിന്റ് ചെയ്യാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്വെയറും ഈ ഏജന്റ് നല്‍കിയായും ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചണ്ഡീഗഢിലെ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയെ ഇക്കാര്യം അറിയിച്ചപ്പോള്‍ അവര്‍ ഞെട്ടിയെന്നും. ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായതായി സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആറ് മാസക്കാലമായി ഈ അജ്ഞാത സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. വാട്ട്സ്ആപ്പില്‍ അജ്ഞാത ഗ്രൂപ്പുകളും ഇവര്‍ രൂപീകരിച്ചിട്ടുണ്ട്. രാജ്യ വ്യാപകമായി ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുന്നതിനായി കേന്ദ്ര ഐടി മന്ത്രാലയം തുടങ്ങിയ കോമണ്‍ സര്‍വീസ് സെന്റേഴ്സ് സ്‌കീമിന് (സി.എസ്.സി.എസ്.)കീഴില്‍ വരുന്ന വില്ലേജ് ലെവല്‍ എന്റര്‍പ്രൈസുകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
തുടക്കത്തില്‍ രാജ്യ വ്യാപകമായി ആധാര്‍കാര്‍ഡ് നിര്‍മ്മാണം നടത്തുന്നിനായി സി.എസ്.സി.എസ്. പദ്ധതിയ്ക്ക് കീഴില്‍ വിവിധ ഏജന്‍സികളെ ഏല്‍പ്പിച്ചിരുന്നു ഇവരാണ് വില്ലേജ് ലെവല്‍ എന്‍ര്‍പ്രൈസുകള്‍ എന്ന് പറയുന്നത്.
‘aadhaar.rajasthan.gov.in’, എന്ന വെബ്സൈറ്റിലേക്ക് അജ്ഞാത എജന്റ് നല്‍കിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പ്രവേശിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞെന്നും. രാജസ്ഥാന്‍ സര്‍ക്കാരിന്റെ വെബ്സൈറ്റും ഹാക്കര്‍മാര്‍ കയ്യടക്കിയിട്ടുണ്ടെന്നും ട്രിബ്യൂണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.