സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശബരിമലയും. പെരിയ ഇരട്ടക്കൊലപാതകവും സിപിഎമ്മിനും ഇടതു മുന്നണിയ്ക്കും വൻ തിരിച്ചടിയാവുമെന്ന് റിപ്പോർട്ടുകൾ. പാർട്ടി പ്രതീക്ഷിച്ച ഹൈന്ദവ സമൂഹത്തിലെ വിള്ളലുണ്ടാകില്ലെന്ന് മാത്രമല്ല, കോൺഗ്രസ് ഹിന്ദു വോട്ടുകൾ ഏകീകരിച്ച് പിടിച്ചെടുക്കുമെന്നുമാണ് വ്യക്തമാകുന്നത്.
സീറ്റ് വിഭജന കാര്യത്തിൽ മുൻ തിരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാടുകളേ സാധ്യമാകൂ എന്നാണ് കെ.പി.സി.സി നേതൃത്വം മുസ്ലീം ലീഗിനെയും കേരള കോൺഗ്രസ്സിനെയും അറിയിച്ചിരിക്കുന്നത്. സീറ്റ് വിലപേശൽ ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങും.
20 ൽ 19 സീറ്റും കേരളത്തിൽ നിന്നും നേടാൻ പറ്റുമെന്ന റിപ്പോർട്ടാണ് ഹൈക്കമാന്റിന് കോൺഗ്രസ്സ് നേതൃത്വം നൽകിയിരിക്കുന്നത്. ആലത്തൂരിന്റെ കാര്യത്തിൽ മാത്രമാണ് അതിര് കടന്ന അവകാശവാദത്തിന് കോൺഗ്രസ്സ് മുതിരാത്തത്.ഇരട്ട കൊലപാതകവും ശബരിമല വിഷയവും സ്ത്രീ വോട്ടർമാരെ ഏറെ സ്വാധീനിച്ച ഘടകമായി കോൺഗ്രസ്സ് ആഭ്യന്തര സർവേയിലും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം ഉറപ്പിക്കുന്ന 19 സീറ്റിൽ തിരുവനന്തപുരത്ത് മുൻതൂക്കമുണ്ടെങ്കിലും ഇവിടെ ബി.ജെ.പിയെ ഗൗരവമായി കാണണമെന്നാണ് വിലയിരുത്തൽ.
മികച്ച സ്ഥാനാർത്ഥിയെ ബി.ജെ.പി രംഗത്തിറക്കിയാൽ ശശി തരൂരിന്റെ നില പരുങ്ങലിലാവുമെന്നാണ് റിപ്പോർട്ട്. സിറ്റിംഗ് എം.പിമാർ ഏറെക്കുറേ മത്സര രംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പായതോടെ ഇതിനകം തന്നെ അവർ മണ്ഡലങ്ങളിൽ സജീവമായിട്ടുണ്ട്. പത്തനംതിട്ടയിൽ സിറ്റിംഗ് എം.പി ആന്റോ ആന്റണിക്കെതിരെ മാത്രമാണ് ശക്തമായ പ്രതിഷേധം പാർട്ടിക്കകത്ത് ഉയർന്നിരിക്കുന്നത്. ശബരിമല ഉൾപ്പെടുന്ന മണ്ഡലമായതിനാൽ ആന്റോക്കെതിരായ ഭിന്നത വോട്ടിങ്ങിൽ പ്രതിഫലിച്ചാൽ തിരിച്ചടിയാകുമെന്ന ഭയം നേതൃത്വത്തിനുണ്ട്.
തിരുവനന്തപുരത്തിനു പുറമെ പത്തനംതിട്ടയും വിജയ സാധ്യതയുള്ള മണ്ഡലമായി കാണുന്ന ബി.ജെ.പിയാണ് ആന്റോ ആന്റണിയുടെ സ്ഥാനാർത്ഥിത്വം ഇവിടെ ഏറെ ആഗ്രഹിക്കുന്നത്. ആന്റോ വീണ്ടും മത്സരിച്ചാൽ കോൺഗ്രസ്സ് വോട്ടുകൾ ചിതറുമെന്നാണ് അവരുടെ കണക്ക് കൂട്ടൽ. ശക്തനായ സ്ഥാനാർത്ഥി തന്നെ ഇവിടെ ഉണ്ടാകുമെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.
മാവേലിക്കരയിൽ വീണ്ടും കൊടിക്കുന്നിൽ സുരേഷ് മത്സരിക്കുന്നതിനോടും കോൺഗ്രസ്സിൽ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് പരിഹരിക്കാൻ പറ്റുമെന്ന പ്രതീക്ഷ നേതൃത്വത്തിനുണ്ട്. ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ്സ് (ബി)ക്ക് സ്വാധീനമുള്ള പ്രദേശങ്ങൾ മാവേലിക്കരയിലുണ്ട്. ഇത്തവണ കേരള കോൺഗ്(ബി) വോട്ടുകൾ ഇടതുപക്ഷത്തിനാണ് ലഭിക്കുക.
വടകരയിൽ സിറ്റിംഗ് എം.പി മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കില്ലന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. കെ.പി.സി.സി അദ്ധ്യക്ഷനെന്ന നിലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കലാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല.സിറ്റിംഗ് എം.പിയായിരുന്ന എം.ഐ ഷാനവാസ് അന്തരിച്ചതിനാൽ വയനാടും പുതിയ സ്ഥാനാർത്ഥിയെ കോൺഗ്രസ്സിന് കണ്ടെത്തേണ്ടതുണ്ട്. ഈ രണ്ടു മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളാകാൻ അര ഡസൻ നേതാക്കൾ ഇതിനകം തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്.
കെ.പി.സി.സി. പട്ടികയിൽ ഇടം പിടിക്കുക എന്നതിലുപരി ഹൈക്കമാന്റിൽ സ്വാധീനം ഉള്ള നേതാക്കളിൽ സ്വാധീനം ചെലുത്തുക എന്നതാണ് ഇവർ പയറ്റുന്ന തന്ത്രം.
കോൺഗ്രസ്സ് സംഘടനാ കാര്യ ചുമതലയുള്ള പ്രവർത്തക സമിതി അംഗം കെ.സി വേണുഗോപാലിനെ സ്വാധീനിക്കാനാണ് കൂടുതൽ പേരും രംഗത്തുള്ളത്. രാഹുൽ ഗാന്ധിയിൽ വേണുഗോപാലിനുള്ള സ്വാധീനമാണ് ഇതിനു പ്രധാന കാരണം. ഉമ്മൻ ചാണ്ടിയാണ് മറ്റൊരു വിലപ്പെട്ട സ്വാധീന ശക്തി. എ.കെ. ആന്റണിക്കും രമേശ് ചെന്നിത്തലക്കുമാണ് ഡിമാന്റ് കുറവുള്ളത്. ഐ ഗ്രൂപ്പിലെ സ്ഥാനമോഹികളാണ് പ്രധാനമായും ചെന്നിത്തലയെ സ്വാധീനിക്കുന്നത്.
അതേ സമയം ഗ്രൂപ്പ് വീതം വയ്പ് ലോകസഭ തിരഞ്ഞെടുപ്പിൽ നടക്കില്ലന്ന കർക്കശ നിലപാടിലാണ് രാഹുൽ ഗാന്ധി. ഇക്കാര്യം കേരള നേതാക്കളെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിനെ രഹസ്യമായി കേരളത്തിൽ എത്തിച്ച് സ്ഥാനാർത്ഥി നിർണ്ണയത്തിൽ നേരിട്ട് ഇടപെടുകയാണിപ്പോൾ രാഹുൽ ഗാന്ധി. മുകുൾ വാസ്‌നിക്കിന്റെ റിപ്പോർട്ട് എതിരായാൽ സിറ്റിംങ് എംപിമാരിൽ തന്നെ പലർക്കും വീട്ടിലിരിക്കേണ്ടിവരും.