സ്വന്തം ലേഖകൻ
ന്യൂഡൽഹി: ശബരിമല സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി സർക്കാർ. സുപ്രീം കോടതിയുടെ വിധിയിൽ പുനപരിശോധന ആവശ്യമില്ലെന്ന് വ്യക്തമാക്കിയ സർക്കാർ സുപ്രീം കോടതിയിൽ കൃത്യമായ നിലപാടും സ്വീകരിച്ചു. വാദം നീണ്ടു പോകുന്നതിനോട് ക്ഷുഭിതനായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ചൻ ഗോഗോയി ഫയൽ വലിച്ചെറിഞ്ഞു. വാദത്തിനിടെ രണ്ട് അഭിഭാഷകർ തമ്മിൽ വാക്കുതർക്കമുണ്ടായതോടെയാണ് ചീഫ് ജസ്റ്റിസ് ക്ഷുഭിതനായത്. തുടർന്ന് അതിവേഗം വാദം അവസാനിപ്പിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ കേസിലെ ആദ്യ ഘട്ട വാദം പൂർത്തിയാക്കിയ സുപ്രീം കോടതി വിധി പറയുന്നതിനായി ഇന്ന് മൂന്നു മണിയിലേയ്ക്ക് കേസ് മാറ്റി വച്ചു.
എന്നാൽ, സുപ്രീം കോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി പുനപരിശോധിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. വിധിയിൽ പിഴവുകളുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാം. എന്നാൽ, ഹർജിക്കാരുടെ ഒരു ഭാഗം പരിഗണിച്ചില്ല എന്ന കാരണം കൊണ്ട് മാത്രം കേസ് പുനപരിശോധിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു സുപ്രീം കോടതിയിൽ സർക്കാരിന്റെ വാദം. തന്ത്രിയെ കൈവിട്ട സർക്കാർ, ആചാര കാര്യത്തിൽ തന്ത്രി ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നായിരുന്നു സർക്കാരിനു വേണ്ടി ഹാജരായ അഡ്വ.ജയദീപ് ഗുപ്്തയുടെ വാദം.
എൻഎസ്എസാണ് ആദ്യം വാദം ആരംഭിച്ചത്. എൻഎസ്എസ്സിനു വേണ്ടി അഭിഭാഷകൻ കെ പരാശരൻ വാദം ആരംഭിച്ചു. വിധിയിൽ പിഴവുണ്ടെന്നാണ് എൻ എസ് എസ്സിൻറെ വാദം. പിഴവുകൾ ചൂണ്ടിക്കാട്ടാമെന്നും എൻഎസ് എസ് വ്യക്തമാക്കി. ആചാരങ്ങളുടെ യുക്തി നോക്കണ്ടെന്ന് എൻ എസ് എസ് കോടതിയിൽ. പ്രധാന വിഷയങ്ങൾ കോടതിയിലെത്തിയില്ലെന്നും എൻഎസ്എസ് വ്യക്തമാക്കി.
എന്തു കൊണ്ട് വിധി പുന പരിശോധിക്കണമെന്ന് മാത്രം പറഞ്ഞാൽ മതിയെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും ചിഫ് ജസ്റ്റിസ് രംജൻ ഗൊഗോയ് തുടക്കത്തിൽ തന്നെ വ്യക്തമാക്കി. വിശ്വാസത്തിനും മേലെയാണ് മൗലികാവകാശമെന്ന് കോടതി വാദത്തിനിടെ വ്യക്തമാക്കി.
ഭരണഘടനയുടെ 25 അനുച്ഛേദം നൽകുന്ന അവകാശമാണ് എല്ലാവരും ഉന്നയിക്കുന്നതെന്ന് അഡ്വ. പരാശരൻ വ്യക്തമാക്കുന്നത്. പൊതുസ്ഥലങ്ങളിൽ തുല്യത ഉറപ്പ് വരുത്തേണ്ടതാണ്. എന്നാൽ ക്ഷേത്രങ്ങൾ പൊതുസ്ഥലമല്ലെന്നും അഡ്വ. പരാശരൻ വ്യക്തമാക്കുന്നു.
15 17 25 അനുച്ഛേദങ്ങൾ തമ്മിലുള്ള ബന്ധം വിലയിരുത്തുന്നതിൽ പിഴവുണ്ടായെന്നും എൻഎസ്എസ് കോടതിയിൽ വ്യക്തമാക്കി. അനുച്ഛേദം 17 പ്രകാരം തൊട്ടുകൂടായ്മ കുറ്റമാണ്. എന്നാൽ യുവതീ പ്രവേശനം തൊട്ടു കൂടായ്മയുടെ ഭാഗമല്ലെന്നും ജാതിയുടെ അടിസ്ഥാനത്തിലല്ല, പ്രായത്തിൻറെ അടിസ്ഥാനത്തിലാണ് ശബരിമലയിൽ സ്ത്രീ പ്രവേശനമെന്നുും സുപ്രീം കോടതിയിൽ എൻ എസ് എസ് വ്യക്തമാക്കി.
എന്നാൽ പ്രായത്തിൻറെ അടിസ്ഥാനത്തിലുള്ള വിവേചനവും തൊട്ടു കൂടായ്മയാണെന്ന് ജ. നരിമാൻ വ്യക്തമാക്കി.
രണ്ടാമതായി ശബരിമല തന്ത്രിയുടെ വാദം തുടങ്ങി. തന്ത്രിയ്ക്ക് വേണ്ടി അഡ്വ വി ഗിരി വാദം തുടങ്ങി. മതപരമമായ കാര്യങ്ങളിൽ തന്ത്രിയ്ക്ക് പ്രത്യേക അവകാശങ്ങൾ ഉണ്ട്. നൈഷ്ഠികബ്രഹ്മചാരിയാണ് അയ്യപ്പൻറെ വിഗ്രഹം. അഡ്വ വി ഗിരി കോടതിയിൽ വ്യക്തമാക്കി. തന്ത്രിയുടെ വാദം പൂർത്തിയായി.
പ്രയാർ ഗോപാലകൃഷ്ണനു വേണ്ടി അഡ്വ. മനു അഭിഷേക് സിങ്വി വാദം തുടങ്ങി. നൈഷ്ഠിക ബ്രഹ്മചാരിയാണ് ശബരിമലയിലെ പ്രതിഷ്ഠ. ഈ പ്രത്യേകത കണക്കിലെടുത്താണ് ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് വാദിക്കുന്നത്.
ജസ്റ്റിസുമാരായ ഇന്ദു മൽഹോത്രയും ഡി.വൈ.ചന്ദ്രചൂഡും മാത്രമേ ഇക്കാര്യം വിധി പ്രസ്താവത്തിൽ കണക്കിലെടുത്തിരുന്നുള്ളൂവെന്നും സിങ്വി വ്യക്തമാക്കി. പൗരാവകാശത്തിൽ 25 28 അനുഛേദങ്ങൾ ചേർത്ത് വായിക്കണമെന്നും സിങ് വി വ്യക്തമാക്കി.
ബ്രാഹ്മണ സഭയ്ക്ക് വേണ്ടി അഡ്വ. ശേഖർ നാഫ്‌ഡേ വാദിക്കുന്നു. നൂറ്റാണ്ടുകളുടെ ആചാരമാണ് റദ്ദാക്കിയതെന്ന് ബ്രാഹ്മണ സഭയുടെ വാദം. വിശ്വാസം തീരുമാനിക്കാൻ ആക്ടിവിസ്റ്റുകൾക്ക് അവകാശമില്ലെന്നും നാഫ്‌ഡേ കോടതിയിൽ.
പുന പരിശോധനാ ഹർജികളുടെ വാദം അന്തിമ ഘട്ടത്തിൽ. എല്ലാ വാദങ്ങളും ഒരു പോലെയാണെന്നും വാദങ്ങൾ ആവർത്തിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.


