ജയലളിത ആശുപത്രിയിലായിരിക്കെ കോടികളുടെ സ്വത്തുക്കള്‍ ശശികല തട്ടിയെടുത്തോ…? തമിഴ് നാട്ടില്‍ അഭ്യൂഹങ്ങള്‍ക്ക് ശമനമില്ല

ചെന്നൈ: ജയലളിത ആശുപത്രിയിലായിരിക്കെ കോടികളുടെ സ്വത്തുക്കള്‍ ശശികല തട്ടിയെടുത്തോ..? തമിഴ്‌നാട്ടില്‍ പരക്കുന്ന പുതിയ അഭ്യൂഹങ്ങള്‍ ഇങ്ങനെയാണ്.

ശശികലയുടെ നേതൃത്വത്തില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്വത്തുകള്‍ ആ പേരിലാക്കിയെന്നാണ് സംസാരം. ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ ഇതിനുള്ള നീക്കം നടത്തിയെന്നും അതുവഴി സ്വത്തുകള്‍ ശശികലയുടേയും കൂട്ടാളികളുടേയും കൈവശം എത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അശുപത്രി കിടക്കയിലായിരുന്നപ്പോള്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ജയലളിത സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിനുപകരം വിരലടയാളം പതിപ്പിക്കുകയായിരുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആ സമയത്തുതന്നെയായിരുന്നു ജയലളിതയുടെ പേരിലുള്ള സ്വത്തുക്കള്‍ ട്രസ്റ്റിന്റേയോ അല്ലാതേയോ കൈകാര്യാവകാശം ശശികല നേടിയതെന്നാണ് ആക്ഷേപം. എന്നാല്‍, ഇക്കാര്യം അണ്ണാ ഡി.എം.കെ നേതാക്കളോ സര്‍ക്കാര്‍ ഉന്നതരോ സ്ഥിരീകരിക്കുന്നില്ല.

അപ്പോളോ ആശുപത്രിയില്‍ ജയലളിത കിടന്ന മുറിയില്‍ ഡോക്ടര്‍മാര്‍ക്കുകൂടാതെ പ്രവേശനം അനുവദിച്ചിരുന്നത് ശശികലയ്ക്ക് മാത്രമായിരുന്നു. ജയലളിതയുടെ ബന്ധുക്കളെയോ പാര്‍ട്ടിയിലേയോ മന്ത്രിസഭയിലേയോ ഉന്നതരെപ്പോലും ഇവിടേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് ജയലളിത വില്‍പത്രം എഴുതിയിട്ടില്ലെന്നും തുടര്‍ന്ന് അത് എങ്ങനെ കൈകാര്യം ചെയ്യുമെന്നും അവകാശ തര്‍ക്കം മുറുകുമെന്നുമുള്ള വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ശശികലയെ സംബന്ധിച്ച അഭ്യൂഹം പുറത്തുവരുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലം പ്രകാരം ജയലളിതയ്ക്ക് 117.3 കോടി രൂപയുടെ സ്വത്താണുള്ളത്. ജയലളിതയുടെ പേരിലല്ലാതെയും ചില സ്വത്തുകള്‍ കൂടിയുണ്ടെന്നും പറയപ്പെടുന്നു. പോയസ് ഗാര്‍ഡനിലെ വസതിയായ വേദനിലയത്തിന് നിലവില്‍ 90 കോടി രൂപയുടെ വിലമതിക്കുമെന്നും പറയപ്പെടുന്നു.

ജയലളിതയുടെ നിര്യാണത്തിനുശേഷം പാര്‍ട്ടിയും ഭരണവും കൈപിടിയിലൊതുക്കാന്‍ ശശികല കരുക്കള്‍ നീക്കുന്നതായി സൂചന പുറത്തുവന്നിട്ടുണ്ട്. ജയലളിത ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴും കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ശശികലയായിരുന്നു. മരണചടങ്ങളും തുടര്‍ന്ന് മുഖ്യമന്ത്രിയെ നിശ്ചയിച്ചതടക്കം ശശികലയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നുവത്രേ.

പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കിയതിനുപിന്നിലും ശശികലയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ശശികല പിടിമുറുക്കിയതായും സൂചനയുണ്ട്. തുടര്‍ന്ന് ജയലളിതയുടെ മണ്ഡലമായ ആര്‍.കെ. നഗറില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ശശികല മത്സരിക്കുമെന്നും കേള്‍ക്കുന്നുണ്ട്. തുടര്‍ന്ന് പനീര്‍ശെല്‍വത്തെ മാറ്റി ഭരണത്തിന്റെ തലപ്പത്തേക്കും എത്തുമെന്നും അഭ്യൂഹമുണ്ട്. ഇതിനുള്ള കരുനീക്കങ്ങള്‍ അണിയറയില്‍ സജീവമാണ്. അണ്ണാ ഡി.എം.കെയുടെ 135 എം.എല്‍.എമാരില്‍ 100 പേരുടെ പിന്തുണ ശശികല ഉറപ്പാക്കിയത്രേ.

അതേസമയം, ജയലളിത പുറത്താക്കിയിരുന്ന ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ വീണ്ടും രംഗത്തെത്തി അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു തുടങ്ങി. ജയലളിതയുടെ സംസ്‌കാര ചടങ്ങ് നടക്കുമ്പോള്‍ മറീന ബീച്ചില്‍ നടരാജന്‍ മുന്‍നിരയിലുണ്ടായിരുന്നു. ജയലളിത അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നപ്പോള്‍തന്നെ നടരാജന്‍ അണിയറ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നുവെന്നാണ് സൂചന. 1989 വരെ നടരാജന്‍ ജയലളിതയുടെ ഉപദേഷ്ടാവിന്റെ റോളിലായിരുന്നു. പിന്നീട് 91ല്‍ ജയലളിത നടരാജനെ പുറത്താക്കി. രണ്ടുതവണ ശശികലയേയും ജയലളിത പുറത്താക്കിയിരുന്നു.

പിന്നീടുള്ള മടങ്ങിവരവില്‍ ജയലളിതയുടെ അപ്രീതിക്ക് പാത്രമായ നടരാജനെ ഒഴിവാക്കിയായിരുന്നു ശശികലയുടെ തിരിച്ചുവരവ്. പിന്നീട് നടരാജനെക്കുറിച്ച് ആരും അറിഞ്ഞില്ല. എന്നാല്‍, ഇപ്പോഴത്തെ മടങ്ങിവരവോടെ നടരാജനുമായി ശശികല ബന്ധം തുടര്‍ന്നിരുന്നുവെന്നാണ് കരുതുന്നത്. എന്തായാലും ജയലളിതയുടെ നിര്യാണത്തോടെ പ്രതിസന്ധിയിലായ പാര്‍ട്ടിയും ഭരണവും കൈപിടിയിലൊതുക്കാനും ജയലളിതയുടെ സ്വത്തുക്കളിന്മേലും ചില അണിയറ നീക്കങ്ങള്‍ അടുത്ത ദിവസങ്ങളിലുണ്ടാകുമെന്നാണ് സൂചന.

Top